ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday 20 February 2011

ഹൈപ്പോതെസിസ്

 ചില്ലിട്ട ജാലകത്തിലൂടെ ഇളം നിറത്തിലുള്ള വിരിയും കടന്നു മുറിക്കകത്ത് നിഗൂഡതകളെ പേറുന്ന ഒരു നീലവെളിച്ചം പടര്‍ത്തിയിരിക്കുന്നു പുറത്തു നിന്നും അരിച്ചെത്തിയ നിലാവ്.  ഒരു ചീവിട് പോലും ചിലയ്ക്കാത്ത കനത്ത നിശബ്ദതയെ ഭേദിച്ച് കട്ടിലിനടിയില്‍ ഘടിപ്പിച്ച സ്റ്റീരിയോയില്‍ നിന്നും ഹൃദയം പിടിച്ചു നിര്‍ത്തുന്ന ശബ്ദത്തില്‍ മെഹ്ദി ഹസന്‍ പാടുന്നു:                  

                                       യൂ സിന്ദഗി കി രാഹ് മേം ഠക് രാ  ഗയാ കൊയീ
                                     ഇക് രോഷ്നി അന്ധേരാ മേം ബികരാ ഗയാ കൊയീ

മനസ്സ് ഒരു ഫ്ലാഷ്  ബാക്കിനുള്ള ഒരുക്കത്തിലാണെന്നറിഞ്ഞു ഞാന്‍ പതിയെ കട്ടിലിലേക്കമര്‍ന്നു. ഒറ്റക്കിരിക്കുന്നവനെ സങ്കടങ്ങള്‍ക്ക് ഒറ്റു കൊടുക്കുന്ന ദുഷ്ടനാണ് ഓര്‍മ്മയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒട്ടും അനുസരണയില്ലാതെ യുദ്ധഭൂമിയില്‍ പായുന്ന ഒരു കുതിരയെപ്പോലെയാണ് ചിലപ്പോള്‍ മനസ്സ്. ചേദിക്കപ്പെട്ട കബന്ധങ്ങള്‍ കണ്ടു പകച്ചു പിടിയിലൊതുങ്ങാതെ എതിര്‍ചേരിയിലേക്ക് പാഞ്ഞു കയറി അശ്വാഭടനെ ശത്രുവിന് മുന്നിലേക്ക്‌ എറിഞ്ഞു കൊടുക്കുന്ന ഒരു ഭ്രാന്തന്‍ യുദ്ധക്കുതിരയെപ്പോലെ. ഞാനൊരിക്കല്‍ ഇതവളോട് പറഞ്ഞിട്ടുമുണ്ട്. അവള്‍ എന്നു പറയുന്നത് മറ്റേതൊരു പെണ്‍കുട്ടിയേയും പോലെ ഒരുവള്‍ എന്നൊരു സാമാന്യവല്‍ക്കരണത്തിനപ്പുറം നില്‍ക്കുന്നവളാണ്. വികാരവിചാരങ്ങളുടെ സംവേദന വഴിയില്‍ രണ്ടുപേര്‍ തമ്മിലെ ബന്ധം എങ്ങനെ പരിവര്‍ത്തിക്കപ്പെടാം എന്നതിനെക്കുറിച്ചൊരു ഗവേഷണം നടത്തിയ ചരിത്രം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമുണ്ട്. ഓര്‍മ്മകളുടെ വേലിയേറ്റങ്ങളില്‍ ഇടയ്ക്കിടെ വന്നു പോകുന്ന അപൂര്‍വമായ ഒരു കാലഘട്ടം.                     
ഞാനൊരു തിരിഞ്ഞു നടത്തത്തിനൊരുങ്ങി പതുക്കെ കണ്ണുകളടച്ചു.

മെഹ്ദി ഹസന്‍ പാട്ട് തുടര്‍ന്ന് കൊണ്ടിരുന്നു:
        
                            പെഹലെ വൊഹ് മുജ്ജ്കോ ദേഖ് കര്‍ ഭര്‍ ഹംസി ഹോഗയീ
                            ഫിര്‍ അപ്നെ ഹി ഹസീന്‍ ഖയാലോന്‍ മേ ഖോ ഗയീ

സര്‍ഗാത്മകതയുടെ ആഘോഷമായി വന്ന  അധ്യാപന പരിശീലന കാലം. മനശാസ്ത്ര വഴിയിലെ സങ്കേതങ്ങള്‍ പുതുമയോട അറിഞ്ഞു വരുന്ന സമയം. അറിഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ പരസ്പരം പരീക്ഷിച്ചു നോക്കുന്നതില്‍ തുടങ്ങി ഞങ്ങളുടെ ഗവേഷണ ത്വര. അത്തരമൊരു ഘട്ടത്തിലാണ് സ്വന്തമായൊരു വീക്ഷണവുമായി അവള്‍ വരുന്നത്. ചിന്തകളുടെ തരംഗദൈര്‍ഘ്യം ക്രിയാത്മകമായി പരിരംഭണം ചെയ്യുമ്പോള്‍ രണ്ടുപേര്‍ പ്രണയാതുരരാകാന്‍ സാധ്യതയേറുന്നുവെന്നും  മറിച്ചായാല്‍ അവരൊരിക്കലും ഒരു നേര്‍രേഖയില്‍ സന്ധിക്കില്ലെന്നുമുള്ള  അത്യന്തം നൂതനമെന്നു അവള്‍ തന്നെ സ്വയം വിശേഷിപ്പിച്ച ഒരു തോട്ട്. അതൊരു തോട്ടല്ലെന്നും പ്രണയിക്കാന്‍ ‍കൊതിക്കുന്ന വിവിധ ആശയക്കാരെ പരസ്പരം അകറ്റാനുള്ള ഒരാട്ടാണെന്നും ഞാന്‍ ചുമ്മാ മനസ്സില്‍ പറഞ്ഞു (നേരിട്ട് പറയാന്‍ പേടിയായിട്ടാ... ദേഹോപദ്രവം ആര്‍ക്കാണ് പേടിയില്ലാത്തത്? ).    

   അങ്ങിനെ തുടക്കത്തില്‍ ഈയൊരു വീക്ഷണത്തെ ഒരു ഹൈപോതെസിസ് ആയി അവള്‍ എഴുതിയുണ്ടാക്കി. പിന്നെ, ഈ ഊഹത്തെ സാധൂകരിക്കുന്ന വല്ലതുമുണ്ടോ എന്നു കണ്ടെത്തലായി അടുത്ത പണി. ഞങ്ങള്‍ക്ക് ചുറ്റുമുള്ള ചില ആണ്‍-പെണ്‍ സൗഹൃദങ്ങളെ അതിസൂക്ഷ്മമായി ശാസ്ത്രാന്വേഷണത്തിന്‍റെ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ച് നിരീക്ഷിക്കാന്‍ തുടങ്ങി.  'ക്ലിക്കുകള്‍' എന്നു ഞങ്ങള്‍ വിളിക്കുന്ന ചില സ്പെഷ്യല്‍ കൂട്ടങ്ങള്‍ ഉണ്ട്. ഏതു സമയവും ഒന്നിച്ചുണ്ടാവുകയും ഒന്നിച്ചു ക്ലാസില്‍ വരുകയും ഒന്നിച്ചു ക്ലാസില്‍ വരാതിരിക്കുകയും ചെയ്യുന്ന ചില കൂട്ടങ്ങള്‍. ഇവരെ ഫോളോ ചെയ്യലായിരുന്നു കുറച്ചു ദിവസത്തെ പണി. മറ്റുള്ളവന്‍റെ  നേരെ വായ്നോട്ടം പയറ്റുന്ന ഇവറ്റകള്‍ക്ക് തമ്മില്‍ തമ്മില്‍ അതായിക്കൂടെ എന്നു ചിലരെങ്കിലും ആത്മഗതം ചെയ്യുന്നത് അവള്‍ കേട്ടില്ലെങ്കിലും ഞാന്‍ ശരിക്കും കേട്ടു. അകാദമിക താല്പര്യത്തിന്‍റെ പുറത്തു മാത്രം ഒന്നിച്ചു നടക്കുന്ന ഞങ്ങളെ ചിലര്‍ 'ക്ലിക്കുകള്‍' എന്നു വിളിച്ചു രഹസ്യമായി ആക്ഷേപിക്കുന്ന കാര്യവും ഞങ്ങളറിഞ്ഞു. തെളിയിക്കപ്പെടാന്‍ പോകുന്ന മഹത്തായ ഒരു ഹൈപോതെസിസിന്‍റെ പേരില്‍ അതൊക്കെ അവഗണിക്കാന്‍ അവളെനിക്കു കരുത്തു പകര്‍ന്നു.       
        കോളേജ് കെട്ടിടത്തിനു പിറകിലെ പാറക്കെട്ടുകള്‍ക്കിടയില്‍, ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഗാലറിയുടെ മൂലയില്‍, ലൈബ്രറിയുടെ ആള്‍നോട്ടമെത്താത്ത ഒഴിഞ്ഞ കോണില്‍, കൊമേര്‍സ് ബ്ലോക്കിന്‍റെ കോണിക്കൂട്ടില്‍, കാന്റീന് മുകളിലെ ടാങ്കിന്‍ മറവില്‍, അങ്ങനെയങ്ങനെ ഒത്തിരി സ്ഥലങ്ങളില്‍ ഞങ്ങള്‍ ക്ലിക്കുകളെ തേടിപ്പിടിച്ചു അവരുമായി ഒരുപാട് സംസാരിച്ചു. അവരുടെ വിചാരങ്ങളുടെ ആവൃത്തിയളക്കാന്‍, അത് ഏതുരീതിയില്‍ പ്രകടിപ്പിക്കപ്പെടുന്നുവെന്നറിയാന്‍,  അവരെപ്പോഴെങ്കിലും പ്രണയത്തിലേക്ക് വഴി മാറുന്നുണ്ടോ, ഉണ്ടെങ്കില്‍ അവരുടെ മനോവ്യാപാരങ്ങളുടെ തരംഗ ദൈര്‍ഘ്യം എങ്ങനെ പ്രതിപ്പ്രവര്‍ത്തിക്കുന്നു, എന്നിത്യാദി സങ്കീര്‍ണമായ ഒട്ടനേകം ഏകകങ്ങളെ വിശകലനം ചെയ്യാന്‍ ഞങ്ങളലഞ്ഞ അലച്ചില്‍,  ഒടുവില്‍ ക്ലാസിലിരുന്നു ഉറങ്ങുമ്പോള്‍ കിട്ടുന്ന ഗെറ്റ്ഔട്ടുകള്‍, ഉറക്കച്ചടവോടെ ഒരുമിച്ചു പുറത്തേക്കിറങ്ങുമ്പോള്‍ കൂടെയുള്ളവരുടെ അടക്കം പറച്ചിലുകള്‍, ഇതൊന്നും ഞങ്ങളുടെ തെളിയിക്കപ്പെടാന്‍ പോകുന്ന മഹത്തായ ഹൈപ്പോതെസിസിനെ കുറിച്ചു ആലോചിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പ്രശ്നമായില്ല.

