ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Thursday 4 April 2013

ഒരു നൂറ്റാണ്ടിന്റെ അദ്ധ്വാനം ഒരു പതിറ്റാണ്ട് കൊണ്ട് തല്ലിക്കെടുത്തുമ്പോൾ - അഥവാ നവോത്ഥാനത്തിന്റെ നവമുജാഹിദ് മുഖം

                                              
                                           

കാലങ്ങളോളം കെട്ടിക്കിടന്ന് കെട്ടുപോകാൻ തുടങ്ങുന്ന ഒരു തണ്ണീർ തടാകത്തിന് ശുദ്ധജലത്തെ അകത്തേക്കെടുക്കാനും ജീർണ്ണിത വിഴുപ്പുകളെ പുറത്തേക്കു തള്ളാനുമായി അപ്പുറവുമിപ്പുറവും ചാല്കീറിക്കൊടുക്കുന്നവനെയാണ് നമ്മൾ വിവേകിയെന്ന് വിളിക്കുക. മറ്റൊന്ന് ഉദാഹരിച്ചാൽ, കാറ്റിന്റെ ദിശക്കനുസൃതമായി ലക്ഷ്യസ്ഥാനം മനസ്സിലാക്കി പായക്കപ്പലിന്റെ പായ തിരിച്ചും മറിച്ചും കെട്ടിക്കൊണ്ടിരിക്കുന്നവനെയും നമ്മൾ അതു തന്നെ വിളിക്കും. ഈ രണ്ടു ചെയ്തികൾക്ക്‌ പിന്നിലും അത് ചെയ്യുന്നവന്റെ കേവലമായ സ്വേച്ഛയുടെ ഒരു പ്രയോഗമല്ല ഉള്ളത്, മറിച്ച് സാർവ്വലൗകികവും സർവ്വസ്വീകാര്യവും യുക്തിസഹവുമായ ചില അടിസ്ഥാന തത്വങ്ങളുടെ അവലംബിത പ്രയോഗമാണ് കാണാനാവുക. ഇതിനു വിപരീതമായി ഈ കപ്പലിന്റെ പായ അത് പുറപ്പെടുമ്പോൾ ഒരു മഹാനവർകൾ കെട്ടിതന്നതായതിനാൽ ഈ കപ്പലിന്റെ പ്രയാണത്തിനിടയ്ക്ക് അത് മാറ്റിക്കെട്ടുന്ന പ്രശ്നമുദിക്കുന്നില്ലെന്നു ഒരാൾ വാദിക്കാൻ വന്നാല് അവനെ വളരെ അനുഭാവപൂർവ്വം ആ യാനത്തിന്റെ വെളിയിലേക്കെടുത്തിട്ട് യാത്ര തുടരുക എന്നതാണ് അവശേഷിക്കുന്ന ദൗത്യസംഘത്തിന്റെ ശരി.


