പ്രവാസം ചുമരില്‍ തൂങ്ങുന്ന മങ്ങിയ ചിത്രം പോലെ, എന്നും ഒരേ കാഴ്ചകള്‍, ഒരേ മുഖങ്ങള്‍, ഒരേ വഴികള്‍, അന്തരീക്ഷം പോലും മടുപ്പ് തീണ്ടിയ ആ പഴയ കാറ്റും പേറി....
ഒരു തിരിച്ചുപോക്ക് മനസ്സിനെങ്കിലും സാധ്യമാകട്ടേയെന്ന പ്രതീക്ഷയിലാണ് എന്നത്തേയും പോലെ മെഹ്ദിയിലേക്ക്
ഒരു തീര്‍ത്ഥയാത്ര നടത്തിയത്. ഉള്ളില്‍ സര്‍ഗസ്വപ്നങ്ങളുടെ ആരവങ്ങള്‍ ഒടുങ്ങുമ്പോള്‍ തേട്ടം മെഹ്ദി ഹസനിലേക്ക്, പുനര്‍ജ്ജനിയുടെ ഗര്‍ഭം പേറുന്ന ഒരു കുഞ്ഞുവിത്തെങ്കിലും ഇട്ടു തരാതെ ആ ശബ്ദവീചികള്‍
അനന്തതയില്‍ വിലയം പ്രാപിക്കാറില്ല തന്നെ.
അങ്ങനെയൊരു ആസ്വാദനവേളയിലാണ് ബന്ധങ്ങളില്‍ ഹൃദയാര്‍ദ്രതയുടെ നനവ് ഊറാത്ത ഈ ആസുര കാലത്ത് എങ്ങനെയാണ് ജീവിതനൗക പ്രതിബന്ധങ്ങളുടെ മഞ്ഞുമലകളില്‍ ഇടിച്ചുലയാതെ
മറുതീരമണയിക്കാന് പ്രാപ്തമാക്കുകയെന്ന് മുശീര്‍ കാസ്മിയുടെ മനോഹര വരികളിലൂടെ ജീവനകലയുടെ ഫിലോസഫി മുഴുവന്‍ ഒരു ശംഖിനുള്ളില്‍ നിറച്ചു അതില്‍ നിന്നും കര്‍ണ്ണപുടങ്ങളിലേക്കും
അപ്പുറം ഹൃദയത്തിലേക്കും മെഹ്ദി സാബ് ആ മാന്ത്രിക സ്വരവീചികളിലൂടെ കടന്നു കയറിയത്.