    ഒരിക്കല്‍ അതുവരെ കിട്ടിയ വിവരങ്ങളെ മുന്നില്‍ വെച്ച് ഒരു ഇടക്കാല വിശകലനത്തിനിരിക്കുമ്പോള്‍  ഞാനെന്‍റെ ഒരഭിപ്രായം പറഞ്ഞു :

"ആതിരേ, രണ്ടുപേരുടെ ചിന്തകളുടെയും മനോവ്യാപാരങ്ങളുടെയും ആവൃത്തികള്‍ ഒരുപോലെ ഒരേ ഫേസില്‍ വന്നാല്‍ മാത്രമേ രണ്ടു പേര്‍ പ്രണയത്തിലാകൂ എന്നുണ്ടോ? ഒട്ടും ചേരാത്ത രുചികളുള്ളവര്‍ ഇവിടെ പ്രണയിക്കുന്നില്ലേ?"

ഒന്നിച്ചു മെനഞ്ഞ ഹൈപോതെസിസിനു സ്വന്തം പാളയത്തില്‍ നിന്നു തന്നെ ആദ്യത്തെ ഖണ്ഡനം വന്നത് കൊണ്ടാവും അവളുടെ മുഖം ദേഷ്യത്തില്‍ ചുവന്നു തുടുത്തു:

" ദുഷ്ട്ടാ, നീ തന്നെ ഇങ്ങനെ കത്തി വെക്കണം, ഇപ്പോഴാണോ നിനക്കിങ്ങനെയൊരു വെളിപാടുണ്ടായത്. അങ്ങിനെ സാധ്യമല്ല. ഇപ്പോള്‍ തന്നെ, നമ്മളെ രണ്ടു പേരെയും നോക്ക്, പൊതുവേ ഒരു കാര്യത്തിലും നമ്മള്‍ തമ്മില്‍ ഒരു മാനസിക ഐക്യമില്ല, നിനക്ക് ജീവിയെ കൊന്നുവെച്ചതു മുന്നിലില്ലാതെ ഒരു മണി ചോറിറങ്ങില്ല, എനിക്കാണെങ്കില്‍ അത് വറുത്തതിന്‍റെ  ചൂരടിച്ചാല്‍ തന്നെ മനം പുരട്ടും"

"അത് നിന്‍റെ നഷ്ടം".  ഇടക്കൊന്നിളക്കാനായി ഞാന്‍ പറഞ്ഞു.

"നീ  പോടാ മനൂ, കൊന്നു തിന്നതിന്റെ പാപമൊക്കെ ഒറ്റക്കങ്ങു അനുഭവിച്ചാല്‍ മതി"

അവളെന്നെയൊന്നു പേടിപ്പിച്ചു.

"എനിക്ക് ഓ എന്‍ വി ക്കവിതകള്‍ എന്നുവെച്ചാല്‍ ജീവന്‍, നിനക്ക് അദ്ദേഹം ഒരു പാട്ടെഴുത്തുകാരന്‍  മാത്രം"

" അത് ശരിയല്ലേ, പിയും ഇടശ്ശേരിയും എഴുതിയത് വെച്ച് നോക്കുമ്പോള്‍ എന്താ ഇത്ര സംശയം?" ഞാന്‍ വീണ്ടും ഉടക്കിട്ടു.

അവള്‍ വിടാന്‍ ഭാവമില്ല.

"ഷെല്‍വിയുടെ ഒരു കവിതയും എനിക്കിഷ്ട്ടമല്ല, നിനക്കതാണ് ലക്ഷണമൊത്ത കവിത"

"ആ വാക്കുകളിലെ തീക്ഷണതയും ജീവിതവും നിനക്ക് വായിച്ചെടുക്കാന്‍ കഴിയാത്തതോണ്ടാ"

ഇത്തവണത്തെ മറുപടി കുറിക്കു കൊണ്ട ലക്ഷണമുണ്ട്, അവള്‍ കഴുത്തിലെ ഷാളെടുത്തു എന്‍റെ കഴുത്തിനു പുറകിലൂടെ കുരുക്കി എന്‍റെ മുഖം  അവളോടടുപ്പിച്ചു. അവളുടെ നിശ്വാസം എന്‍റെ കവിളിലൂടെ കടന്നു ചെവിക്കരികിലെത്തി.

" ജീവിതം വായിച്ചിട്ട് തിരിയാത്തത് കൊണ്ടാണോ അയാള്‍ കയറെടുത്തു കഴുത്തില്‍ കുരുക്കി തൂങ്ങിയത്‌?"

എന്‍റെ കണ്ണില്‍ നിന്നും നോട്ടം വിടാതെയുള്ള ആ ചോദ്യം എന്നെ അല്പം പതറിച്ചു. പതര്‍ച്ച കാണിക്കാതെ ഞാനെന്‍റെ കഴുത്തില്‍ നിന്നും ബലത്തില്‍ കുരുക്ക് വിടുവിച്ചു.

"അതൊരു ഒളിച്ചോട്ടമല്ല, സ്വാതന്ത്ര്യ പ്രഖ്യാപനമാണ്, മനോധൈര്യമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളത്, നിന്നെപ്പോലെ കപടത നിറഞ്ഞവരുടെ ലോകത്ത് നിന്നും നന്ദിതയും സില്‍വിയ പ്ലാത്തും രാജലക്ഷ്മിയുമൊക്കെ പോയത് പോലെ"

ഒരു നിലയ്ക്ക് ഞാന്‍ പറഞ്ഞൊപ്പിച്ചു.
 അവളുടെ സുന്ദരമായ മെലിഞ്ഞു കൊലുന്നനെയുള്ള മുഖം രക്തവര്‍ണം കൊണ്ടു നിറഞ്ഞു. കണ്ണിനു കോണില്‍ തിളക്കത്തോടെ ചില മുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടും ഞാന്‍ വിട്ടില്ല.