പറഞ്ഞു വന്നത് കേരളത്തിലെ മുസ്ലിം സമുദായം എന്നത് ഇത് പോലെ ലക്ഷ്യവും മാർഗ്ഗവും കൃത്യമായിട്ടും കാറ്റിനൊത്ത് പായ മാറ്റിക്കെട്ടാൻ ആളില്ലാതെ പോയ പെട്ടകം പോലെയോ ഒഴുക്കില്ലാതെ കെട്ടിക്കിടന്നു സകല ജീർണ്ണതകളും അടിഞ്ഞുകൂടാൻ പരുവപ്പെട്ട ഒരു നീർക്കെട്ട് പോലെയോ ആയിപ്പോയ ഒരു ദുരിതഘട്ടത്തിലാണ് ഇതിലേക്ക് നവോത്ഥാനത്തിന്റെ തെളിനീരൊഴുക്കുവാനും ഇതിൽനിന്നും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ചേറ് പുറത്തേക്കൊഴുക്കി കളയാനും ചാലുകീറിക്കൊടുത്തു കൊണ്ട് പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉദയം ചെയ്യുന്നത്. സംഘടിത രൂപത്തിൽ കേരളത്തിൽ ഒരു പണ്ഡിതസഭ ആദ്യമായി രൂപംകൊള്ളുന്നത്‌പോലും നവോത്ഥാന നായകരുടെ കാർമികത്വത്തിലായിരുന്നു എന്നത് കേരളമുസ്ലിം സമൂഹത്തിലെ അന്നത്തെ ധിഷണാശാലികൾ പുലർത്തിയ ജാഗ്രതയുടെ ഫലമാണെന്ന് കാണാം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രാരംഭകാലങ്ങളിൽ സയ്യിദ് സനാഉള്ള മക്തി തങ്ങള് കൊളുത്തിയ നവോത്ഥാനത്തിന്റെ കൈത്തിരി ഒരു വലിയ തീപന്തമായി സമുദായത്തിനകത്ത്‌ പടർത്തുന്നതിൽ പരിഷ്കരണ ചിന്താസരണിയിൽ ഒരുമിച്ച ഒരുപിടി പണ്ഡിതരുടെ അശ്രാന്ത പരിശ്രമമുണ്ടായിരുന്നു. മക്തി തങ്ങൾ വെട്ടിക്കൊടുത്ത പാതയിലൂടെ മാഹിൻ ഹമദാനിയും വക്കം അബ്ദുൽ ഖാദർ മൗലവിയും ചാലിലകത്ത് ഹാജിയും കെ എം മൗലവിയും ഇ കെ മൗലവിയും അബുസ്സബാഹ് അഹമദ് അലിയും എം സി സി സഹോദരന്മാരും ഹാജി സാഹിബുമൊക്കെ അടങ്ങുന്ന നിസ്വാർത്ഥരായ മനുഷ്യർ യാഥാസ്ഥിതിക പൗരോഹിത്യത്തോട് പടനയിച്ച്‌ വിതാനിച്ച നവോത്ഥാനത്തിന്റെ ഫലപുഷ്ടമായ ഭൂമികയിലാണ് ഇവിടത്തെ മുഴുവൻ മതപരിഷ്കരണ പ്രസ്ഥാനങ്ങളും പിന്നീട് വേരിറക്കി എഴുന്നേറ്റു നിന്നത്. ‌ തൊള്ളായിരത്തി പത്തുകളിൽ ഓരോരുത്തരും വേറിട്ട്‌ നടത്തി കൊണ്ടിരുന്ന നവജാഗരണ പ്രവർത്തനങ്ങൾ വക്കം മൗലവിയുടെയൊക്കെ ആഗ്രഹത്തിലുണ്ടായിരുന്ന തരത്തിൽ ഒരു സംഘടിത രൂപം കൈവരിക്കുന്നത് 1922 ൽ മുസ്ലിം ഐക്യ സംഘത്തിന്റെ രൂപീകരണത്തോടെയാണ്. ഐക്യ സംഘം വന്നു രണ്ടാം വർഷം മലയാള മണ്ണിലെ ആദ്യത്തെ പണ്ഡിത സംഘടനയായി കേരള ജംഇയ്യത്തുൽ ഉലമ പിറന്നു വീണു. കേരളത്തിൽ പാരമ്പര്യത്തിന്റെ പട്ടം പേറി നടക്കുന്ന സകലമാന സമസ്ത യാഥാസ്ഥിതിക അവാന്തരങ്ങളും രൂപം കൊള്ളുന്നത്‌ പിന്നീടാണ്.
അപ്പോൾ പറഞ്ഞു വന്നത് മലയാളത്തിന്റെ മണ്ണിൽ മതനവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന നടേ പറഞ്ഞ ഒരു കൂട്ടം പണ്ഡിതരുടെയും ഇ മൊയ്തു മൗലവി, മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്, കെ. എം. സീതി സാഹിബ് തുടങ്ങിയ രാഷ്ട്രീയ അതികായന്മാരുടെയും തണലിൽ പിറന്നു വീണ കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടനയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ മാതൃസംഘടന എന്ന കാര്യമാണ്. അത്തരത്തിൽ സ്വപ്നതുല്യമായ ഒരു തുടക്കം കിട്ടിയ ഈയൊരു സംഘടിത നവോത്ഥാന പ്രസ്ഥാനം ഇന്നെത്തി നില്ക്കുന്ന അതിദാരുണവും മ്ലേച്ചവുമായ അവസ്ഥ കാണുമ്പോൾ ഒരു ചിപ്പിക്കുള്ളിൽ പണ്ടെന്നോ അടിഞ്ഞ ഒരു മണലിന്റെ പൊട്ട് കാലാന്തരങ്ങളിൽ പ്രകൃതി വരുത്തിയ ശുദ്ധീകരണ കൊത്തുപണികളാൽ ഒരു മുത്തായി മാറിയപ്പോൾ അതൊരുകൂട്ടം അവിവേകികളുടെ കയ്യിൽ വന്നു പെട്ടാലെങ്ങനെയിരിക്കുമോ അതു പോലെയായിപ്പോയി എന്ന് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ?
സ്വതവേ ദുർബല, കൂടെ ഗര്ഭിണി എന്ന് പറയുന്ന പോലെയാണ് സമുദായത്തിനകത്ത്‌ ഒരു സംഘടന പിളരുമ്പോൾ ഉണ്ടാകുന്നത്. പിന്നോക്കതിന്റെ ഭാണ്ഡവും പേറി നടക്കുന്ന ഒരു അവശസമുദായം, ഭരണകൂട ഫാഷിസത്തിന്റെ ഇരകളായി നിരന്തരം പ്രഹരിക്കപ്പെടുന്ന ഒരു ജനസഞ്ചയം, പൗരോഹിത്യം കാർന്നു തിന്നു വഷളാക്കിയ വിദ്യാഭ്യാസചരിത്രം, ഏതു വിധേനയും സമുദായത്തിന്റെ സമ്പാദ്യം വെട്ടിവിഴുങ്ങാൻ ആത്മീയതയുടെ മൊത്തക്കച്ചവടവുമായി ഊരുചുറ്റുന്ന കുറെ പണ്ഡിതപ്പരിഷകൾ, അങ്ങനെ ഏറ്റിയാൽ തീരാത്തത്രയും ഭാരങ്ങൾ മുതുകിലുള്ള ഒരു സമൂഹത്തിന്റെ പുറത്തു മറ്റൊരു കുന്ന് കൂനുകൾ കൂടി മുളപ്പിച്ചു എന്നതാണ് സമകാലീന കേരള മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഭാവന.
സമുദായത്തിനകത്തെ ഏതൊരു പിളർപ്പും വേദനാജനകമാണ്. എന്നാലത് ഒരു നവോത്ഥാന പ്രസ്ഥാനത്തിനാവുമ്പോൾ അതിന്റെ ആഘാതം ഗണിച്ചെടുക്കാൻ ആവുന്നതിനും അപ്പുറത്താണ് നിൽക്കുക. എന്താണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന അന്വേഷണം നിങ്ങളെ കൊണ്ടെത്തിക്കുക ഒരു സംഘടന സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ എന്തൊക്കെയാണ് അതിനകത്ത് സംഭവിക്കുക എന്നതിന്റെ ഉത്തരങ്ങളിലേക്കാവും. കയ്യാളാൻ അധികാര സ്ഥാനങ്ങളും ഭരണകൂട വ്യവസ്ഥിതികളിൽ റിസർവ് ചെയ്യപ്പെടുന്ന കസേരകളും വരുമാന സ്രോതസ്സുകളായി വിദ്യാഭ്യാസ വ്യാപാര സമുച്ചയങ്ങളും ഒരു സംഘടനയുടെ വൃത്തത്തിനുള്ളിലേക്ക് കടന്നു വരുമ്പോൾ അവിടെ മതം പുറത്തു നില്ക്കുകയും ഉത്ഥാനം വ്യക്തികൾക്കും ആശ്രിതവത്സരുടെ ഗ്രൂപ്പുകൾക്കും മാത്രമായി പരിമിതപ്പെടുകയും ചെയ്യുന്നു.
പത്തു വർഷങ്ങൾക്കപ്പുറം ആദ്യത്തെ പിളർപ്പ് വരുന്നത് കോഴിക്കോട് മർകസു ദഅവ കേന്ദ്രീകരിച്ച് സംഘടനയിലെ യുവജന വിഭാഗത്തിലെ ചില നേതാക്കൾ നടത്തി തുടങ്ങിയ സ്വയംഗവേഷണത്തിന്റെ പരിണിത ഫലമായിട്ടാണ്. ഗവേഷണത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ വയനാട് മേപ്പാടിയിലെ സലഫി പള്ളി കേന്ദ്രീകരിച്ചായി പിന്നീടുള്ള പ്രവർത്തനങ്ങൾ. പിന്നീടത്‌ പുളിക്കൽ, മഞ്ചേരി, തിരൂരങ്ങാടി, ചേളാരിക്കടുത്ത് കോഹിനൂർ, ഫറൂക്ക് തുടങ്ങിയ ചില കേന്ദ്രങ്ങളിൽ ആസൂത്രിതമായ നീക്കങ്ങൾ ഉണ്ടായി തുടങ്ങി. ഈ സ്ഥലങ്ങളുടെയൊക്കെ പ്രത്യേകത ശ്രദ്ധിച്ചാൽ കാണാം, ഇവിടങ്ങളിലൊക്കെ പ്രാസ്ഥാനിക മേല്നോട്ടത്തിലുള്ള സ്ഥാപനങ്ങൾ വിജയകരമായി മുന്നോട്ട് പോകുന്നിടങ്ങളാണ്. ഒരു പിളർപ്പ് അനിവാര്യമാണെന്ന് കണ്ടതോടെ ഇത്തരത്തിലുള്ള ഓരോ സ്ഥാപനങ്ങളും വരുതിയിലാക്കുക എന്ന സാമ്പത്തിക അജണ്ടയിലേക്ക് കാര്യങ്ങൾ നീങ്ങി തുടങ്ങി. അത്തരം നീക്കങ്ങള്ക്ക് മറയിടാൻ കേരള സലഫിസത്തിന്റെ ആദർശവ്യതിയാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കൊണ്ട് അന്തരീക്ഷം മുഖരിതമാക്കി.
മഞ്ചേരിയും തിരൂരങ്ങാടിയുമൊക്കെ കേന്ദ്രീകരിച്ച് മുജാഹിദ് വോയിസെന്നും സലഫി ടൈംസെന്നുമൊക്കെ പേരില് ഇറങ്ങിയ ഒട്ടേറെ താല്കാലിക മഞ്ഞപ്പത്രങ്ങൾ അറപ്പുളവാക്കുന്ന ഭാഷാപ്രയോഗങ്ങൾ കൊണ്ട് പരസ്പരം ചെളി വാരിയെറിഞ്ഞു. അങ്ങനെ ചുവന്ന പുസ്തകവും നീല പുസ്തകവും മരം നടൽ കാമ്പയിനും കക്ഷം വടിക്കൽ കാമ്പയിനുമൊക്കെ ഉണ്ടായി. സംഘടന നെടുകെ പിളർത്തി രണ്ടു കൂട്ടരും കോടികൾ മുടക്കി എറണാകുളത്തും കോഴിക്കോട്ടും മഹാ സമ്മേളന ശക്തിപ്രകടനങ്ങൾ നടത്തി. പിന്നീടങ്ങോട്ട് നാടായ നാട് മുഴുവൻ ഒരു എൽ. സി. ഡി പ്രൊജക്റ്ററും തൂക്കിപ്പിടിച്ചു രണ്ടു വിഭാഗങ്ങളും പരസ്പരം വിസര്ജ്ജിച്ചു. അനുയായികൾ പൂരപ്പറമ്പിലെ പാതിരാമിമിക്രി കാണുന്ന ഹരത്തോടെ കേട്ട് കയ്യടിച്ചു. ഈ സമുദായത്തെ അതു വരെ അല്പം ആദരവോടെ നോക്കി കണ്ടിരുന്ന ഇതര മതസ്ഥർ മൂക്കത്ത് വിരൽ വെച്ച് അങ്ങാടികൾ കാലിയാക്കി വീടിനുള്ളിൽ കടന്നു വാതിലടച്ചു. യാഥാസ്ഥികരുടെ അടുക്കളപ്പുറത്ത് നിന്നും ഇന്നലെ കയറി വന്നവന് വരെ സ്റ്റേജും പേജും കൊടുത്തു പ്രോത്സാഹിപ്പിച്ചു . അവർ വിളിച്ചുകൂവിയും എഴുതിയും വിട്ട അബദ്ധങ്ങളെ ന്യായീകരിക്കാൻ ആസ്ഥാന പ്രഭാഷകർ അനന്തരം അങ്ങാടിതോറും പാടുപെട്ടു. വാളെടുത്തവനൊക്കെ സംഘടനയിൽ വെളിച്ചപ്പാടായി. പള്ളികളും മദ്രസ്സകളുമൊക്കെ വിഭജിക്കപ്പെട്ടു തുടങ്ങി. അങ്ങാടികളും പള്ളിയങ്കണങ്ങളും സംഘർഷഭരിതമായി. കഴിഞ്ഞ ഒരു പതിറ്റാണ്ട് ഈ രണ്ടു മുജാഹിദ് അവാന്തരങ്ങളുടെ പരസ്പരമുള്ള പൂരപ്പാട്ടുകളാൽ മതപരിസരങ്ങൾ മലീമസമായി.
പിളർപ്പിന്റെ ഈ പത്തു വർഷത്തിനുള്ളിൽ അതിനകത്ത് നടന്നു വരുന്ന വൈകൃതങ്ങൾ നിരീക്ഷിക്കുമ്പോൾ ഇവരെയാണല്ലോ ഒരു നൂറ്റാണ്ടു മുന്നേ ആ മഹാരഥൻമാർ കൊളുത്തിയ നവോത്ഥാനത്തിന്റെ ദീപശിഖ ഏറ്റുവാങ്ങാൻ കാലം കരുതിവെച്ചത് എന്ന് പരിതപിച്ചു കൊണ്ടിരിക്കുകയാണ് സമുദായവും സമൂഹവും. അതിനകത്തെ ഓരോ പാമരനും സ്വന്തം നിലക്ക് ഇജ്തിഹാദ് തുടങ്ങി. ഒരു കൂട്ടർ ആട് മേക്കുന്നതിനെക്കുറിച്ചും സ്വർണാഭരണങ്ങളെക്കുറിച്ചും സൗദിഅറേബ്യയിലേക്ക് ഹിജ്റ പോകുന്നതിനെ ക്കുറിച്ചുമൊക്കെ ഗവേഷണങ്ങളിൽ മുഴുകി. മറ്റൊരു കൂട്ടർ സംഘടനകളാണ് ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തി. അക്കൂട്ടർ മതപ്രബോധനത്തിൽ സംഘടന ആവശ്യമില്ലെന്ന് ഇജ്തിഹാദിലൂടെ കണ്ടെത്തിയവരെ ഒരുമിച്ചു കൂട്ടി ഒരു സംഘടനയുണ്ടാക്കി. ഇതിലുമൊക്കെ ഭീകരമായിരുന്നു മറ്റൊരു കൂട്ടരുടെ ഗവേഷണം. മനുഷ്യ കുലത്തിന് അഗോചരമായ ജിന്ന് പിശാച് വർഗത്തിന് പിന്നാലെ വിടാതെ നടന്ന ഇവരാണ് ഈ സമുദായത്തിലെ ഇവരുടെ പൂർവ്വികരായ ഒരു ന്യൂനപക്ഷം ഒരു നൂറ്റാണ്ടുകാലത്തെ കഠിനാദ്ധ്വാനം കൊണ്ട് പടുത്തുയർത്തിക്കൊണ്ടു വന്ന നവോത്ഥാനപ്രസ്ഥാനത്തിന്റെ ഗളം അറുത്തു കൊണ്ടുള്ള കർമ്മം നിർവഹിച്ചത്. വേദഗ്രന്ഥവും പ്രവാചകനും പറഞ്ഞു തന്നതിനപ്പുറം അറിയേണ്ടതായി ഒന്നുമില്ലാത്ത ഈയൊരു വിഷയത്തെ കവലകൾ തോറും ഇട്ടലക്കി സമകാലിക മതം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പോലെ അവതരിപ്പിച്ച ഇവർ ഇവരുടെ അൽപജ്ഞാന ജല്പനങ്ങൾ കൊണ്ട് പരിഷ്കൃത മതസമൂഹത്തിനുണ്ടായ പരിക്കുകളെക്കുറിച്ച് ഇപ്പോഴും ബോധവാന്മാരായിട്ടില്ല എന്നതാണ് ദുരന്തം. അവർ നാൾക്കുനാൾ കൂടുതൽ കൂടുതൽ വൃത്തികേടുകളുമായി പ്രത്യക്ഷപ്പെട്ട് മതത്തെയും പൊതുസമൂഹത്തെയും ബലാൽക്കാരം ചെയ്തു കൊണ്ടേയിരിക്കുന്നു.


