ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday 5 August 2012

ഓര്‍മ്മ മരുന്നായി മാറിയ ഒരു പകല്‍

    
       കാത്തിരിപ്പിന്റെ ഒട്ടേറെ നാളുകള്‍ ,കലണ്ടറിലെ ചതുരക്കള്ളികള് നോക്കി‍ ‍കൂട്ടിയും കിഴിച്ചും ഇരുന്ന
ഏറെ  ദിനരാത്രങ്ങള്‍.ആത്മമിത്രങ്ങളെല്ലാം പിരിഞ്ഞു പോയതിന്റെ നോവും വീണ്ടും ഒത്തു ചേരുന്നതിന്റെ
ഹര്‍ഷവും പങ്കുവെച്ച് കൊണ്ടേയിരുന്നു. പ്രവാസത്തിന്റെ വ്യഥകളിലും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം
പകര്‍ന്നത് ജൂലൈ 14 ലേക്കുള്ള കലണ്ടര്‍ദൂരം  കുറഞ്ഞു വരുന്നു എന്ന ഓര്‍മ്മപ്പെടുത്തലും. അവധിക്കാലം
 അതിനൊത്ത് ക്രമപ്പെടുത്തി നേരത്തെ തന്നെ എയര്‍ ടിക്കറ്റും പര്‍ച്ചേസ് ചെയ്തു കഴിഞ്ഞതോടെ   ഓര്‍മകളുടെ
വിളവെടുപ്പ് ദിനത്തിനായുള്ള കാത്തിരിപ്പിന് ഒരര്‍ത്ഥമൊക്കെ കൈവന്നതു പോലെ.

എട്ടു വര്‍ഷത്തോളം നീണ്ട കലാലയ പഠനകാലം ജീവിതത്തിന്റെ കാന്‍വാസിലേക്ക് പടര്‍ത്തിയത് നീറുന്ന
നേരനുഭവങ്ങളുടെ ഉഗ്രഗ്രീഷ്മവും ഊഷ്മള സൗഹൃദങ്ങളുടെ പൊന്‍ഹേമന്തവും  പ്രണയാര്‍ദ്രതയുടെ
ഇഷ്ടവസന്തവുമൊക്കെ തന്നെ,  പല നിറക്കൂട്ടില്‍, പല കോണ്ട്രാസ്റ്റില്‍. എന്നാല്‍ അവയില്‍ ഏറ്റവും 
പ്രിയപ്പെട്ടതാവുന്നത് ഫാറൂഖ് കോളേജിന്റെ ഹരിതാഭമായ കാമ്പസില്‍ പരിലസിച്ച ഒരു വര്ഷം. അധ്യാപക
വിദ്യാര്‍ത്ഥിയായി ട്രെയിനിംഗ് കോളേജിന്റെ ഗേറ്റ് കടന്നു ഇടനാഴിയിലേക്ക്‌ കയറുമ്പോള്‍ നിങ്ങള്‍ക്കിങ്ങനെ
വായിക്കാം:

 "എന്റര്‍ ടു ലേണ്‍, എക്സിറ്റ് ടു സെര്‍വ്"  

അതൊരു വല്ലാത്ത അഭിസംബോധനാവാക്യം തന്നെയാണ്. ഒരു തലമുറയെ ഏറ്റെടുക്കാന്‍ തയ്യാറായി
വരുന്നവനുള്ള താക്കീത്. അധ്യാപക വിദ്യാര്‍ത്ഥി എന്നത് കേവലം ഒരു കോളേജ്  വിദ്യാര്‍ത്ഥിയല്ലെന്നും
ഇതിനകത്ത് നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അവന്‍/അവള്‍  സമൂഹത്തിനു ആരായിരിക്കണമെന്നും കൃത്യമായി
അടയാളപ്പെടുത്തുന്നുണ്ട് ആ വാക്യം. പ്രകടനപരതയ്ക്കപ്പുറം ആത്മബന്ധങ്ങളുണ്ടെന്നും ഒരായുസ്സ് മുഴുവന്
മടുപ്പില്ലാതെ  ഓടിതീര്‍ക്കാനുള്ള ഇന്ധനബങ്കുകളായി മാറാനുള്ള ഈടുവെപ്പ്  ഈ കലാലയത്തിന്റെ ഓരോ
കൊച്ചു കൊച്ചു ഇടനാഴികള്‍ക്കുമുണ്ടെന്നും മനസ്സിലാക്കി തന്ന ഇതുവരെ ഓടിയെത്തിയ  ജീവിതവഴിയില്‍
പിന്നിട്ട ഏറ്റവും മനോഹരമായ സത്രം.

LinkWithin

Related Posts Plugin for WordPress, Blogger...