"സ്വര്‍ണച്ചെപ്പുകൊണ്ടു മൂടിവെച്ചാലും കണ്ണുനീരിന്‍റെ  ആവരണമണിഞ്ഞാലും ഒളിച്ചു വെക്കാനാവുന്നതല്ല സത്യത്തിന്‍റെ മുഖം"

എന്‍റെ നെറ്റിയിലേക്ക്  പാറിക്കിടക്കുന്ന ചെമ്പന്‍ മുടിയില്‍ അവള്‍ വിരലുകള്‍ കൊരുത്തു പിടിച്ചു. എനിക്ക് നോവുന്നുന്ടെന്നു ഉറപ്പു വരുത്താനെന്നവണ്ണം വിരലുകള്‍ മുകളിലോട്ടു ഉയര്‍ത്തി വലിച്ചു. എന്‍റെ ശിരസ്സിന്റെ പ്രതലത്തില്‍ സൂചികുത്തുന്ന വേദന.

"ഇവരൊക്കെ സ്വയം കൊന്നത് അവരെ കൂടെ നിന്നു തകര്‍ത്ത പുരുഷന്‍മാരുടെ കാപട്യത്തിന് മുന്നില്‍ പകച്ചു പോയിട്ടാണ്. പ്ലാത്തിനു പട്ടട തീര്‍ത്തത് കൂടെ പൊറുത്ത ടെഡ് ഹ്യുഗേസിന്റെ വഞ്ചനയാണ്. മറ്റുള്ളവര്‍ക്കും ഇതുപോലെ ഓരോ പുരുഷ കാപട്യത്തിന്‍റെ  ഒളിനിലങ്ങളുണ്ടായിരുന്നു അനുഭവിക്കാന്‍"

അവളുടെ സ്വരത്തില്‍ ഇടയ്ക്ക് കയറി വരുന്ന ചെറിയ ഇടര്‍ച്ചകള്‍ എന്‍റെ മനസ്സലിയിച്ചു.

"നീയിങ്ങനെ സില്ലിയാകാതെടാ, ഞാന്‍ വെറുതെ നിന്നെയൊന്നിളക്കാന്‍ പറഞ്ഞതല്ലേ, കമോണ്‍, ടേക്ക് ഇറ്റ്‌ ഈസി"

എന്‍റെ മുടിയിഴകളില്‍ നിന്നും ഞാന്‍ പതിയെ അവളുടെ കൈകള്‍ വിടര്‍ത്തി‍യെടുത്തു ഒരു മുന്‍കരുതലെന്നവണ്ണം എന്‍റെ കൈകള്‍ക്കുള്ളില്‍ അമര്‍ത്തി വെച്ചു.

"അങ്ങനെയങ്ങ് സില്ലിയാക്കേണ്ട, നിന്‍റെയുള്ളിലെ കപടന്‍ ഇപ്പോള്‍ വാക്കുകളിലൂടെ പുറത്തു ചാടിയല്ലോ. ഇതാണ് ഞാന്‍ പറഞ്ഞത് നമ്മള്‍ തമ്മില്‍ ചിന്തകളുടെ ഒരു ഏകീകരണം ഒരിക്കലും സാധ്യമല്ല എന്നു"

ദേഷ്യം തീര്‍ന്നിട്ടില്ലെന്നു കാട്ടി അവള്‍ കൈകള്‍ എന്‍റെ ബാന്ധവത്തില്‍ നിന്നും ബലത്തില്‍ വിടുവിച്ചു ദൂരെ അലകഷ്യമായി  മിഴികള്‍ പായിച്ചിരുന്നു.

"അപ്പോള്‍ നീ പറഞ്ഞു വരുന്നത് നമ്മള്‍ രണ്ടുപേരുടെ  വിചാരങ്ങളുടെ തരംഗദൈര്‍ഘ്യം ഒരിക്കലും ഒരേ ഫേസില്‍ ഇന്റര്‍ഫിയര്‍ ചെയ്യുന്ന പ്രശ്നമില്ല?"

"ഇല്ല"

തറപ്പിച്ചുള്ള മറുപടി.

"എന്നു വെച്ചാല്‍ നിന്‍റെ ഹൈപോതെസിസ് വെച്ച്‌  നമ്മളൊരിക്കലും  പ്രണയത്തിലാവാന്‍ ഒരു സാധ്യതയുമില്ല"

"നെവെര്‍, ഒരിക്കലുമില്ല"

അവള്‍ ദൂരെനിന്നും ദൃഷ്ടി   മാറ്റാതെത്തന്നെ മറുപടി പറഞ്ഞു.

"ഹാവൂ, സമാധാനമായി" ഞാന്‍ മനപ്പൂര്‍വം ഒരു ദീര്‍ഘനിശ്വാസമിട്ടു അവളെ നോക്കി.

അവള്‍ക്കു ഇളക്കമൊന്നുമില്ല. തന്‍റെ ഹൈപോതെസിസിനു നേരെ സ്വന്തം പാളയത്തില്‍ നിന്നു തന്നെ വന്ന ഏറിനെ ജീവിതത്തിന്‍റെ ഒരു ഏട് തന്നെ കാണിച്ചു തടുത്തതിന്‍റെ ആശ്വാസമായിരുന്നു അപ്പോള്‍ അവളുടെ മുഖത്ത്. അടുത്ത കാലത്തൊന്നും ഇത്രയും വലിയ ഒരു സംവാദം പറഞ്ഞു ജയിച്ച ഓര്‍മ്മകളൊന്നുമില്ലാത്തതിനാല്‍ മുഖത്തു കുറച്ചു മുമ്പ് വരെയുണ്ടായിരുന്ന ദേഷ്യംമാറി ഒരു ജേതാവിന്‍റെ ഭാവം അവളില്‍ പ്രത്യക്ഷപ്പെട്ടു. ഞാന്‍ ചീകി ശരിയാക്കിയ എന്‍റെ മുടിയില്‍ വിരല്‍ കടത്തി അലങ്കോലമാക്കി അവള്‍ പോകാനെണീറ്റു.

"അപ്പോ നാളെ കാണാം, ബാക്കി ഡാറ്റ കൂടി കലക്റ്റു ചെയ്തിട്ട് നമുക്ക് നോക്കാം എങ്ങിനെയുണ്ട് എന്‍റെ ഹൈപോതെസിസിന്റെ സ്വഭാവം എന്നു , ഓക്കേ, ബൈ"

      അങ്ങിനെ ഒരു പാട് നാളെകള്‍ കടന്നു പോയി, ശേഖരിച്ച വിവരങ്ങളുടെ അപഗ്രഥനത്തിനു വേണ്ടി ഞങ്ങള്‍ കാമ്പസിലെ കാറ്റാടിയുടെ ചോട്ടില്‍ കെട്ടിയ സിമെന്റ് ബെഞ്ചിലും, കാര്‍ ഷെഡിന്‍റെ തറയിലും ആളൊഴിഞ്ഞ ക്ലാസിലെ വീതിയേറിയ ജാലകപ്പടിയിലും കോളെജിനു മുന്നിലെ കോഫീ ഷോപ്പിലും സ്റ്റേജിനായി കെട്ടിയ കരിങ്കല്‍ ഭിത്തിയിലും ടെന്നീസ് കോര്‍ട്ടിലെ റഫറീ സ്റ്റാന്ടിലും അകാലത്തില്‍ പൊലിഞ്ഞ ഞങ്ങളുടെ സഹപാഠിയുടെ സ്മരണയില്‍ തീര്‍ത്ത ബസ്‌ സ്റ്റോപ്പിന്‍റെ  തിണ്ണയിലും റോഡിനെതിര്‍വശമുള്ള എന്‍റെ സുഹൃത്തിന്‍റെ  ഇന്റര്‍നെറ്റ് കഫേയിലെ കുടുസ്സു കാബിനുകള്‍ക്കുള്ളിലും  കോളേജ് ഓഡിറ്റൊറിയത്തിന്‍റെ     ഇടനാഴിയിലും, അങ്ങിനെയങ്ങിനെ  ഓര്‍ത്തെടുക്കാന്‍ പറ്റുന്നതിനപ്പുറം ഒരുപാട് ഒത്തുചേരലുകള്‍, വാഗ്വേദങ്ങള്‍, വാക്കേറ്റങ്ങള്‍, വഴക്കുകള്‍...
ഓരോ കൂടിച്ചേരലിലും തന്‍റെ ഹൈപോതെസിസ് ശരിയാണെന്ന് തെളിയിക്കാനുള്ള പുതിയ പുതിയ കണ്ടെത്തലുകളുമായി അവള്‍ വരും. അതിനെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളുമായി ഞാനും. ഒടുവില്‍ വാഗ്വേദം മുറുകുമ്പോള്‍ അവള്‍ ഞങ്ങളുടെ തന്നെ  ഉദാഹരണം വീണ്ടും എടുത്തിടും. ഞങ്ങള്‍ തമ്മിലുള്ള വികാര വിചാരങ്ങളുടെ വിഭിന്നത ഓരോന്നായി അവതരിപ്പിക്കും.