ഏറ്റവും പുതിയ കണക്കനുസരിച്ച് വ്യക്ത്യാധിഷ്ടിതമായ എട്ടോളം അവാന്തര വിഭാഗങ്ങളായി കേരളത്തിന്റെ മുസ്ലിം നവോത്ഥാന പ്രയാണത്തിൽ ഫ്ലാഗ് ഷിപ്പ് ആയി ഒരു കാലത്ത് നില നിന്നിരുന്ന ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ പണ്ഡിതനും ഓരോ പ്രസ്ഥാനമായി മാറുന്നു, അവർ ആശ്രിതവത്സരെ വളർത്തിക്കൊണ്ടു വരുന്നു, അവർ സ്വന്തം നിലയ്ക്ക് സമ്മേളനങ്ങൾ നടത്തുന്നു, എതിരാളിയുടെ മേൽ ചന്തനിലവാരത്തിലുള്ള ഭാഷയിൽ ആക്ഷേപങ്ങൾ ചൊരിയുന്നു. ഈ എതിരാളികൾ എന്നത് ഇന്നലെ വരെ പരസ്പരം ബഹുമാനിച്ചും പുകഴ്ത്തിയും പൊതുസമൂഹത്തിനു മുന്നില് സംവാദങ്ങൾ നയിച്ചവരാണെന്നത് അവർ മറന്നാലും സമുദായം മറക്കില്ല. തലപ്പത്തിരിക്കുന്ന ജരാനരകൾ ബാധിച്ച കുറേ നേതാക്കളുടെ വാർദ്ധക്യകാല ജന്നിസാരത്തിന് ഒരു സമുദായത്തെ ഇങ്ങനെ കുരുതി കൊടുക്കേണ്ടിയിരുന്നോ എന്ന് ഇനിയെങ്കിലും ആലോചിച്ചാൽ ഈ അന്തരീക്ഷ മലിനീകരണത്തിനെങ്കിലും ഒരു ആശ്വാസമായേനെ. അല്ലാതെ ഇതെല്ലാം തിരുത്തി ഇനിയും പഴയത് പോലെ നവോത്ഥാനത്തിന്റെ പട്ടവും കെട്ടി ഈ പരിഷ്കൃത സമൂഹത്തിന്റെ മുന്നില് ഒരു തിരിച്ചു വരവ് സാധ്യമാണെന്ന് ഇനി ധരിക്കുന്നതിൽ അർത്ഥമില്ല. കാരണം കഴിഞ്ഞൊരു പതിറ്റാണ്ട് കൊണ്ട് ഈ കൂട്ടർ മതനവോത്ഥാനത്തിന്റെ മുഖക്കണ്ണാടിയിൽ ഉണ്ടാക്കിയ പരിക്ക് ഒട്ടിച്ചു ചേർത്ത് ശരിപ്പെടുത്താവുന്നതിനുമൊക്കെയും എത്രയോ അപ്പുറമായി ചിതറിപ്പരന്നിരിക്കുന്നു.
മതനവോത്ഥാനം എന്നത് ഒരു സുപ്രഭാതത്തിൽ ഒരാൾക്കൂട്ടത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒന്നല്ല. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട എല്ലാ നാവോത്ഥാന മുന്നേറ്റങ്ങളുടെയും ശത്രുപക്ഷത്ത് നിലയുറപ്പിച്ചത് മതപൗരോഹിത്യമാണ്. അതിനാൽ തന്നെ നിതാന്തവും ക്ഷമാപൂർവ്വവുമായ പരിശ്രമത്തിന്റെ ഫലമായിട്ടേ പരിഷ്കരണവും സത്യത്തിലേക്കുള്ള തിരിച്ചുനടത്തവും സാധ്യമാകൂ. ഒരു നവോത്ഥാന നൗക ഇത്തരത്തിൽ ഭൗതിക താല്പര്യങ്ങളുടെ മഞ്ഞു മലകളിൽ ഇടിച്ച് ശിഥിലമാകുമ്പോൾ ഏറെക്കുറെ ആദർശപരമായി ചത്തു തുടങ്ങിയിരുന്ന പൗരോഹിത്യ യാഥാസ്ഥിതിക കറക്കകമ്പനികൾ മുടിയും മന്ത്രവും മാരണവുമായി മലയാളിയുടെ ആത്മീയഔന്നിത്യത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാൻ വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു.
ഒരു സംഘടന എന്നത്, അതും മതപരിഷ്കരണ രംഗത്ത് പണിയെടുക്കുന്ന ഒന്നാകുമ്പോൾ, അതിന്റെ നേതൃത്വത്തിന്റെ ധിഷണയിലും ദീർഘവീക്ഷണത്തിലും പക്വതയിലും സംഘാടന മികവിലും ആശ്രയിച്ചാണ് അതിന്റെ ആയുസ്സ് ഗണിക്കപ്പെടുന്നത്. അതിന്റെ ബാനറിന്റെ മുന്നിൽ നിന്ന് പ്രസംഗിക്കുന്നതിന്നും അതിന്റെ പേരിന്റെ ബലത്തിൽ പ്രസിദ്ധീകരിക്കുന്നതിനും കടുത്ത സ്ക്രൂട്ടിനി ആവശ്യമുള്ളതായി വരുന്നു. തികഞ്ഞ അച്ചടക്കവും പാണ്ഡിത്യവും പക്വതയും മാനസിക വളർച്ചയുമുള്ളവരെയല്ലാതെ ഇത്തരം പണികൾ എല്പ്പിക്കുന്നതോടെ ആ പ്രസ്ഥാനത്തിന്റെ ചരമഗീതം രചിക്കപ്പെട്ടു തുടങ്ങുന്നു. മുതിർന്ന പണ്ഡിത സഭയുടെ എഡിറ്റിംഗ് ടേബിളിൽ എത്താതെ ഒരു എഴുത്ത് പോലും സംഘടനയുടെ പേരില് പൊതുവായനക്ക് വരാതിരിക്കുക എന്നതാണ് ഒരു മതപ്രസ്ഥാന സംഘാടനത്തിന്റെ ബാലപാഠം. അതിന്റെ വാഗ്മികൾ അങ്ങേയറ്റം വിവേകശാലികളും ആത്മനിയന്ത്രണമുള്ളവരുമാവുക എന്നത് ആ സംഘടനയുടെ നിലനില്പ്പിന്റെ ആധാരശിലയാകുന്നു.
നവസലഫിസം എന്ന ആധുനിക കാലത്തെ ആഗോള തീവ്രവാദ പ്രതിഭാസം കേരളമണ്ണിൽ വേരോടുന്നതിലേക്കാണ് ‍ ഇപ്പോൾ രൂപം കൊണ്ട് വരുന്ന ഈ ചെറു ഗ്രൂപ്പുകളുടെ പ്രവർത്തന രീതികളും ഫണ്ടിങ്ങും കാണിക്കുന്നത്. ഇത് കേവലം മതത്തിന്റെ ആന്തരികപ്രശ്നം എന്നതിനപ്പുറം സമൂഹത്തിന്റെ സ്വാസ്ഥ്യത്തിന്റെ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. മുസ്ലിം രാഷ്ട്രീയ നേതൃത്വം ബുദ്ധിപൂർവ്വം ഇടപെട്ടു തുടങ്ങിയില്ലെങ്കിൽ നൂറുകൊല്ലം കൊണ്ട് പൂർവ്വസൂരികൾ പൗരോഹിത്യ കൗടില്യങ്ങളോട് മല്ലിട്ട് വളർത്തിക്കൊണ്ടു വന്ന സംസ്കൃതസമൂഹത്തിന്റെ അന്തകവിത്തായി ഒരു മഹാപ്രസ്ഥാനം രൂപാന്തരപ്പെട്ടു പോകുന്നതിലേക്ക് കാര്യങ്ങളെത്തിച്ചേരും. പെണ്ണിന് അക്ഷരം പഠിക്കാനും അഗതിക്കും അനാഥനും മന്ദിരങ്ങളൊരുക്കാനും അന്ധവിശ്വാസങ്ങളുടെ അടിവേരറുക്കാനും ആധുനിക വിദ്യാഭ്യാസത്തിന്റെ കാറ്റും വെളിച്ചവും ഈ സമുദായത്തിന്റെ ധിഷണയിലേക്ക് കയറ്റി വിടാനും അനാചാരങ്ങളെ ആറ്റിലൊഴുക്കാനുമൊക്കെ മുന്നിൽ നടന്ന ഒരു മഹാസംവിധാനത്തെ ഇത്തരത്തിൽ മലീമസമാക്കിയ സമകാലിക മുജാഹിദ് നേതൃത്വത്തിനു ഏതായാലും കാലം കാത്തു വെക്കുന്നത് അത്ര സുഖകരമായ അനുഭവങ്ങളായിരിക്കില്ല തന്നെ.
ഉടയോൻ കാക്കട്ടേ , അവരെയും നമ്മെയും എല്ലാവരെയും ....

*********
(ഈ ലേഖനം 2016 ഓഗസ്‌റ്റിൽ പുതിയ കുറച്ചു കാര്യങ്ങൾ കൂടെ ചേർത്ത് അഴിമുഖം ഓൺലൈനിൽ പ്രസിദ്ധീകരിച്ചത് താഴെ ലിങ്കിൽ വായിക്കാം:
http://www.azhimukham.com/news/14905/ultra-salafism-islam-religion-reform-movement-kerala-ismail-kalliyan

21 comments:

  1. ലേഖനം വായിച്ചു.
    അതുസംബന്ധിച്ച് അഭിപ്രായമൊന്നുമില്ലെങ്കിലും എഴുതാന്‍ ഉപയോഗിച്ച ഭാഷ നല്ല സൌന്ദര്യവും ക്ലാസ്സുമുള്ളതാണെന്ന് കണ്ടു

    ReplyDelete
  2. അവതരിപ്പിച്ച വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുണർത്തുന്ന ലേഖനം....

    ReplyDelete
  3. ലേഖനം കൊള്ളാം
    വിഷയവും ഭാഷയും
    ആശംസകൾ

    ReplyDelete
  4. ലേഖനം നന്നായി
    മതം വിടൂ, അത് വിശ്വാസിക്കുക എന്നാല്ലാതെ അതിൽ മത പാർട്ടികൾ ഉണ്ടാക്കുന്നത് നന്നാല്ല, ഇസ്ലാം, ഒന്നേ ഉള്ളൂ അത് വിശ്വാസമാണ്

    ReplyDelete
  5. വായിച്ചു..ഈ കാട്ടിക്കൂട്ടലുകളിൽ വിഷമിക്കുന്നു..