"ക്രിക്കെറ്റിന്‍റെ കാര്യത്തില്‍ ഞാന്‍ ലോകം ചിന്തിക്കുന്നിടത്താണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് അവസാന വാക്ക്. പക്ഷെ നിനക്ക് രാഹുല്‍ ദ്രാവിഡും നിഖില്‍ ചോപ്രയും കഴിഞ്ഞിട്ടേ മറ്റുള്ളവരുള്ളൂ"

ഞാന്‍ തലയാട്ടി.

"പാട്ടിന്‍റെ കാര്യമെടുത്തോ. കര്‍ണാട്ടിക്കിന്‍റെ  ഭക്തിപൂര്‍വമായ ഡിവിനിറ്റിയാണ് എനിക്ക് പഥ്യം. നിനക്കോ ഹിന്ദുസ്ഥാനിയുടെ വിരഹവും ലഹരിയും സമംചേര്‍ത്ത മധുരചിത്തം പിടിച്ച സതിരുകളോടും".
       
            "സബ് കോ മാലൂം ഹേ മേ ശറാബി നഹീ, ഫിര്‍ ഭീ കൊയി പിലായെ തോ മേ  ക്യാ കരൂന്‍..."

വായില്‍ വന്നു വീണ പങ്കജ് ഉദാസ്  പാടിയ ഒരു ശായരി കൊണ്ടു ഞാന്‍ ആ അഭിപ്രായത്തെ നേരിട്ടു.

"പിന്നേ, നല്ല റെഡ് വൈനോ വോട്ക്കയോ കണ്ടു നോക്കണ്ടേ...... ശറാബീ നഹീ.... പ്ഫൂ..."

ആ ആട്ട് എന്‍റെ ഇടനെഞ്ചും കടന്നു പുറത്തേക്ക് പോയി. ഇതെന്തൊരു പടപ്പെന്നുകരുതി ആലോചിച്ചു നില്‍ക്കെ ദേ വരുന്നു അടുത്തത്.

"ക്വാണ്ടം കെമിസ്ട്രിയുടെ അനിശ്ചിതത്വത്തിലാണ് നിനക്ക് അഭിരമിക്കാന്‍ താല്പര്യം. ഇപ്പുറം ആപേക്ഷികതയുടെ മാഹായാനം നിന്നെ അലട്ടുന്നതേ ഇല്ല".

ഇത്തവണ ഞാന്‍ പ്രതികരിക്കുക തന്നെ വേണ്ടി വന്നു. കാരണം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നും എന്‍റെ ഏറ്റവും പ്രിയപ്പെട്ട ജീനിയസ് ആണ്. റിലേറ്റിവിറ്റിയോടു  അവള്‍ പറയുന്ന പോലെ എനിക്ക് അയ്ത്തമൊന്നുമില്ല. പക്ഷെ അതിലെ ഗണിതവഴികള്‍ മുഴുവന്‍ മെരുക്കിയെടുക്കാന്‍ എന്‍റെ കയ്യില്‍ മരുന്നില്ലാത്തത് കൊണ്ടു ഒരു അകലം പാലിക്കുന്നുവെന്നെ ഉള്ളൂ.

"ആപേക്ഷിക തത്വവും അനിശ്ചിതത്വ സിദ്ധാന്തവും ഒരു പോലെ എനിക്ക് പ്രിയപ്പെട്ടതാണ്. അതില്‍ ഒന്നിനേക്കാള്‍ മികച്ചതാണ് മറ്റെതെന്നു പറയാന്‍ ഇത് രുചിയോടെ കഴിക്കാവുന്ന പലഹാരമൊന്നുമല്ലല്ലോ".

റിലേറ്റിവിറ്റി തിയറിയോടുള്ള അവളുടെ പ്രത്യേക ഇഷ്ടം അറിഞ്ഞു കൊണ്ടു തന്നെയാണ് ഞാനത് പറഞ്ഞത്. അതിലെ അമ്പ് ഞാന്‍ ഉദ്ധേശിച്ചതിനേക്കാള്‍ വേഗത്തില്‍ അവള്‍ക്കു കൊണ്ടു എന്നത്  അവളുടെ ഭാവമാറ്റത്തില്‍ നിന്നും എനിക്ക് മനസ്സിലായി. ഞാന്‍ സ്വയംരക്ഷയ്ക്കായി അല്പം പിന്നോട്ട് മാറിയിരുന്നു. അതിനേക്കാള്‍ വേഗത്തില്‍ അവളെന്‍റെ കാലിന്‍റെ നടുവിരല്‍ പിടിച്ചു നൊടിച്ചു. വിരലുകള്‍ നൊടിക്കുന്നത് എനിക്ക് പേടിയുള്ള കാര്യമാണെന്നറിഞ്ഞു കൊണ്ടുതന്നെയാണവള്‍ അങ്ങിനെ ചെയ്തത്. വേദനയാലെന്‍റെ കാല്‍ ഞാന്‍ പിന്നോക്കം വലിച്ചതും  പിന്നില്‍ കുത്തിയ കൈ തെറ്റി ചരലിലേക്ക് മറിഞ്ഞു വീണതും ഒന്നിച്ചായിരുന്നു. എന്‍റെ കാല്‍ വിരലില്‍ നിന്നും പിടി വിടാതിരുന്ന അവള്‍ നിനച്ചിരിക്കാതെയുള്ള എന്‍റെ വീഴ്ചയില്‍ ബാലന്‍സ് തെറ്റി എന്‍റെ മടിയിലേക്ക്‌ വീണു. സ്വന്തം ഹൈപോതെസിസിന്‍റെ ബലം കൊണ്ടാകാം പ്രത്യേക ഭാവമാറ്റമൊന്നും കൂടാതെ അവള്‍ എഴുന്നേറ്റിരുന്നു.  ചുരിദാറിന്‍റെ ഷാള്‍ നേരെയാക്കി താഴെയുള്ള പേപ്പറുകള്‍ അടുക്കികൂട്ടി ബാഗിലേക്കു വെച്ച് ചോറ്റുപാത്രം പുറത്തേക്കെടുത്തു. വീട്ടില്‍ നിന്നും അമ്മയൊരുക്കി കൊടുത്ത തേങ്ങാചട്ടിണിയും വെണ്ടയ്ക്ക താളിയും അല്പമെടുത്ത് ടിഫിന്‍ ബോക്സിന്‍റെ  മൂടിയിലേക്കു മാറ്റി അതില്‍ കുത്തരിയുടെ നല്ല വെന്ത ചോറും കുറച്ചു ചേര്‍ത്ത് എന്‍റെ മുന്നിലേക്ക്‌ അവള്‍  നീക്കി വെച്ചു. പൊതുവേ എന്തെങ്കിലുമൊരു നോണ്‍- വെജ്   ഇല്ലാതെ ഒന്നുമിറങ്ങാത്ത എനിക്ക്  ഇനിയൊരു അങ്കത്തിന് നില്‍ക്കാന്‍ അന്നെനിക്ക് ആവതില്ലാത്തത് കൊണ്ടും നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ടും അത് മുഴുവന്‍ ഒരെതിര്‍പ്പുമില്ലാതെ കഴിച്ചു തീര്‍ത്തു.
ഗവേഷണ നാള്‍വഴികള്‍ ഇണക്കവും പിണക്കവുമായി അങ്ങനെ കടന്നു പോയി.

ഓര്‍മകളുടെ ആഴങ്ങളിലേക്ക് ഒന്ന് കൂടി ഊളിയിട്ടുപോകുന്നതിനു മുമ്പായി ഞാന്‍ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു. കമ്പ്യുട്ടര്‍  ടേബിളിനു പുറത്തു ഗ്ലാസില്‍ അടച്ചു വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ച ശേഷം തലയിണ ചാരി വെച്ചു വീണ്ടും കണ്ണുകളടച്ചു. .
മെഹ്ദി സാബ് ആര്‍ദ്രമായി പാടിക്കൊണ്ടിരുന്നു:
                      
                              അബ് ഇസ് ദിലെ തബാഹ് കി ഹാലത്  ന പൂചിയെ
                               ബേനാം ആര്‍സൂ കി ലസ്സത് ന പൂചിയെ...

      ഒരു ദിവസം പതിവിലേറെ സന്തോഷവതിയായി അവള്‍  എന്‍റെയടുത്തു വന്നു. തന്‍റെ ഹൈപോതെസിസ് ഏറെക്കുറെ സാധൂകരിക്കപ്പെടാന്‍ പോവുകയാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ വിവരങ്ങളെല്ലാം ക്രോഡീകരിച്ചു  ഒരു അന്തിമ റിപ്പോര്‍ട്ട്‌ രൂപത്തിലാക്കുമെന്നും പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ അന്ന് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു തിളക്കം. അപ്പോഴാണ്‌ അവള്‍ ഈയൊരു അന്വേഷണത്തില്‍ എടുത്തിട്ടുള്ള ആത്മാര്‍ഥതയും സമര്‍പ്പണവും എനിക്ക് ബോധ്യമാകുന്നത്‌. ഇതില്‍ ആദ്യാവസാനം വരെ കൂടെ നിന്നതിനു അവള്‍ ഔപചാരികതയോടെ നന്ദി പറഞ്ഞപ്പോള്‍ എനിക്ക് ചിരി വന്നു. അവളുടെ ഹൈപോതെസിസ് പൊളിച്ചു കൊടുക്കാന്‍ വാദിച്ചതിനുള്ള നന്ദിയാണോ എന്നുള്ള എന്‍റെ ചോദ്യം അവളെ ശുണ്‍ഠി പിടിപ്പിച്ചെങ്കിലും പതിവ് പോലെ അക്രമാസക്തയായില്ല.

"നമ്മള്‍ രണ്ടുപേരും തമ്മിലുള്ള സംവാദങ്ങളാണ് ഈ ഹൈപോതെസിസിന്‍റെ വിജയകരമായ സാധൂകരണത്തിലേക്ക്  നയിച്ച ഏറ്റവും മികച്ച ടെസ്റ്റിംഗ് ടൂള്‍"

അവളുടെ അപ്പോഴുള്ള ഭാവം ലോകത്തിന്‍റെ  ഗതി തന്നെ  മാറ്റിയേക്കാവുന്ന ഒരു മഹാ കണ്ടുപിടുത്തം നടത്തിയ ഒരു ശാസ്ത്രകാരന്‍റെതാണെന്നു എനിക്ക് തോന്നി.

"അപ്പോള്‍ നിന്‍റെ ഈ ഊഹം ശരിയാണെന്ന് നീ സ്ഥിരീകരിച്ചു?"

"പിന്നെ, എന്താ സംശയം?"

"ഹേയ്, ഒന്നുമില്ല, വെറുതെ ഒന്ന് ചോദിച്ചുവെന്നു മാത്രം"

അവളെന്‍റെ കയ്യില്‍ പിടിച്ചമര്‍ത്തി സത്യം ചെയ്യിക്കുന്ന രൂപത്തില്‍ ഒരു പ്രഖ്യാപനം നടത്തി.

"ഈ ലോകത്തെ ഏതു രണ്ടു പേരും അവരുടെ ചിന്തകളുടെ, വീക്ഷണങ്ങളുടെ, വിചാരവികാരങ്ങളുടെ, ആശയ സംവേദനങ്ങളുടെ, വ്യവഹാരങ്ങളുടെ, എല്ലാം ആവൃത്തികള്‍ പരസ്പരം സക്രിയമായി, കണ്‍‍സ്ട്രകടീവ്  ആയി പരിരംഭണം ചെയ്യുമ്പോള്‍ മാത്രമേ കേവല സൗഹൃദങ്ങള്‍ക്കപ്പുറം പൂര്‍ണാനുരാഗബദ്ധരായി മാറുന്നുള്ളൂ എന്ന കാര്യം തെളിയിക്കപ്പെടാന്‍ പോവുകയാണ്. പഠനത്തിനു നേതൃത്വം നല്‍കിയ ശ്രീമതി ആതിര തന്‍റെ കണ്ടെത്തലുകള്‍ മനശാസ്ത്രലോകത്തിനു  മുന്നില്‍ രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുന്നതാണ്.  ഈ പഠനത്തില്‍ തന്നെ സഹായിച്ച സുഹൃത്തും സഹപാഠിയുമായ ശ്രീ മനുവിനും അതോടൊപ്പം  വിഷയ സംബന്ധമായ ഡാറ്റ ശേഖരിക്കുന്നതിനായി സംവദിച്ച പരദശം സൗഹൃദക്കൂട്ടങ്ങള്‍ക്കും കമിതാക്കള്‍ക്കും ആതിര തന്‍റെ നന്ദി അറിയിക്കുന്നു"

റിയാലിറ്റി ഷോയില്‍ ലൈഫ് ലൈനിലൂടെ അടുത്ത റൌണ്ടിലേക്ക് പ്രവേശനം കിട്ടിയ പാട്ടുകാരിപ്പെണ്‍കുട്ടിയുടെ നന്ദിപ്രകാശനം പോലെ തോന്നിച്ചു അവളുടെ ഭാവഹാദികള്‍.

 അടുത്ത രണ്ടു ദിവസം മുഴുവനും ഏറെ സന്തോഷവതിയായിരുന്നു അവള്‍. ഒരു മിനുറ്റൊഴിവില്ലാതെ ഞങ്ങള്‍ കാമ്പസിലും പരിസരത്തും കറങ്ങി നടന്നു. റിപ്പോര്‍ട്ട്‌ തീര്‍ക്കുന്നതിനാവശ്യമായ ടൈപ്പിങ്ങും സെറ്റിങ്ങും എല്ലാം ഞാന്‍ തന്നെ കൂടെ നടന്നു ചെയ്തു കൊടുത്തു. പതിവില്‍ നിന്നും വ്യത്യസ്തമായി വഴക്കുകള്‍ കുറവായിരുന്നു. ചിരിയും തമാശയും നിറഞ്ഞ ആ രണ്ടു ദിവസങ്ങള്‍ ഞാന്‍ വേറെ ഏതോ പെണ്‍കുട്ടിയുടെ കൂടെയാണുള്ളതെന്ന തോന്നലാണെന്നിലുണ്ടാക്കിയത്. സുഹൃത്തിന്‍റെ കഫെയില്‍ നിന്നും പ്രിന്‍റെടുത്തു കിട്ടിയ റിപ്പോര്‍ട്ടിന്‍റെ പേജുകള്‍ ഞാന്‍ വീട്ടില്‍   നിന്നും സ്പൈറല്‍ ബൈന്‍ഡ് ചെയ്തു നാളെ കൊണ്ടു തരാമെന്നു ഏറ്റപ്പോള്‍ അവള്‍ക്കത്യധികം സന്തോഷമായി.

" ഇത്രയും വിലപ്പെട്ട ഒരു ഗവേഷണത്തില്‍  താന്‍ ഹൈപോതൈസ് ചെയ്ത ഫലം തന്നെ കിട്ടിയ സ്ഥിതിക്ക് അതിന്‍റെ പ്രകാശന ദിവസമായ നാളെ ഗംഭീരമായ ഒരു പാര്‍ടി നടത്തിയേ പറ്റൂ. വളരെ അപൂര്‍വ്വം പേര്‍ക്കെ ബീഹേവിയറല്‍ സൈകോളജിയില്‍ തങ്ങള്‍ മെനഞ്ഞെടുത്ത ഊഹങ്ങള്‍ ശരിയായി ഭവിക്കാറുള്ളൂ, അല്ലാത്തവര്‍ അഞ്ചും ആറും തവണ ഹൈപോതെസിസ് മാറ്റിപ്പണിത് അവസാനം പരിപാടി ഉപേക്ഷിച്ചു പോകാറാനുള്ളത് "

എന്‍റെ ഈയൊരു കമന്റ്റ് അവളെ അഭിമാനപൂരിതയാക്കുന്നത് കണ്ണുകളില്‍ നിന്നെനിക്ക് വായിക്കാന്‍ കഴിഞ്ഞു.

"തീര്‍ച്ചയായും മനൂ, നാളെ  റിപ്പോര്‍ട്ട്‌ പ്രകാശിതമായ ഉടനെ നിനക്ക് ഒരു സ്പെഷ്യല്‍ ട്രീറ്റുണ്ട്. നിനക്കേറ്റവും പ്രിയപ്പെട്ട ബീച്ച് റോഡിലെ പാം ഹട്ടില്‍ വെച്ചു തന്നെ, എന്താ പോരേ?"

"ഗ്രേറ്റ് ആതീ......അപ്പോ നാളെ കാണാം, ബി പ്രിപയേഡ് ഫോര്‍ ദി പ്രേസെന്റ്റെഷന്‍ ഓഫ് ദി തീസിസ്"

"ഡെഫിനിറ്റിലി ടാ, ബൈന്‍ഡ് ചെയ്ത റിപ്പോര്‍ട്ടുമായി  നേരത്തെ വാ"

എന്‍റെ കൃത്യനിഷ്ഠതയില്‍ നല്ല അഭിപ്രായമുള്ളത് കൊണ്ടു തന്നെ സെല്‍ഫോണില്‍ ഒരു റിമൈന്ഡറും അലാറവും അവള്‍ തന്നെ സെറ്റ് ചെയ്തു തന്നു.

വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രിയായിരുന്നു. ബാഗും മറ്റും മേശപ്പുറത്തേക്കിട്ടു ഞാന്‍ സോഫയിലേക്ക് ചെരിഞ്ഞു. സമയം നോക്കാനായി സെല്‍ ഫോണെടുത്തു നോക്കുമ്പോള്‍ മൂന്നോളം മിസ്സഡ് കോളുകള്‍. എല്ലാം ആതിരയുടെത് തന്നെ. ബൈകിലിരിന്നു വരുമ്പോള്‍ ബെല്ലടിച്ചതറിഞ്ഞില്ല. സാധാരണ മിസ്സ്‌ കോളുകള്‍ ഒന്നും വെറുതെ അടിക്കുന്ന ആളല്ല അവള്‍. നാളെയെക്കുറിച്ചുള്ള സന്തോഷത്തില്‍ അടിച്ചതാവണം. വെറുതെ ഫോണിലേക്ക് നോക്കിയിരിക്കുമ്പോള്‍ വീണ്ടും ഒരു മിസ്‌ കോള്‍. തിരിച്ചടിച്ചു നോക്കിയപ്പോള്‍ രണ്ടു ബെല്ലടിച്ചതും ബിസിയാക്കുന്നു. ഇവള്‍ക്കെന്താ വട്ടായോ എന്നൊരു ആത്മഗതം പാസാക്കി ഞാന്‍ കുളിക്കാന്‍ കയറി. നല്ല തണുപ്പുള്ള ഷവറില്‍ നില്‍ക്കുമ്പോള്‍  ആതിരയുമായി കറങ്ങി നടന്ന ഓരോ മുഹൂര്‍ത്തങ്ങള്‍ ഒരു റീല് പോലെ മനസ്സിലൂടെ വന്നു പോയി. എന്നാലും ഇവള്‍ ഈയൊരു വീക്ഷണത്തില്‍ ഉറച്ചു നില്‍ക്കുന്നതിലായിരുന്നു എന്‍റെ അത്ഭുതം. കടലും കടലാടിയും പോലെ വ്യത്യാസങ്ങളുള്ള എത്രയോ പേര്‍ പ്രണയിച്ചു നടക്കുന്നത് എനിക്കറിയാം. ഇവള്‍ ഇനി പണ്ടെങ്ങാനും ആരെയെങ്കിലും പ്രണയിച്ചു പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്നൊരു സാധ്യതയും ഇല്ലാതില്ല. എന്‍റെ അറിവില്‍ അങ്ങനെയൊരു സംഭവമില്ല. ഏതായാലും അവളുടെ ഊഹം ശരിയായത് നന്നായി, അല്ലെങ്കില്‍ അതിന്‍റെ പേരില്‍ കുറെ ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നേനെ, ഒപ്പം ഒരു പാര്‍ട്ടി നഷ്ട്ടവും.
കുളി കഴിഞ്ഞു ഡൈനിംഗ് ടേബിളില്‍ അടച്ചു വെച്ച ചോറ് എടുത്തു കഴിച്ചു. ഏറെക്കുറെ തണുത്തു കഴിഞ്ഞിരുന്നെങ്കിലും  വിശപ്പിന്‍റെ കാഠിന്യം കൊണ്ടാകാം, നല്ല രുചി തോന്നി. പാത്രങ്ങള്‍ കഴുകി കമഴ്ത്തി വെച്ചു ഞാന്‍ ബൈന്റിംഗ്  ചെയ്യാനുള്ള ഒരുക്കം തുടങ്ങി. ഫോണില്‍ അപ്പോഴും പുതിയ മൂന്നു പുതിയ മിസ്സ്‌ കോളുകള്‍ അവളുടെതായി ഉണ്ടായിരുന്നു. ഞാന്‍ ഉറങ്ങാതെ ഈ പണി തീര്‍ക്കാന്‍ അവള്‍ കണ്ട മാര്‍ഗമാണെന്ന് സമാധാനിച്ചു റിപ്പോര്‍ട്ടിന്‍റെ   പേജുകള്‍ തുല്യമായ അഞ്ചാറു ബണ്ടില്‍ ആക്കി തുല്യ ദൂരത്തില്‍ ഹോള്‍ അടിച്ചു. ശേഷം സ്പൈറല്‍ റോട് എടുത്തു ഒരറ്റത്ത് നിന്നും പതുക്കെ കയറ്റാന്‍ തുടങ്ങി. അതീവ ശ്രദ്ധയോടെ തിരിച്ചു കയറ്റേണ്ട പണിയാണ്. കണ്ണില്‍ ഉറക്കം വന്നു തുടങ്ങിയതോടെ  പണിയുടെ വേഗത കുറഞ്ഞു. ഇടയ്ക്കെപ്പോഴോ സോഫയിലേക്ക് തല ചായ്ച്ചു ഒന്ന് മയങ്ങിപ്പോയി.
വീണ്ടുമൊരു മിസ്സഡ് കോള്‍ കേട്ടാണ് നെട്ടിയുണര്‍ന്നത്‌. നോക്കുമ്പോള്‍ അവള്‍ തന്നെ. തിരിച്ചു വിളിച്ചപ്പോള്‍ വീണ്ടും ബിസിയാക്കുന്നു.
ഉടനെ ഒരു മെസേജ്

"സോറി ട്ടോ, എനിക്കൊരു കാര്യം പറയാനുണ്ട്, ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം"

തിരിച്ചു മെസേജ് അയച്ചു: "ഓക്കേ, ഗുഡ് നൈറ്റ് "

ബൈന്ടിംഗ് ഇപ്പോഴും തുടങ്ങിയേടത്തു തന്നെ. വീണ്ടും തിരിച്ചു കറക്കാന്‍ തുടങ്ങി. ഇവളിത് തീര്‍ക്കുന്നത് വരെ എന്നെ ഉറക്കില്ല എന്നെനിക്കു ബോധ്യമായി. നേരം ഒന്നരയായെന്നറിയിച്ചു ചുവരിലെ ക്ലോക്ക് ചിലച്ചു. ഞാന്‍ വീണ്ടും മയക്കത്തിലേക്കു വീണുപോയി.
നേരം എത്ര  കഴിഞ്ഞെന്നറിഞ്ഞു കൂടാ. തുടര്‍ച്ചയായ സെല്‍ ഫോണ്‍ റിംഗ് കേട്ടാണ് ഉണര്‍ന്നത്. സ്ഥല കാലബോധമുണ്ടാകാന്‍ അല്പസമയമെടുത്തു. ഇത്തവണ മിസ്സഡ് കോള്‍ അല്ല. കാര്യത്തില്‍ വിളിക്കുകയാണ്‌.
ഞാന്‍ പച്ച ബട്ടന്‍ അമര്‍ത്തി ഫോണ്‍ ചെവിയോടു ചേര്‍ത്തു.

"എന്താടീ. എന്ത് പറ്റി?" ഉറക്കച്ചടവോടെയുള്ള എന്‍റെ ശബ്ദം കൂടുതല്‍ ഗാംഭീര്യം തോന്നിപ്പിച്ചു.

"നീയത് ചെയ്തു കഴിഞ്ഞോ?"

"ഏത്?"  പെട്ടെന്നുള്ള ഉറക്കമുണര്‍ച്ചയില്‍  ഞാന്‍ ബൈന്ടിംഗ് കാര്യം മറന്നു പോയിരുന്നു.

"ആ റിപ്പോര്‍ട്ടിന്‍റെ കാര്യം" .

" ഹാ, അത് ഞാന്‍ ചെയ്തു തീര്‍ത്തു".  വെറുതെ ഒരു കള്ളം പറഞ്ഞു.

"അയ്യോ, ഉറക്കം കളഞ്ഞു അത് ചെയ്യണ്ടായിരുന്നു" . ആ ഒരുത്തരം എന്നെ വല്ലാതെ അതിശയിപ്പിച്ചു. മറക്കാതിരിക്കാന്‍ അലാറം വരെ വെച്ചു തന്നവള്‍ ഇത്ര മനുഷ്യത്വപരമായി സംസാരിക്കുന്നു.

"അത് സാരമില്ല, തീര്‍ന്നില്ലേ. നിനക്ക് ഉറക്കമൊന്നുമില്ലേ?"