    ReplyDelete
  6. ഇതിനോട് ചേർത്ത് വായിക്കാവുന്നത് ('മാധ്യമം ' എഡിറ്റോറിയൽ)

    ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ ഗതി -1
    ====================================
    കേരള സമൂഹ രൂപവത്കരണത്തില്‍ തന്നെ ശ്രദ്ധേയമായ പങ്കുവഹിച്ച നവോത്ഥാന സംരംഭമാണ് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്ന മുസ്ലിം നവോത്ഥാന സംഘടന. കേരള മുസ്ലിം സമുദായ രൂപവത്കരണത്തിലും പരിഷ്കരണത്തിലും മുജാഹിദ് പ്രസ്ഥാനത്തിനുള്ള പങ്ക് ഏറ്റവും കടുത്ത എതിരാളികള്‍ക്കുപോലും നിഷേധിക്കാനാവാത്തതാണ്. ഇന്ന് കേരള മുസ്ലിംകളില്‍ കാണുന്ന വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ഉണര്‍വുകളിലെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്‍െറ കൈയൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. അതിനാല്‍, കേരളസമൂഹ ചരിത്രവും മുസ്ലിം സമുദായ ചരിത്രവും മുജാഹിദുകളോട് ഏറെ കടപ്പെട്ടിരിക്കുന്നു.
    ആഗോളതലത്തില്‍ സലഫിസം എന്നറിയപ്പെടുന്ന മതധാരയുടെ ഭാഗമായാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിലകൊള്ളുന്നത്. പക്ഷേ, ആഗോള സലഫിസത്തില്‍നിന്ന് വ്യത്യസ്തമായി സ്വന്തമായൊരു ശൈലിയും ഉള്ളടക്കവും ആ പ്രസ്ഥാനം വികസിപ്പിച്ചിരുന്നു. ഈ നവോത്ഥാന ശൈലിയും ആഗോള സലഫിസ്റ്റ് രീതികളും തമ്മിലുള്ള സംഘര്‍ഷമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സംഘടനയെ നെടുകെ പിളര്‍ത്തിയ ഘടകങ്ങളിലൊന്ന്. നവോത്ഥാനത്തിന്‍െറ ഉത്തോലകമായി വര്‍ത്തിച്ച ആ പ്രസ്ഥാനത്തിന്‍െറ കേരളത്തിലെ ഇന്നത്തെ അവസ്ഥ ഒരേ സമയം വേദനാജനകവും കൗതുകകരവുമാണ്. വിശ്വാസപരവും കര്‍മപരവുമായ അന്ധവിശ്വാസങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്ത അവരിലെ പ്രബലമായൊരു വിഭാഗം കേട്ടാല്‍ സ്തംഭിച്ചുപോകുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളും പ്രതിലോമ ചിന്തകളുമാണ് ഇന്ന് മുന്നോട്ടുവെക്കുന്നത്. സാമൂഹിക, വൈയക്തിക ബന്ധങ്ങളില്‍ അങ്ങേയറ്റം കാര്‍ക്കശ്യവും സങ്കുചിതത്വവുമാണ് അവര്‍ പ്രബോധനം ചെയ്യുന്നത്. മതാന്തര സൗഹൃദത്തെ മാത്രമല്ല, മതത്തിനകത്തെ വ്യത്യസ്ത ധാരകള്‍ തമ്മിലുള്ള ഇഴയടുപ്പത്തെയും നിഷേധിക്കുന്നതാണ് അവരുടെ സമീപനം. ഇവരാകട്ടെ, മുജാഹിദ് പ്രസ്ഥാനത്തിലെ പ്രമുഖ ശക്തിയായി വികസിക്കുകയും ഔദ്യാഗിക നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കു വളരുകയും ചെയ്തിട്ടുണ്ട്. മുമ്പുണ്ടായ പിളര്‍പ്പിനെക്കാള്‍ ആഘാതമേറിയതാണ് പുതിയ സംഭവവികാസങ്ങള്‍.

    ReplyDelete
  7. ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ ഗതി -2 (Madhyamam Editorial- continued)
    ====================================
    അതേസമയം, ഈ തീവ്ര ആശയക്കാരെ സര്‍വ പിന്തുണയും നല്‍കി കയറൂരി വിട്ടത് ഔദ്യാഗിക നേതൃത്വം തന്നെയായിരുന്നു എന്ന വിമര്‍ശം നിലനില്‍ക്കുന്നുമുണ്ട്.
    സാര്‍വദേശീയ തലത്തില്‍ നവസലഫിസം എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തെയാണ് പുതുതലമുറ മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇതാകട്ടെ, മൊറോക്കോ മുതല്‍ മലേഷ്യ വരെ മുസ്ലിം ലോകത്താകമാനം വമ്പിച്ച സാമൂഹിക പ്രശ്നവും ക്രമസമാധാന പ്രശ്നവുമായി വളര്‍ന്നുകഴിഞ്ഞ യാഥാര്‍ഥ്യമാണ്. സംഘടനാ ഘടനകള്‍ക്കപ്പുറത്ത് തീപ്പൊരി പ്രഭാഷകരുടെ വാഗ്വലയത്തിന് ചുറ്റും രൂപപ്പെടുന്ന അനുയായിവൃന്ദം എന്ന നിലയിലാണ് ഈ ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്. സാമൂഹികമായ ഉള്‍വലിയലും ശുദ്ധിവാദവുമാണ് ഇവരുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. എല്ലാ കാര്യങ്ങളിലുമുള്ള സങ്കുചിത വീക്ഷണങ്ങളും പ്രയോഗങ്ങളുമാണ് ഇവരുടെ മുഖമുദ്ര.
    പ്രമാണമാത്ര ഇസ്ലാമാണ് സലഫിസത്തിന്‍െറ പ്രത്യേകത. അതായത്, സ്ഥലകാല സാഹചര്യങ്ങളെ പരിഗണിക്കാതെ തങ്ങള്‍ ശുദ്ധിപത്രം നല്‍കിയ പ്രമാണങ്ങളെ മാത്രം മനുഷ്യവ്യവഹാരങ്ങളുടെ കേന്ദ്രമായി പരിഗണിക്കുന്ന സമീപനശാസ്ത്രമാണത്. മറ്റൊരര്‍ഥത്തില്‍ കടുത്ത അക്ഷരപൂജയിലധിഷ്ഠിതമായ ഇസ്ലാമിനെയാണ് നവസലഫിസം പ്രതിനിധാനം ചെയ്യുന്നത്. ഇസ്ലാമിക ചിന്താ പ്രപഞ്ചത്തിലെ ഏറ്റവും യാഥാസ്ഥിതികവും തീവ്രവുമായ ധാരയായിട്ടാണ് അത് ഇന്ന് പരിഗണിക്കപ്പെടുന്നത്. പ്രമാണങ്ങളിലെ കടുംപിടിത്തം കാരണം, ഗ്രൂപ്പുകളായി പിളര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രവണതയും ആഗോള സലഫിസത്തിനകത്ത് ദൃശ്യമാണ്.
    മുജാഹിദ് പ്രസ്ഥാനത്തിലെ സംഘര്‍ഷങ്ങളും നവസലഫിസത്തിന്‍െറ ഉദയവും മുജാഹിദ് സംഘടനയുടെ കേവലമായ ആഭ്യന്തരപ്രശ്നമായി കാണാന്‍ പാടില്ല. കേരള സമൂഹ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുള്ള ഒരു പ്രസ്ഥാനത്തിനകത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ കേരള സമൂഹത്തിനാകമാനം ഉത്കണ്ഠ വേണ്ടതുണ്ട്. എന്നു മാത്രമല്ല, ഇപ്പോള്‍ ശക്തിപ്പെടുന്ന നവസലഫി ചിന്തകളും ഗ്രൂപ്പുകളും മുജാഹിദ് സംഘടനയെയോ മുസ്ലിം സമുദായത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. അതിന്‍െറ ആഘാതങ്ങള്‍ സമൂഹത്തിലാകമാനമുണ്ടാവും. നമ്മുടെ സാമൂഹിക സംഘാടനത്തെയും സമുദായ ബന്ധങ്ങളെയും ലിംഗ സമീപനങ്ങളെയുമെല്ലാം നിഷേധാത്മകമായി ബാധിക്കാന്‍ പോവുന്ന യാഥാര്‍ഥ്യമാണത്. പരിഹരിക്കാന്‍ കഴിയാത്ത ഒട്ടേറെ പ്രതിസന്ധികളും മുറിവുകളും അത് സമൂഹശരീരത്തില്‍ സൃഷ്ടിക്കും. അല്‍ജീരിയ പോലുള്ള മുസ്ലിം രാജ്യങ്ങള്‍ അത്തരം ഒരുപാട് മുറിവുകളിലൂടെ കടന്നു പോയതാണ്. കേരളീയ സമൂഹത്തിന്‍െറ നാലിലൊന്ന് വരുന്ന ഒരു സമുദായത്തിലെ പ്രബലമായൊരു പ്രസ്ഥാനം തലകീഴായിനില്‍ക്കുന്ന അവസ്ഥ അതിനാല്‍ തന്നെ സാമൂഹികശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. അത് സൃഷ്ടിക്കുന്ന സമസ്യകളെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് പണ്ഡിതരും ബുദ്ധിജീവികളും ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്. ദീര്‍ഘവീക്ഷണമോ ദാര്‍ശനിക ഔത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തികവാദികളുടെയും പ്രഘോഷണങ്ങള്‍ക്ക് നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല.

    ReplyDelete
  8. കണ്ണ് പൊട്ടന്മാർ ആനയെ കാണാൻ പോയ കഥയാണ്‌ എനിക്കോര്മ്മ വന്നത്...
    വിമര്ഷിക്കാൻ ഉപയോഗിച്ച മുഴുവൻ സ്ത്രോതസ്സുകളും എതിരാളികളുടെത് മാത്രം. ഇത്രേം "ഇഷ്ടമുള്ള' മുജാഹിദ് പ്രസ്ഥാനത്തിൽ എന്ത് സംഭവിച്ചുവെന്നറിയാൻ അവരുടെ പ്രഭാഷങ്ങൾ / ലേഖനങ്ങൾ ഒരെന്നമെങ്കിലും വായിക്കാമായിരുന്നു. ഇസ്ലാമിക പ്രമാണങ്ങളെ കുറിച്ച തികഞ്ഞ അജ്ഞത ലേഖനത്തില ഉടനീളം ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ എന്നോട് അനിഷ്ടം തോന്നരുത്.
    ഒറ്റമൈനക്ക് ഒറ്റക്കണ്ണല്ലന്നും ഉള്ള കണ്ണിൽ മഞ്ഞക്കണ്ണട ഇല്ലന്നും ഞാൻ കരുതട്ടെ..
    കൂടുതൽ പഠിക്കാൻ ശ്രമിക്കുക..