"എന്തോ വരുന്നില്ലടാ മനൂ. ഞാനിങ്ങനെ ഓരോ കാര്യങ്ങള്‍ ഓര്‍ത്ത്‌ കിടക്കുവാരുന്നു".

" ഈ നട്ടപ്പാതിരക്കാണോ ആലോചന. എന്ത് കാര്യവാ ഈ നേരത്ത് ഇത്ര ഓര്‍ത്തിരിക്കാന്‍" ഉറക്കത്തിന്‍റെ ലാഞ്ചനകള്‍ ശബ്ദത്തില്‍ വന്ന് അവളുടെ തെറി കേള്‍ക്കാതിരിക്കാന്‍ ഞാന്‍ നന്നേ പാട്പെട്ടു.

"നമ്മള്‍ കഴിഞ്ഞ രണ്ടു ദിവസം ഒരുമിച്ചുണ്ടായ ഓരോ സന്ദര്‍ഭങ്ങള്‍ ഇങ്ങനെ ഓര്‍ത്തിരുന്നു. ശരിക്കും ഞാന്‍ എന്ജോയ്‌ ചെയ്തുട്ടോ"

"ഹയ്യോ, ഇത് പറയാനാണോ ഈ പാതിരാത്രിക്ക്‌ നീയെന്നെ വിളിച്ചുണര്‍ത്തിയത്?"

പൊതുവേ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് അവളുടെ മറുപടി അതീവ കഠിനമാകാറാണ് പതിവ്. പക്ഷെ ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധം  മാര്‍ദ്ദവം വാക്കുകളില്‍. ഞാന്‍ എന്നെത്തന്നെ ഒന്ന് പിച്ചി നോക്കി.
"നീ ചൂടാവാതെടാ . ഞാനൊരു കാര്യം പറഞ്ഞാല്‍ എന്നോട് ദേഷ്യപ്പെടരുത്‌".

"നീ പറയ്‌"

"അല്ലേല്‍ വേണ്ട ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം"

അപ്പുറത്ത് നിന്നും ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം. ഞാന്‍ അന്തം വിട്ടിരുന്നു പോയി. ഈ പെണ്ണിനിതെന്തു പറ്റി?

"ആ, എന്തേലുമാകട്ടെ". ഞാന്‍ ഫോണ്‍ സോഫയുടെ മൂലയിലേക്കിട്ടു വീണ്ടും നിദ്രയെ പുല്‍കി.
കഷ്ടിച്ച് ഒരു അര മണിക്കൂര്‍ ഉറങ്ങിക്കാണണം, വീണ്ടും മൊബൈല്‍ ചിലയ്ക്കാന്‍ തുടങ്ങി. എനിക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു. ഇവളെന്നെക്കൊണ്ട് ഉറക്കാതെ നേരം വെളുപ്പിക്കാനുള്ള പരിപാടിയാണെന്നോര്‍ത്തു ഞാന്‍ ഫോണെടുത്തു.

"ഹലോ"

അപ്പുറത്ത് നിന്നും നിശ്വാസങ്ങള്‍ മാത്രം കേള്‍ക്കാം. മറുപടിയൊന്നുമില്ല. അല്‍പ സമയം അങ്ങിനെ തുടര്‍ന്നു. പിന്നെ പതുങ്ങിയ ശബ്ദത്തില്‍ അവളുടെ മറുപടി:

"മനൂ, ആ റിപ്പോര്‍ട്ട്‌ നാളെ കൊണ്ടു വരണ്ട, അതവിടെത്തന്നെ കിടന്നോട്ടെ."

അപ്പുറത്ത് നിന്നും ഫോണ്‍ കട്ടാക്കി.
ഞാന്‍ അന്തം വിട്ടിരുന്നു പോയി. കഴിഞ്ഞ മൂന്നു നാല് മാസമായി ഒരു സ്വൈര്യവും തരാതെ തന്‍റെ ഹൈപോതെസിസിന്‍റെ സത്യമായി പുലരാന്‍ പോകുന്ന ഭാവിയെപ്പറ്റി ഒരു തരം ഹിസ്‌റ്റീരിയ ബാധിച്ചവരെ പോലെ കാംപസിലങ്ങോളം ഓടി നടന്നു പ്രസംഗിച്ച ഇവള്‍ ഇപ്പോള്‍ ആ റിപ്പോര്‍ട്ട്‌ തന്നെ വേണ്ട എന്നു പറയുന്നത്തിന്‍റെ പിന്നിലെ  മനോവികാരം എനിക്കെങ്ങനെ നോക്കിയിട്ടും പിടി കിട്ടിയില്ല. എന്‍റെ മടിയില്‍ കുത്തഴിഞ്ഞു കിടക്കുന്ന ആ പേജുകളിലേക്ക് തന്നെ ഞാന്‍ തുറിച്ചു നോക്കി കുറെ നേരം ഇരുന്നു. ഒരു ഇരുട്ട് മാത്രമേ അപ്പോള്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.
വീണ്ടും ഫോണ്‍ ബെല്ലടിച്ചു. ഇത്തവണ രണ്ടും കല്‍പ്പിച്ചു കുറച്ചു ഡയലോഗ് കാച്ചാന്‍ തന്നെ മനസ്സിലുറപ്പിച്ചു  ഞാന്‍ ഫോണ്‍ എടുത്തു. ഞാനെന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുമ്പേ അവളുടെ ശബ്ദം എന്‍റെ കാതില്‍ മുഴങ്ങി:

"ശ്ശ്ശ്.....മനൂ , ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം, ഇങ്ങോട്ടൊന്നും പറയരുത്"

"ഓക്കേ"

"എനിക്ക് നിന്നോട് ഒരുപാടിഷ്ട്ടമാണ്. ഐ മീന്‍, തീവ്രമായ പ്രണയം, റിയലി, ഐ ഡീപിലി  ഇന്‍  ലവ്‌ വിത്ത്  യു. ശ്ശ്ശ്..... ഒന്നും മിണ്ടരുത്, മനൂ, നാളെ കോളേജില്‍ കാണാം, ബൈ, ഗുഡ് നൈറ്റ്"

എന്‍റെ  കയ്യില്‍ നിന്നും ഫോണ്‍ താഴേക്കുതിര്‍ന്നു വീണു. ആ ഞെട്ടലില്‍ എന്‍റെ മടിയിലുണ്ടായിരുന്ന അവളുടെ മഹത്തായ ഹൈപോതെസിസ് എഴുതിപ്പിടിപ്പിച്ച പേപ്പറുകള്‍ ബൈന്ടിങ്ങിന്‍റെ ബന്ധനത്തില്‍  നിന്നും വേര്‍പ്പെട്ടു നിലത്തേക്ക് വീണു റൂമില്‍ പാറിക്കളിച്ചു. അവയിലെ അക്ഷരങ്ങള്‍ ആരെ കൊഞ്ഞനം കുത്തി കാണിക്കണം എന്നറിയാതെ പരുങ്ങുന്നതായി എനിക്ക് തോന്നി.

ഓര്‍മകളുടെ ഞെട്ടലില്‍ നിന്നുണര്‍ന്നു നോക്കുമ്പോള്‍ കട്ടിലിനു  താഴെ സ്ടീരിയോയില്‍  മെഹ്ദി ഹസന്‍ അടുത്ത ഗസലിലേക്ക്‌ കടന്നിരുന്നു:
                                      മുഹബ്ബത്ത് കര്നെ വാലെ കം ന ഹോന്‍കെ ....        
                                     തെരേ മെഹ്ഫില്‍ മേ ലേകിന്‍ ഹം ന ഹോന്‍കെ........
                          ********************************************************

12 comments:

  1. വളരെ രസമായിരിക്കുന്നു, ഈ ‘ബീഹേവിയറല്‍ സൈക്കോളജി’. കറന്റ് ആണെന്നതാണ് എന്നെ പെട്ടെന്നാകർഷിച്ചത്..ടിപ്പിക്കൽ കാമ്പസ്സ് പ്രണയങ്ങളിൽ നിന്നെല്ലാം കൃത്യമായ ബൌദ്ധികാകലം പാലിക്കുന്നുണ്ട്, ഇസ്മയിൽ. നന്നായി.....പുതുമയുണ്ട്, പ്രമേയപരിസരത്തിലും കഥനത്തിലും..! ഓടിച്ചുവായിച്ചു, എന്താ സംഭവിക്കുക എന്നറിയാൻ. അന്ത്യം ഇഷ്ടപ്പെടുകയും ചെയ്തു..സ്വന്തം തീസിസിനെ പ്രണയപ്രലോഭനം തോൽ‌പ്പിക്കുന്നതിൽ വളരെ രസകരമായ ഒരു പുതുമയുണ്ട്..! വിജയകരമായ പരിണാമഗുസ്തിയും..ഹിഹി..