    ReplyDelete
  9. സ്വന്തം ജീവിതം മറന്നു നാടിനും സമൂഹത്തിനും വേണ്ടി ജീവിച്ചവരായിരുന്നു മുന്‍കാലങ്ങളിലെ സാമൂഹ്യ നവോഥാന നായകര്‍. ,അവരുടെ പിന്‍ഗാമികള്‍ എന്ന് ഊറ്റം കൊള്ളുന്നവര്‍ക്ക് ഇന്ന് വന്ന ഗതി ഓര്‍ത്ത്‌ സഹതാപിക്കുകയാണ്.കേവലം മതപരിസരത്തു മാത്രം വന്നു ചേര്‍ന്ന ഒരപജയമായി ഞാനിതിനെ കാണുന്നില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാലാന്തരങ്ങളില്‍ വന്നു ചേര്‍ന്ന അതെ ദുര്യോഗം തന്നെ മുജാഹിദ് പ്രസ്ഥാനത്തിലും സംഭവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു . കുറെ തെറ്റ്ധാരണകള്‍ പങ്കു വെക്കുന്നുവെങ്കിലും പോസ്റ്റിനു ആശംസകള്‍

    ReplyDelete
  10. നല്ല സാഹിത്യം!

    അബദ്ധജടിലമായ വാക്കുകൾ.

    ReplyDelete
  11. മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?
    - ഡോ. ഹുസൈന്‍ മടവൂര്‍- (Part -1)
    ==========================(Chandrika Daily-15/06/2013)

    വിശുദ്ധ മക്കയില്‍നിന്നാണ് ഇതെഴുതുന്നത്. മസ്ജിദുല്‍ ഹറമില്‍ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ ആദ്യം ലഭിച്ച വിവരം പ്രമുഖ പണ്ഡിതന്‍ പി.കെ അഹമ്മദലി മദനിയുടെ മരണവാര്‍ത്തയായിരുന്നു. ഉടന്‍തന്നെ മദനിയുടെ മകന്‍ സുഹൈലിനെ വിളിച്ച് ആശ്വസിപ്പിച്ചു.

    അബ്ദുറഹിമാന്‍ അന്‍സാരിയുടെ വിയോഗം മൂലമുണ്ടായ വേദന മാറുന്നതിനു മുമ്പാണ് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഈ മരണവാര്‍ത്തയും കേള്‍ക്കേണ്ടിവന്നത്. ഈ വിയോഗങ്ങളിലെ അനുസ്മരണക്കുറിപ്പായല്ല ഈ വരികള്‍ എഴുതുന്നത്. പൂവണിയാത്ത ചില സ്വപ്‌നങ്ങള്‍ ബാക്കി വെച്ച് കൊണ്ടല്ലേ അവര്‍ വിട്ടുപോയത് എന്ന സങ്കടം സുമനസ്സുകളുമായി പങ്ക് വെക്കുകയാണ്.

    അഹമ്മദലി മദനി എന്നോട് അവസാനമായി പറഞ്ഞ ഒരു വാചകമുണ്ട്: “ഇന്‍ശാ അല്ലാഹ്, എല്ലാം ശരിയാവും. മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവും.'' അദ്ദേഹത്തിന്റെ മരണവാര്‍ത്തയെത്തിയപ്പോള്‍ ഈ വാക്കുകള്‍ മനസ്സില്‍ വല്ലാതെ പ്രകമ്പനം കൊള്ളുന്നതായി തോന്നി.

    മുജാഹിദ് പ്രസ്ഥാനം രണ്ടായ ശേഷം ഞങ്ങള്‍ കണ്ടുമുട്ടാറുള്ളത് മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗങ്ങളിലും വിവാഹ സദസ്സുകളിലും മരണ വീടുകളിലും തീവണ്ടി യാത്രകളിലുമാണ്. രണ്ടു മാസം മുമ്പാണ് അവസാനമായി കണ്ടത്. അന്നാണ് അദ്ദേഹത്തിന്റെ മനസ്സിനുള്ളിലെ ആഗ്രഹം വാക്കുകളായി പുറത്തേക്ക് വന്നത്. പക്ഷേ ആ ആഗ്രഹം ബാക്കി വെച്ച് അദ്ദേഹം പോയി. ഇനി നമ്മളും പോവാനിരിക്കുന്നു.

    കെ.എന്‍. ഇബ്രാഹിം മൗലവി, എ.വി അബ്ദുറഹിമാന്‍ ഹാജി, കെ.കെ മുഹമ്മദ്‌സുല്ലമി, എന്‍.കെ അഹമ്മദ് മൗലവി, അലി അബ്ദുറസാഖ് മൗലവി, അമ്മാങ്കോത്ത് അബൂബക്കര്‍ മൗലവി, എന്‍.പി അബ്ദുല്‍ഖാദര്‍ മൗലവി, പ്രൊഫസര്‍ മങ്കട അബ്ദുല്‍അസീസ് മൗലവി, അബൂബക്കര്‍ കാരക്കുന്ന്, പി.സി അഹമ്മദ് ഹാജി, സി. അബ്ദുല്ല ഹാജി, പി.പി ഹുസൈന്‍ ഹാജി തുടങ്ങിയ എത്രയെത്ര നേതാക്കളും പണ്ഡിതരുമാണ് കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ വിട്ടു പിരിഞ്ഞത്. ഇവരില്‍ പലരും സംഘടനയില്‍ പുനരൈക്യമുണ്ടാകണമെന്ന് ആഗ്രഹിച്ചവരും അതിനായി പ്രവര്‍ത്തിച്ചവരുമാണ്.

    പണ്ഡിതരും നേതാക്കളും പ്രവര്‍ത്തകരും രോഗികളാവുമ്പോഴും മരണപ്പെടുമ്പോഴും ഗ്രൂപ്പ് നോക്കാതെ നമ്മള്‍ ഓടിച്ചെല്ലുന്നതും പ്രാര്‍ത്ഥിക്കുന്നതും മയ്യിത്ത് നമസ്‌കരിക്കുന്നതും പരസ്പരം കാത്തുസൂക്ഷിക്കുന്ന ഇഷ്ടവും ബഹുമാനവും കൊണ്ടുതന്നെയാണ്. എന്റെ ഉമ്മ മരിച്ച വിവരമറിഞ്ഞ് എ.പി അബ്ദുല്‍ഖാദര്‍ മൗലവി സുഖമില്ലാത്ത സമയത്ത് പ്രയാസപ്പെട്ടാണ് വീട്ടിലെത്തിയത്.

    ഒരു മണിക്കൂറിലേറെ വീടിന്റെ കോലായില്‍ മൗലവി ഇരിക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്തപ്പോള്‍ ബാപ്പ മരിച്ചു പോയ എനിക്ക് ഒരു ബാപ്പയുണ്ടവിടെ എന്നാണനുഭവപ്പെട്ടത്.
    (Continued....)

    (Continued..)

    ReplyDelete
  12. മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?
    - ഡോ. ഹുസൈന്‍ മടവൂര്‍- (Part -2)
    =================(Chandrika Daily-15/06/2013)

    എ.പി അബ്ദുല്‍ഖാദര്‍ മൗലവി, സി.പി ഉമര്‍ സുല്ലമി, ഡോ. ഇ.കെ അഹമ്മദ്കുട്ടി, ടി.പി അബ്ദുല്ലക്കോയ മദനി, കരുവള്ളി മുഹമ്മദ്മൗലവി, ഹൈദര്‍ മൗലവി മുട്ടില്‍, അബ്ദുല്‍ ഹമീദ് മദീനി, മുഹമ്മദ് കുട്ടശ്ശേരി, എം. മുഹമ്മദ്മദനി, പി.കെ അഹമ്മദ് സാഹിബ്, അഡ്വ. പി.എം മുഹമ്മദ്കുട്ടി, ബാബു സേട്ട്, പി.വി ഹസ്സന്‍ഹാജി, പി.പി അബ്ദുറഹിമാന്‍ മാസ്റ്റര്‍

    പാലത്ത് അബ്ദുറഹിമാന്‍ മദനി, അബൂബക്കര്‍ ഹാജി പുതിയങ്ങാടി, വി.കെ മൊയ്തു ഹാജി, എന്‍.വി അബ്ദുറഹിമാന്‍ തുടങ്ങി ഇരുപക്ഷത്തെയും പ്രമുഖരെല്ലാം എല്ലാ അര്‍ത്ഥത്തിലും മുതിര്‍ന്ന പൗരന്മാരാണ്. ഇവരെയെല്ലാം പലപ്പോഴും കാണാറുണ്ട്. അവര്‍ തമ്മില്‍തമ്മിലും കാണാറുണ്ട്. അറുപതും എഴുപതും വയസ്സ് കഴിഞ്ഞ അവരും പറയാറുണ്ട്; എല്ലാം ശരിയാവുമെന്ന്. പക്ഷെ ശരിയാവുമ്പോഴേക്ക് നമ്മളുണ്ടാകുമോ എന്നതാണ് ‘ഭയപ്പെടുത്തുന്ന കാര്യം.

    കൂരിരുട്ടില്‍ എവിടെയോ ദൃശ്യമാകുന്ന ചില പ്രകാശ കിരണങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നുണ്ട്. പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരുടെ ഉള്ളില്‍ സന്തോഷം പകരുന്നതായിരുന്നു ഈയിടെ അരീക്കോട് നടന്ന പരിപാടി. അതു അനുഭവിച്ചവര്‍ക്ക് മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നിട്ടില്ലെന്നു തോന്നുംവിധമായിരുന്നു അതിന്റെ സംഘാടനം.

    ഇരുപക്ഷത്തുനിന്നുമായി ഓരോ പണ്ഡിതന്‍മാര്‍ ഒരേ വേദിയില്‍ പ്രഭാഷണം നടത്തുന്ന മൂന്നു ദിവസത്തെ പരിപാടിയായിരുന്നു അത്. എന്‍.വി അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തിലുണ്ടായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ ആണല്ലോ നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന പേരിന്റെ സ്രോതസ്സ്. ജംഇയ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്എന്‍.വി സകരിയ്യ മൗലവിയുടെ ശ്രമങ്ങള്‍മൂലം പ്രസ്ഥാനത്തില്‍ ഐക്യത്തിന്റെ വിത്തുപാകാം കഴിഞ്ഞാല്‍ അതൊരു ചരിത്ര സംഭവമാകുമെന്നുറപ്പാണ്.

    പിളര്‍പ്പില്‍ വേദനപൂണ്ട് ഇരുപക്ഷത്തും സജീവമാകാതെ നില്‍ക്കുന്ന നിസ്വാര്‍ത്ഥരായ മുജാഹിദ് പ്രവര്‍ത്തകര്‍ ഉയര്‍ത്താറുള്ള ചില ചോദ്യങ്ങളുണ്ട്. അരീക്കോട് വെച്ച് രണ്ടു കൂട്ടര്‍ക്കും ഒന്നിച്ച് പരിപാടി നടത്താം. കടലുണ്ടിയിലും കാരക്കുന്നത്തും വടകരയിലും കടവത്തൂരിലും പുളിക്കലും രണ്ടത്താണിയിലും തിരൂരിലും മറ്റു പല മഹല്ലുകളിലും ഒന്നിച്ചു പ്രവര്‍ത്തിക്കാം. എറണാകുളത്ത് ബാബു സേട്ട് പ്രസിഡന്റായുള്ള പള്ളിയില്‍ സലാഹുദ്ദീന്‍ മദനിയാണ് ഖത്തീബ്. പി.കെ അഹമ്മദ് സാഹിബ് പ്രസിഡന്റായുള്ള നടക്കാവ് പള്ളിയില്‍ ബഷീര്‍ പട്ടേല്‍താഴമാണ് ഖത്തീബ്.
    ടി.പി അബ്ദുല്ലക്കോയ മദനിയുടെ കടലുണ്ടി പള്ളിയില്‍ വര്‍ഷത്തില്‍ ആറുമാസം അലി മദനിയാണ് ഖത്തീബ്. കോഴിക്കോടുള്‍പ്പെടെ ഇരുവിഭാഗവും സംയുക്തമായി ഈദ് ഗാഹുകള്‍ നടത്തുന്നുണ്ട്. ഇവിടെയെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കാമെങ്കില്‍ അത് എല്ലാ നാട്ടിലും സംസ്ഥാന തലത്തിലും വ്യാപിപ്പിക്കാന്‍ എന്താണ് തടസ്സം? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഞാനടക്കമുള്ള ‘ഭാരവാഹികളാണ്.
    (Continued....)

    ReplyDelete
  13. മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?
    - ഡോ. ഹുസൈന്‍ മടവൂര്‍- (Part -3)
    =================(Chandrika Daily-15/06/2013)

    മുജാഹിദ് സംഘടനകളുടെ ഐക്യ ദൗത്യവുമായി മക്കയിലെ റാബിത്തത്തുല്‍ ആലമില്‍ ഇസ്‌ലാമി സെക്രട്ടറി ശൈഖ് മുഹമ്മദ്‌നാസിര്‍ അബൂദി കോഴിക്കോട്ട് വന്നു ഇരുവിഭാഗവുമായും ചര്‍ച്ച നടത്തിയിരുന്നു. മുസ്‌ലിംലീഗിന് മുജാഹിദ് പിളര്‍പ്പ്മൂലം വലിയ വിഷമമാണുണ്ടായതെന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലീഗ് പിളര്‍ന്നത് പോലെയാണ് പ്രശ്‌നങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്.

    ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് കുഞ്ഞാലിക്കുട്ടി സാഹിബ് പലതവണ ഐക്യശ്രമങ്ങള്‍ നടത്തിയിരുന്നു. പിന്നീട് പാണക്കാട് ഹൈദരലി തങ്ങളുടെ താത്പര്യപ്രകാരം ഇ.ടി മുഹമ്മദ്ബഷീര്‍ സാഹിബും കെ.പി.എ മജീദ്‌സാഹിബും ശ്രമം തുടരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. സെയ്താലിക്കുട്ടി, അംഗങ്ങളായ എം.സി മായിന്‍ ഹാജി, പി.വി സൈനുദ്ദീന്‍, പി.പി അബ്ദുറഹിമാന്‍ പെരിങ്ങാടി എന്നിവരുടെ ശ്രമങ്ങളും അവസാനിപ്പിച്ചിട്ടില്ല.

    വ്യവസായ പ്രമുഖരായ പി.വി അബ്ദുല്‍ വഹാബ്, ഗള്‍ഫാര്‍ മുഹമ്മദലി, എം.എ യൂസുഫ് അലി, കെ. വി കുഞ്ഞമ്മദ് കോയ, സി.പി കുഞ്ഞിമുഹമ്മദ്തുടങ്ങിയ സൗഹൃദ വേദി നേതാക്കള്‍ പല തവണ ഈ വിഷയം ചര്‍ച്ച ചെയ്തതാണ്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എളമരം കരീം, ബിനോയ്‌വിശ്വം, വീരേന്ദ്രകുമാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഒരു പുരോഗമന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തെ ഒന്നിപ്പിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാന്‍ തയാറാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

    നിങ്ങള്‍ ഒന്നാവുന്നില്ലേ, ഞങ്ങള്‍ പഴയ മുജാഹിദുകള്‍ക്ക് ചിലത് ചെയ്യേണ്ടി വരുമെന്ന സ്‌നേഹ ശാസനയുമായി സീതി ഹാജിയുടെ മകന്‍ പി.കെ ബഷീര്‍ എം.എല്‍.എ യും രംഗത്തുണ്ട്.

    ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവി പറയുകയും എഴുതുകയും ചെയ്യുന്ന ഒരു ഫോര്‍മുലയുണ്ട്: മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രധാന ആദര്‍ശം തൗഹീദ് ആണ്. തൗഹീദില്‍ ആര്‍ക്കും ഒരു കുറവും വന്നിട്ടില്ല. ശിര്‍ക്ക് അല്ലാത്ത ഏതു പാപവും അല്ലാഹു അവന്‍ ഇഷ്ടപ്പെട്ടവര്‍ക്ക് പൊറുത്തു കൊടുക്കും. എങ്കില്‍ ഈ ശിര്‍ക്കല്ലാത്ത തെറ്റുകുറ്റങ്ങള്‍ നമുക്ക് പരസ്പരം പൊറുത്തു കൂടേ. ചെയ്തു പോയ തെറ്റുകള്‍ പൊറുത്തു അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്ന നാം തന്നെ നമ്മോടു ആരെങ്കിലും ചെയ്ത തെറ്റുകള്‍ പൊറുക്കില്ലെന്ന് പറയുന്നതില്‍ എന്ത് ദീനാണുള്ളത്?

    ഈ കുറിപ്പിന് എന്റെ പക്ഷത്തും മറുപക്ഷത്തും എന്ത് പ്രതികരണമുണ്ടാകുമെന്ന് അറിയില്ല. ഞാനെന്റെ മനസ്സ് തുറന്നു വെക്കുകയാണ്. സഹപ്രവര്‍ത്തകരും മറുപക്ഷത്തുള്ളവരും ഈ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമെന്ന് വിശ്വസിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് മറ്റൊരര്‍ത്ഥവും നല്‍കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ചര്‍ച്ചകള്‍ പലത് നടന്നു. ഐക്യം മാത്രം നടന്നില്ല. കൂടുതല്‍ മദ്ധ്യസ്ഥന്മാരില്ലാതെ തന്നെ സ്വയം ഐക്യപ്പെടാന്‍ വഴി തേടുകയാണ് ഇനി വേണ്ടത്. ആര് ആരെ വിളിക്കണമെന്നതൊന്നും പ്രശ്‌നമല്ല. പ്രസ്ഥാനം ഏറ്റെടുത്ത ചരിത്ര ദൗത്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തി പകരാനും ഐക്യം പുന:സ്ഥാപിക്കാനും ആര്‍ക്കും പരസ്പരം വിളിക്കാം. സ്‌നേഹപൂര്‍ണമായ ഒരു ഔപചാരികത ആവശ്യമെന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും സുസമ്മതരും മുജാഹിദ് പ്രസ്ഥാനത്തില്‍ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യവുമുള്ള പി.കെ അഹമ്മദ് സാഹിബോ പി.വി അബ്ദുല്‍ വഹാബ് സാഹിബോ വിളിച്ചാല്‍ എല്ലാവരും വരുമെന്നാണ് എന്റെ വിശ്വാസം.

    മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവുമെന്ന അഹമ്മദലി മദനിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന സുദിനത്തിനായി കാത്തിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

    ReplyDelete
  14. മുജാഹിദ് ഐക്യം: പ്രതീക്ഷകള്‍ പൂവണിയട്ടെ!

    -ശൈഖ് മുഹമ്മദ് കാരകുന്ന് (Part-1) -
    Madhyamam Daily (16/06/2013)
    ============================================
    കേരള മുസ്ലിം മുന്നേറ്റത്തില്‍ ചെറുതല്ലാത്ത പങ്കു വഹിക്കാന്‍ നദ്വത്തുല്‍ മുജാഹിദീന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അത്യന്തം അപകടകരമായ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമുദായത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ മോചിപ്പിക്കാന്‍ അതിന് കഴിഞ്ഞു. മുസ്ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയിലും സാമൂഹിക പുരോഗതിയിലും നിര്‍ണായകമായ പങ്കു വഹിച്ചു. ഭൗതിക വിദ്യാഭ്യാസത്തോട് മുഖംതിരിച്ചു നിന്നിരുന്ന മുസ്ലിം സമൂഹത്തിന്‍െറ മനോഗതം മാറ്റുന്നതിലും സ്ത്രീകള്‍ അക്ഷരം പഠിക്കുന്നതില്‍ നിലനിന്നിരുന്ന വിലക്കുകള്‍ നീക്കുന്നതിലും മുജാഹിദ് സംഘടന കാര്യമായ സ്വാധീനം ചെലുത്തി. അശാസ്ത്രീയമായ പാഠ്യരീതികള്‍ പിന്തുടര്‍ന്നിരുന്ന ഓത്തുപള്ളികള്‍ക്കും പള്ളിദര്‍സുകള്‍ക്കും പകരം മദ്റസകളും അറബിക് കോളജുകളും സ്ഥാപിക്കുന്നതിലും വളര്‍ത്തിക്കൊണ്ടുവരുന്നതിലും അത് വലിയ പങ്കു വഹിച്ചു. ഇങ്ങനെ കേരള മുസ്ലിംകളുടെ ബഹുമുഖമായ വളര്‍ച്ചയില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ അതിന് സാധിച്ചു.
    എന്നാല്‍, ഈ നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതായിരുന്നു ആ സംഘടനയിലുണ്ടായ നിര്‍ഭാഗ്യകരമായ പിളര്‍പ്പ്. 1997ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ നടന്ന കേരള നദ്വത്തുല്‍ മുജാഹിദീന്‍െറ അഞ്ചാം സംസ്ഥാന സമ്മേളനത്തോടെയാണ് സംഘടനയില്‍ അപസ്വരങ്ങളുയരാനും ഭിന്നതകളുടെ അടയാളങ്ങള്‍ പ്രകടമാകാനും തുടങ്ങിയത്. അഞ്ചു കൊല്ലം കഴിഞ്ഞ് 2002 ആഗസ്റ്റ് 27നാണ് പിളര്‍പ്പ് പൂര്‍ണമായത്. ഇത് ആറാം സംസ്ഥാന സമ്മേളനത്തിന്‍െറ തൊട്ടുമുമ്പായിരുന്നതിനാല്‍ അതേ വര്‍ഷംതന്നെ ഒരു വിഭാഗം എറണാകുളത്തും മറുപക്ഷം കോഴിക്കോട്ടും സംസ്ഥാന സമ്മേളനങ്ങള്‍ നടത്തി. മുജാഹിദ് സംഘടനയിലെ പിളര്‍പ്പിന്‍െറ കാരണം കണ്ടത്തൊനും ഇരുവിഭാഗത്തിനുമിടയിലുള്ള വ്യത്യാസം മനസ്സിലാക്കാനും മുജാഹിദുകള്‍ക്കുപോലും സാധിക്കുമെന്ന് തോന്നുന്നില്ല. മുജാഹിദുകളല്ലാത്തവര്‍ക്കത് അസാധ്യമാണെന്നുതന്നെ പറയാം. എന്നിട്ടും ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ കൊടിയ ശത്രുതയും മത്സരവും വളര്‍ന്നുവന്നു. മുജാഹിദ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മിക്ക പ്രദേശങ്ങളിലും പള്ളികളുടെയും മദ്റസകളുടെയും പേരില്‍ തര്‍ക്കവും കേസും ഉടലെടുത്തു. പിളര്‍പ്പ് മതസ്ഥാപനങ്ങളില്‍ മാത്രമല്ല, വീട്ടകങ്ങളിലും കുടുംബങ്ങളിലും വരെ സംഘര്‍ഷങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കാരണമായി. തര്‍ക്കങ്ങള്‍ പലതും പൊലീസ് സ്റ്റേഷനുകളിലും കോടതികളിലുമത്തെി. നേരത്തേ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കും സുന്നികള്‍ക്കുമെതിരെ ഉപയോഗിച്ചിരുന്നതിനെക്കാള്‍ ക്രൂരമായ പദപ്രയോഗങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും പരസ്പരം പ്രയോഗിച്ചു. ചില സ്ഥലങ്ങളിലെങ്കിലും ശാരീരികാക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നു.
    (Continued.....)