    കോളേജ് മാഗസിനു വേണ്ടി എഴുതിയതാണോ..? അതിനു പറ്റും..പിന്നെ, നല്ല രീതിയിൽ ഒരു ഷോർട്ട് ഫിലിമിനുള്ള മെറ്റീരിയലും ഉണ്ട്..! അഭിനന്ദനം ..സ്മൈൽ എന്റെ ഹാർദ്ദമായ അഭിനന്ദനം..!!

    ReplyDelete
  2. @ജിഗീഷ് : സത്യത്തില്‍ ജിഗീഷിനാണ് ക്രെഡിറ്റ്. കവിതയുടെ സൂക്കേട് കൊണ്ട് കഥയെഴുത്ത് കുറെ കാലമായി മാറ്റി വെച്ചിരിക്കുകയായിരുന്നു."വാക്കിലെ" ജിഗിയുടെ പ്രമേയങ്ങള്‍ കണ്ടതും എഴുതാതിരിക്കാനായില്ല. പ്രമേയ സൂചനകളില്‍ ഏതിനോട് ചേര്‍ത്ത് വെക്കണം എന്ന് ജിഗി തന്നെ തീരുമാനിക്കേണ്ടി വരുമെന്ന് തോന്നുന്നു. പ്രണയ പരിണാമമോ പ്രണയത്തിന്‍റെ ജീവശാസ്ത്രമോ ഒക്കെയാവാം. പ്രമേയ സൂചനകളിലൂടെ കണ്ണോടിച്ചപ്പോള്‍ കാമ്പസ് ജീവിതത്തില്‍ കൂടെയുണ്ടായിരുന്ന മൂന്നു പെണ്‍സുഹൃത്തുക്കളുടെ സ്വഭാവ വൈശിഷ്ട്യങ്ങള്‍ കോര്‍ത്തു വെച്ച് എന്‍റെ തന്നെ കഥ പറഞ്ഞെന്നെ ഉള്ളൂ. മനു എന്ന് കണ്ടു മനുരാജ് പേടിക്കുമോ എന്തോ?
    ഒരുപാട് നന്ദി ജിഗീഷ് ഇങ്ങനെയൊരു ഡിസ്കുമായി വന്നു എന്നിലെ കഥകളെ ഉണര്‍ത്തിയതിന്. മുന്നോട്ട്......

    ReplyDelete
  3. Dear Ismail,

    It is an unusual way of story depiction and really appreciable...!
    Does it having any connection with "PSMO days"?

    ReplyDelete
  4. ഈദ്‌ മുബാറക്‌ ........

    ReplyDelete
  5. വായിയ്ക്കാനൊരു സുഖമുണ്ട്...

    ReplyDelete
  6. കൊതിപ്പിക്കുന്നു...!
    ഹാ.... കൌമാരം എന്നേ കടന്നു പോയല്ലോ!

    നല്ല എഴുത്ത്.
    അഭിനന്ദനങ്ങൾ!

    ReplyDelete
  7. നന്ദി, റാഷി, ഫൈസു, ശ്രീ, ജയന്‍, ഇതിലെ വന്നതിനും വായനക്കും,

    ReplyDelete
  8. relativiy kku sambavicha chemistry enthaanu manuuuu..?
    aa njettalinte arthamenthaanu?

    ReplyDelete
  9. oru samshayam..aval jeevithathiludneelam upayogashoonyamaayoraaveshamayiruno..? manuuuuuu...?

    ReplyDelete
  10. വിലയിരുത്തലോ വ്യാഖ്യാനമോ ആയി ആക്ഷേപിക്കരുത് ....എന്നുമെന്ന പോലെ അസ്വസ്ഥതകളുടെ മിടിപ്പുകളാണ് ..വികല വിചാരങ്ങളുടെതുമാവാം .......എഴുതുവാന്‍ തുടങ്ങിയപ്പോഴൊക്കെ എന്താണ് പ്രശ്നമെന്ന് വെച്ചാല്‍ ..വായുവില്‍ കുരുങ്ങിയ മീനിനെ പോലെ മനസ്സ്. പ്രശ്നങ്ങളെന്താണെന്നല്ലേ?
    വായിച്ചു തുടങ്ങിയപ്പോള്‍ .....
    മനസ്സ് ഒരു പ്രപഞ്ച പരിണാമമായി കഥയിലെവിടെയോ മാഞ്ഞുപോയി ..ആത്മനഷ്ട്ടം ..!!
    പിന്നെയും ശ്രമിച്ചു ,പക്ഷെ കഥാപാത്രങ്ങളും കഥാവിഷയങ്ങളും എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് പോലെ ..എങ്ങനെ സമരസ്സപെട്ടിട്ടും എനിക്കെതിരെ ഒരു ശൂലം തിരിച്ചു വെച്ചിട്ടുണ്ടോ എന്ന വിഭ്രാന്തി, ..ആത്മസംഘര്‍ഷം...!!
    ആത്മസംഘര്‍ഷത്തിനും ആത്മനഷ്ട്ടത്തിനുമിടയില്‍ പെട്ട് കഥ എന്‍റെ തന്നെ കഥയോ ..കഥാപാത്രങ്ങള്‍ ഞാന്‍ തന്നെയോ..പരിഭ്രമം ..ശൂന്യത ..നിശബ്ദത ..പഠന വസ്തു പഠിക്കുന്നയാള്‍ തന്നെയായ് മാറുമ്പോള്‍ ആര് എന്തിനെ കുറിച്ച് പഠിക്കും?(നമ്മള്‍ കണ്ടെത്തുന്ന ഉത്തരങ്ങള്‍ പോലെ തന്നെ ,ചോദ്യങ്ങളും വിചിത്രങ്ങളായ് പരിണമിക്കുന്നു.)
    എങ്കിലും
    ആഖ്യാന ശൈലികൊണ്ട് ..കഥാ തന്തുവിന്‍റെ സൂക്ഷ്മത കൊണ്ട് ഗംഭീരമായിരിക്കുന്നു .വെറുതെ പറയുന്നതല്ല ..വര്‍ത്തമാനത്തില്‍ നിന്ന് ..വിഷാദമധുരമായ ഗസലുകൊണ്ടുള്ള കണ്ണാടിയില്‍ വെച്ചാണ് ഓര്‍മകളുടെ വെയിന്‍ കട്ട്‌ ചെയ്തത് ...നിഗൂഡതകളെ പേറുന്ന നിറവും..കനത്ത നിശബ്ദതയും ഒരിക്കലും പിടികൊടുക്കാന്‍ മടിക്കുന്ന കഥാകാരന്‍റെ തന്നെ മനസ്സല്ലേ? അവളുടെ കണ്ണീരിന്‍റെ റിയലിസവും അവന്‍റെ കിനാവിലെ റൊമാന്‍റ്റിസവും ......
    പിന്നെ .എനിക്കിഷ്ടപ്പെട്ടത്‌.. രണ്ടു വൈരുദ്ധ്യാശയങ്ങളുടെ ആകസ്മികമായ കാലിടറല്‍..റിലേറ്റിവിറ്റി ചെന്ന് ക്വാണ്ടം കെമിസ്ട്രിയുടെ ദേഹത്തു വീണതും അതിന്‍റെ പശ്ചാത്തലത്തില്‍ നിന്നു പരിഭ്രമിച്ചു പോയെങ്കിലു രണ്ടു പേര്‍ ഭാവമാറ്റമൊന്നും കൂടാതെ പോയതും..

    തുടരും..
    (എന്നോട് പിണങ്ങരുത്..ഒരു പക്ഷെ ഞാന്‍ മരിച്ചു പോയാല്‍ ആത്മാവിനു ഒരിക്കലും ശാന്തി കിട്ടില്ല)

    ReplyDelete
  11. നല്ല എഴുത്ത്.
    അഭിനന്ദനങ്ങൾ!

    ReplyDelete
  12. സൂക്ഷമാമയ ആഖ്യനമാണ് ഈ കഥയുടെ ഏറ്റവും ആകര്‍ഷകമായ ഘടകം. കഥ വളര്‍ത്തിക്കൊണ്ടു വരുന്നിടത്ത് നല്ല കൈയ്യടക്കം പാലിക്കുന്നുണ്ട് എഴുത്തുകാരന്‍ .കഥ വികാസം പ്രപിക്കുന്നത് ഏതു ദിശയിലേക്കാണെന്ന് അറിയാമായിരുന്നു എന്നത് കഥയുടെ പോരായ്മയായി തോന്നിയില്ല.....

    നല്ല വായനാനുഭവം.......

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...