    ReplyDelete
  15. മുജാഹിദ് ഐക്യം: പ്രതീക്ഷകള്‍ പൂവണിയട്ടെ!

    -ശൈഖ് മുഹമ്മദ് കാരകുന്ന് (Part-2) -
    Madhyamam Daily (16/06/2013)
    ==============================================

    ഇതിനിടെ സംഘടനതന്നെ വേണ്ട എന്ന് വാദിക്കുന്ന ഒരു മൂന്നാം സംഘടന മുജാഹിദുകള്‍ക്കിടയില്‍ രൂപംകൊണ്ടു. അടുത്തകാലത്ത് ജിന്നുവിഭാഗത്തിന്‍െറ പേരില്‍ ഒരു നാലാം ഗ്രൂപ്പും രംഗത്തുവന്നിരിക്കുന്നു. ഇതൊക്കെയും മുജാഹിദുകളുടെ പ്രബുദ്ധതയെയും സംസ്കാരത്തെയും സംബന്ധിച്ച മതിപ്പിന് ഭീകരമാംവിധം കോട്ടംതട്ടിച്ചിരിക്കുന്നു. അതോടൊപ്പംതന്നെ ഇത്തരം പിളര്‍പ്പുകളും ഭിന്നതകളും വമ്പിച്ച സമയനഷ്ടവും സാമ്പത്തിക നഷ്ടവും അധ്വാന നഷ്ടവുമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. രചനാത്മകമായി ഉപയോഗിക്കപ്പെടുന്നതിനു പകരം അവ വിനിയോഗിക്കപ്പെടുന്നത് പരസ്പരം വിമര്‍ശത്തിനും നശീകരണത്തിനുമാണല്ളോ. അതോടൊപ്പം ഇത് മതസംഘടനകളെയും മതനേതാക്കളെയും സംബന്ധിച്ച മതിപ്പും ആദരവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മതസംഘടനകള്‍ക്കിടയിലെ പിളര്‍പ്പും തുടര്‍ന്നുള്ള ആരോപണ പ്രത്യാരോപണങ്ങളും കണ്ടും കേട്ടും മടുപ്പും വെറുപ്പുംതോന്നി ഇസ്ലാമിനോടുതന്നെ അറപ്പു തോന്നുന്നവരും ഉണ്ടായിക്കൂടെന്നില്ല.
    ഈ സാഹചര്യത്തില്‍ മുജാഹിദുകളിലെ പ്രബലമായ ഒരു വിഭാഗത്തിന്‍െറ ഏറ്റവും സമുന്നതനായ നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ തുറന്ന മനസ്സോടെ മുജാഹിദ് ഐക്യത്തിനു വേണ്ടി നടത്തിയ അഭ്യര്‍ഥന (ചന്ദ്രിക 2013 ജൂണ്‍ 14, വര്‍ത്തമാനം 2013 ജൂണ്‍ 15) ശ്രദ്ധേയവും ഗൗരവപൂര്‍വം പരിഗണിക്കപ്പെടേണ്ടതുമാണ്. അദ്ദേഹത്തിന്‍െറ ശുഭപ്രതീക്ഷ പൂവണിയണമെന്നാണ് സുമനസ്സുകളൊക്കെയും ആഗ്രഹിക്കുക.
    മുസ്ലിംകള്‍ ഐക്യപ്പെടുന്നത് അവര്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനും രാജ്യത്തിനും ഗുണകരവും ഫലപ്രദവുമായിരിക്കും. മൗലിക വിഷയങ്ങളില്‍ ഭിന്നവീക്ഷണങ്ങളുള്ള സംഘടനകള്‍ക്ക് ലയിച്ച് ഒന്നാകാന്‍ സാധിച്ചെന്നു വരില്ല. അവക്കു വിനാശകരമായ പരസ്പര പോരിനും അനാരോഗ്യകരമായ കിടമത്സരങ്ങള്‍ക്കും അറുതിവരുത്തി പൊതുവായി യോജിക്കാവുന്ന കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കാന്‍ സാധിക്കും. വിവിധ മത സംഘടനകള്‍ക്കിടയില്‍ പരസ്പര ബന്ധത്തിലും വിമര്‍ശങ്ങളിലും സ്വീകാര്യമായ പെരുമാറ്റച്ചട്ടങ്ങളോ ആരോഗ്യകരമായ സമീപനങ്ങളോ രൂപപ്പെട്ടുവരുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ മുസ്ലിം മതാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെട്ടതും മേന്മ നിറഞ്ഞതുമാകുമായിരുന്നു.
    മുജാഹിദ് സംഘടനകള്‍ക്കിടയില്‍ പരസ്പരം യോജിച്ച് ഒന്നാകാന്‍ സാധ്യമല്ലാത്ത വിധം രൂക്ഷമായ ഭിന്നതകളൊന്നും മൗലിക വിഷയങ്ങളില്‍ ഇല്ളെന്നാണ് പുറത്തുനിന്ന് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ ബോധ്യമായത്. പിളര്‍പ്പിന്‍െറ ഫലമായി ഇരുവിഭാഗവും അകലുകയും അനിഷ്ടകരമായ സമീപനങ്ങള്‍ സ്വീകരിക്കുകയും രൂക്ഷമായ വിമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടാകും. ദൈവിക പ്രീതിയും പരലോക നേട്ടവും കേരള മുസ്ലിംകളുടെ പുരോഗതിയും ഇസ്ലാമിന്‍െറ നന്മയും ആഗ്രഹിച്ച് ക്ഷമിക്കാവുന്നവയും മറക്കാവുന്നവയും പൊറുക്കാവുന്നവയുമല്ലാത്ത ഒന്നുമില്ലല്ളോ.
    പിളര്‍ന്നു പോയ സമസ്ത വിഭാഗങ്ങളുടെ യോജിപ്പും മുജാഹിദ് സംഘടനകളുടെ ലയനവും ഇസ്ലാമിനും മുസ്ലിംകള്‍ക്കും നാടിനും നാട്ടുകാര്‍ക്കും ഗുണവും നന്മയുമല്ലാതെ ഒരു ദോഷവും വരുത്തിവെക്കുകയില്ല. മുജാഹിദ് ഐക്യവും ലയനവും സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ സമരം ശക്തിപ്പെടാനും പരസ്പര മത്സരത്തില്‍ പാഴാകുന്ന അധ്വാന പരിശ്രമങ്ങള്‍ സമുദായ പുരോഗതിക്കായി വിനിയോഗിക്കാനും സാധിക്കും. കേരള മുസ്ലിംകളുടെ ഹൃദയാഭിലാഷം അതാണെന്നും ഐക്യസമൂഹത്തിന്‍െറ താല്‍പര്യംപോലും അതിലാണെന്നും തിരിച്ചറിഞ്ഞ് ഇരുവിഭാഗത്തിലെ നേതാക്കന്മാരും പണ്ഡിതന്മാരും സമയമൊട്ടും പാഴാക്കാതെ ഐക്യത്തിനായി രംഗത്തുവരേണ്ടിയിരിക്കുന്നു. സമുദായത്തിലെ നേതാക്കന്മാരും ഗുണകാംക്ഷികളും അതിനു മുന്‍കൈ എടുത്താല്‍ വിജയിക്കുമെന്ന പ്രതീക്ഷ വലിയ തോതില്‍ വളര്‍ത്തുന്നു ഹുസൈന്‍ മടവൂരിന്‍െറ ലേഖനം. അത് സുമനസ്സുകളുടെ സ്വപ്നസാക്ഷാത്കാരം കൂടിയായിരിക്കും.

    ReplyDelete
  16. Pilarnnu theerunna Mujahid Prasthaanam- AV Firdouse- Samakaalika Malayalam Varika
    ================================================================

    http://www.scribd.com/doc/131174931/Malayalam-Varika-22-Mar-2013-Mujahid-Kerala-Report3

    ReplyDelete
  17. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. മനോഹരമായ ഭാഷയിലുള്ള എഴുത്ത്.

    ReplyDelete
  18. കെ എം മൗലവി, ഉമ്മര്‍ മൗലവി, ഉസ്മാന്‍ സാഹിബ് എന്നിവര്‍ പഠിപ്പിച്ചു തന്ന തൗഹീദ് അനുസരിച്ച് ജീവിക്കുന്നവര്‍ ഇന്ന് പ്രൊഫഷണല്‍ ജിന്ന്, ജിന്നൂരി, ജിന്ന് വിഭാഗം, ജിന്നനുകൂലി എന്ന് വിളിക്കുന്നത്‌ വേദനാജനകമാണ്. ഖുര്‍ആനും ഹദീസും എങ്ങനെയാണ് സലഫുകള്‍ (പൂര്വ്വി കര്‍) മനസ്സിലാക്കിയത്, അതുപ്പോലെ വേണം നമ്മളും മനസ്സിലാക്കേണ്ടത്. അതുക്കൊണ്ട് നബി(സ്വ)യും അവിടുത്തെ സ്വഹാബത്തും കാണിച്ചു തന്ന മാര്ഗ്ഗ ത്തില്‍ സഞ്ചരിക്കേണ്ടതുണ്ട്. അവര്‍ കാണിച്ചു തന്ന വഴി ‘നേരായ’ മാര്ഗ്ഗിമായതിനാല്‍, പായ അഴിച്ചുമാറ്റുകയോ, തിരിക്കുകയും മറിക്കുകയും ചെയ്യേണ്ടതില്ല. കാരണം ഇസ്ലാമാകുന്ന കാറ്റ് വീശുന്നത് നേരയാണ്. അതുക്കൊണ്ടാണല്ലോ ‘നേരായ’ മാര്‍ഗത്തില്‍ നിന്നും ഞങ്ങളെ വ്യതിചലിപ്പിക്കല്ലേ എന്ന് പ്രാര്ഥിനക്കുന്നത്. .കാലത്തിനൊത്ത് മാറ്റം വരുത്തേണ്ട ഒന്നല്ല ഇസ്ലാം.
    ആയത്ത് മുഖേനയും സ്വഹീഹായ ഹദീസ് മുഖേനയും ജിന്ന്, പിശാച് തുടങ്ങിയവയെക്കുറിച്ച് നാം പഠിച്ചിട്ടുണ്ട്. ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന് പറഞ്ഞുക്കൊണ്ട് ജിന്നിനെയും പിശാചിനെയും നിഷേധിക്കുന്നവര്‍ എത്തിനില്ക്കു്ന്നത് ഹദീസ് നിഷേധത്തിലും, ഖുര്ആലന്‍ ദുര്വ്യാ ഖ്യാനത്തിലുമാണ്. ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന കാരണം പറഞ്ഞു ദൈവത്തെ നിഷേധിക്കുന്നിടത്തേക്ക് എത്തി നില്ക്കും ഈ അഭിപ്രായം.
    വേദഗ്രന്ഥവും പ്രവാചകനും പറഞ്ഞു തന്നതിനപ്പുറം അറിയേണ്ടതായി ഒന്നുമില്ലാത്ത ജിന്ന്-പിശാച് വിഷയത്തെ കൂടുതല്‍ ചര്ച്ചേക്കെടുത്ത് ജനമധ്യത്തിലേക്ക് വലിച്ചിട്ടു എന്ന ‘തെറ്റാണ്’ ഒരു കൂട്ടര്‍ ചെയ്തത് എന്ന് താങ്കളുടെ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നു. പണ്ഡിതന്മാര്‍ ചര്ച്ച് ചെയ്തതിനേക്കാള്‍ നാം ചര്ച്ചര ചെയ്യരുതെന്നും, കൂടുതല്‍ ചര്ച്ചയ ആവശ്യമെങ്കില്‍ പണ്ഡിതന്മാരുടെ അടുക്കല്‍ പോയി ചര്ച്ച് ചെയ്തു കൊള്ളണമെന്നും, ആശയകുഴപ്പം ഒഴിവാക്കണം എന്നും ഇതേ ‘കൂട്ടര്‍’ പറഞ്ഞത് ലേഖകന്‍ കേട്ടിട്ടില്ല എന്ന് തോന്നുന്നു. സാധാരണ ജനങ്ങള്‍ ഈ വിഷയത്തെപ്പറ്റി കൂടുതല്‍ അറിവുള്ളവരല്ല, പക്ഷെ ഈ വിഷയത്തിലുള്ള ഏകപക്ഷീയമായ ആരോപണങ്ങള്‍ എല്ലാവര്ക്കും അറിയാം. ഇതു അപകടമാണ്.
    സഊദിയിലുള്ള ടിവി ചാനലിനെതിരെ സഊദി രാജാവിന് കത്തെഴുതിയ പാരമ്പര്യമുള്ളവര്‍ ജമാഅത്ത് ചാനലിനു പോയി ആശംസ പറഞ്ഞിരിക്കുന്നു. ഇതൊന്നും ആദര്ശന വ്യതിയാനമല്ലെങ്കില്‍ പിന്നെ എന്താണ്?? പുതുതായി മതത്തില്‍ സ്ഥാപിക്കപ്പെടുന്നതിനെ എതിര്ക്കിണം, കാരണം അത് വഴിക്കേടാണ്. അത് ചെറിയൊരു അഭിപ്രായമാണെങ്കിലും ശരി, ആചാരമാണെങ്കിലും ശരി.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട സഹോദരൻ ആഷിഖ്,

      ഇടപെടലിന് നന്ദി പറയുന്നു. ഈ പോസ്റ്റ്‌ ഏതാനും മാസങ്ങൾക്ക് മുന്നെ എഴുതിയതാണ്. ഇന്ന് മുജാഹിദ് ഐക്യത്തെ കുറിച്ച് വളരെ പോസിറ്റീവ് ആയ ഒരു സമീപനവുമായി ജനാബ് ഹുസൈൻ മടവൂർ രംഗത്ത് വന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കേരള മതരംഗത്ത് നടക്കുന്നതിന്റെ ഭാഗമായി ചില അഭിപ്രായങ്ങൾ കമന്റുകളായി കൂട്ടിച്ചേർക്കുകയാണ് ചെയ്തത്.

      ഇനി താങ്കൾ രേഖപ്പെടുത്തിയ അഭിപ്രായവുമായി ബന്ധപ്പെടുത്തി ഒരു വിശദീകരണം നല്കാൻ ആഗ്രഹിക്കുന്നു.

      കാലത്തിനൊത്ത് മാറ്റം വരുത്തേണ്ട ഒന്നല്ല മതം എന്നതിനോട് യോജിക്കുന്നു. അന്ത്യപ്രവാചകനോട് കൂടി മതം സമ്പൂർണ്ണമായ ഒരു സംഹിതയായി നില നില്ക്കുന്നു എന്നതാണ് സത്യം. ഖുർആൻ, സുന്നത്ത് എന്നിവയാണ് ആ സംഹിതയുടെ രണ്ട് സുപ്രധാന തൂണുകൾ .

      എന്നാൽ ഒരു സമൂഹത്തിന്റെ ജീവിതത്തിലേക്ക് മതം പ്രയോഗതലത്തിൽ കടന്നു വരുമ്പോൾ അവിടെ നിലനില്ക്കുന്ന സാമൂഹിക വ്യവസ്ഥകളെ/ ആചാരങ്ങളെ മതത്തിലേക്ക് സ്വാംശീകരിക്കുന്ന ഒരു രീതി ചരിത്രത്തിൽ കാണാവുന്നതാണ്. അങ്ങനെയാണ് മതത്തിലില്ലാത്ത പല അനാചാരാങ്ങളും ദുരാരാചാരങ്ങളും മതത്തിന്റെ ആളുകളിലേക്ക്‌ കടന്നു വരുന്നത്. മതം സമ്പൂർണ്ണമായെങ്കിലും മതത്തിന്റെ ആളുകൾ അങ്ങിനെയായിക്കൊള്ളണമെന്നില്ല എന്നർത്ഥം. അവിടെയാണ് ഞാൻ പോസ്റ്റിൽ ചൂണ്ടിക്കാണിച്ച പായ മാറ്റിക്കെട്ടേണ്ടതിന്റെ ആവശ്യകത വരുന്നത്. ലക്ഷ്യവും മാർഗ്ഗവും കൃത്യമായി നമുക്ക് മുന്നിലുണ്ട്. പക്ഷെ പരിഷ്കരണത്തിന്റെ അഭാവത്തിൽ നൗകയുടെ വഴിയിൽ അപഭ്രംശം ഉണ്ടാകുന്നു. അനാചാരങ്ങളുടെ കുത്തൊഴുക്കിൽ ലക്ഷ്യത്തിൽ നിന്നും അകന്നു വഴി മാറി നടക്കുമ്പോൾ നവോത്ഥാനത്തിന്റെ കാറ്റ് കിട്ടാൻ പായ മാറ്റിക്കെട്ടിയെ തീരൂ, അത് പ്രമാണങ്ങളെ നിഷേധിക്കലല്ല, മറിച്ച് പ്രമാണങ്ങളിലേക്ക് തിരികെ നടത്തലാണ്.

      ഇത്തരം അപഭ്രംശങ്ങൾ ഈ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയല്ല. ഉത്തമ നൂറ്റാണ്ടിൽ പ്രവാചകനെ കണ്ടു ജീവിച്ച സമൂഹത്തിലും പ്രവാചകൻ മരണപ്പെട്ട്
      അദ്ധേഹത്തെ മറവു ചെയ്യുന്നതിന് മുന്നെ തന്നെ ഞാൻ പ്രവാചകനാണെന്ന് പ്രഖ്യാപിച്ച കള്ളപ്രവാചകർ ഉദയം ചെയ്തതും അവർക്ക് പിന്നിലും ആയിരങ്ങൾ അണി നിരന്നതും ചരിത്രമാണ്. അത്കൊണ്ട് ആ കാലഘട്ടത്തിലെ വിശ്വാസിസമൂഹത്തിന്റെ ഔന്നിത്യത്തിനു ഒരു കോട്ടവും ആരും കൽപ്പിച്ചതായി കാണാൻ കഴിയില്ല. അപ്പോൾ പരിഷ്കരണം അല്ലെങ്കിൽ നവോത്ഥാനം എന്നത് പ്രമാണങ്ങളെ തിരിച്ചുപിടിക്കൽ തന്നെയാണ്.

      Delete
    2. It is a very good eye opening article. In my view, if the leaders really want to unite, they can but they should reach some understanding before.They should ready to forgive each other for whatever happened, and, ready to accept others view also based on Quran and accepatable Hadees. Unite all the sectors first who are ready to unite and sart the Mujahid Prasthanam from the beginning. A few selected sholars from each group(view of thought) should sit together and discuss in detail all the controversial subject one by one and agree for a final unique decision and obey it. The public participation at the venue should be avoided at the same time it can be broadcasted throu' internet. Enough time should be given for the discussion of each suject. Nobody should think that their view is correct and not ready for any kind of alteation of that view.

      Let Allah will help us to rise our head in front of all other community.

      Mohammed Sherif

      Delete
  19. മുസ്‌ലിംകളെ കാഫിറാക്കി പ്രഖ്യാപിച്ച പ്രസ്ഥാനം ഇപ്പോൾ പരസ്പരം കാഫിറാക്കി കളീക്കുന്നു. അതെങ്കിലും അവസാനിപ്പിച്ചാൽ വളരെ നല്ലത് തന്നെ

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...