ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday 19 May 2012

സ്റ്റാലിനും വിജയനും തമ്മിലെന്ത് ?

      
      

  ഇത് ശുഭസൂചകമാണ്. കേരളമണ്ണിലെ ഇതേവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അനന്തരം അറിയുന്നവര്‍ക്ക് പ്രത്യേകിച്ചും. പാവകളിക്ക് പിന്നില്‍‍ ചരടുകളുടെ 
അറ്റത്തിരുന്നു ആട്ടം നിയന്ത്രിക്കുന്ന കൈകള്‍ തന്നെയാണ് പ്രധാനം. 
പാവകള്‍ കേവല ഉപകരണങ്ങള്‍ മാത്രമാണ്. കൊടി സുനിയും  വായപ്പടച്ചി  റഫീക്കുമൊക്കെ  ഇത്തരം പാവകളാണ്. 
പാര്‍ട്ടി പാലൂട്ടി വളര്‍ത്തി പാര്‍ട്ടിയേക്കാള്‍ വളര്‍ന്നു പോയ ഇത്തരം ക്വട്ടേഷന്‍ ക്രിമിനലുകള്‍ നാളെ പുതിയൊരു സുനിയുടെയോ റഫീക്കിന്റെയോ ഉദയത്തോടെ കുടിപ്പകയുടെ കത്തിക്കിരയായി ആരുമറിയാതെ ചത്തൊടുങ്ങും.അപ്പോഴും പിന്നിലിരുന്നു ചരട് വലിച്ചവന്‍ ശുഭ്ര വസ്ത്രത്തിനുള്ളില്‍ ഒളിച്ചു പൊതു മണ്ഡലത്തിലും അധികാരഗോപുരങ്ങളിലും കാപട്യത്തിന്റെ ചിരിയും ചിറിയിലൊട്ടിച്ചു യഥേഷ്ടം വിലസും.  അത് കൊണ്ട് തന്നെ കൊന്നതാര് എന്നതിനേക്കാള്‍ പ്രധാനം കൊല്ലിച്ചതാര് എന്നതിന് 
വരുന്നു. 


 എന്ത്  കൊണ്ടാണ്  ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇങ്ങനെയൊക്കെയായി മാറിക്കൊണ്ടിരിക്കുന്നത് 
എന്ന ചോദ്യം പ്രസക്തമാണ്. ലോകത്ത് അധികാര രാഷ്ട്രീയത്തിന്റെ അയലത്ത് ചുറ്റിത്തിരിയാന്‍ അവസരം കിട്ടിയപ്പോഴൊക്കെ കമ്മ്യുണിസ്റ്റ് നേതൃത്വം ഇങ്ങിനെയൊക്കെ തന്നെയായിരുന്നു എന്നതാണതിന്റെ ഉത്തരം. അതായത് ആ രാഷ്ട്രീയത്തിന്റെ ജനിതകമായ ഒരു സ്വഭാവമാണിതെന്ന്   ചുരുക്കം. ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഇന്ന് ജീവനോടെ ബാക്കി നില്‍ക്കുന്നവയില്‍ സ്റ്റാലിനിസത്തെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന കുറച്ചെണ്ണത്തില്‍  ഒന്നാണ് ഇന്ത്യയിലെ സി. പി. എം. 


ലോകചരിത്രത്തില്‍ എകാധിപത്യത്തിന്റെയും ഭരണകൂട ഭീകരതയുടെയും  നാള്‍വഴികള്‍ പരതി വരുമ്പോള്‍ ചില വഴിയടയാളങ്ങള് കാണാം. ജെര്‍മനിയിലെ നാസി ഭീകരതയുടെ നേര്മുഖമായിരുന്ന  അഡോള്‍ഫ്  ഹിറ്റ്‌ലര്, ഇറ്റലിയില്‍ നിന്നും  ഫാഷിസത്തിന്റെ സ്വസ്തിക ലോകത്തിനു പരിചയപ്പെടുത്തിയ ബെനിറ്റോ 
മുസ്സോളിനി, സോവിയറ്റ് റഷ്യയിലൂടെ കമ്മ്യുണിസത്തിന്റെ സമഗ്രാധിപത്യ ജീര്‍ണ്ണ മുഖം വെളിപ്പെടുത്തിയ 
ജോസഫ് സ്റ്റാലിന്‍, ചൈനയുടെ മണ്ണിനെ  സ്വതന്ത്രാഭിപ്രായമുള്ളവന്റെ ചോര കൊണ്ട്  ചുവപ്പിച്ച മാവോ സേ തുംഗ്... ഇങ്ങിനെ തുടരുന്നു ആ പട്ടിക. ഇപ്പറഞ്ഞവരൊക്കെ കൂടി കഴിഞ്ഞ നൂറ്റാണ്ടില്‍ കശാപ്പു ചെയ്തു 
കളഞ്ഞ മനുഷ്യജന്മങ്ങളുടെ എണ്ണം മാത്രം  ഇരുപതു മില്യണിനു മുകളില്‍വരും.  ഇവരില്‍ ജോസഫ്
 സ്റ്റാലിന്റെ ചരിത്രം പ്രത്യേകമായ പഠനം അര്‍ഹിക്കുന്നുണ്ട്. ഒരു കമ്മ്യുണിസ്റ്റുകാരന്‍  എങ്ങനെയാണ് അധികാര ശീതളിമയുടെ കാലഗതിയില്‍ ഒരു ഫാഷിസ്റ്റ്‌ ആയി മെറ്റാമോര്‍ഫ് ചെയ്യപ്പെടുക എന്നതിന്റെ 
ഒരു നേര്ചിത്രമാണ് സ്റ്റാലിന്റെ ജീവചരിത്രം. 
  
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാര്‍ ഭരണകൂടത്തിനെതിരായുള്ള പ്രതിരോധ നീക്കങ്ങളില്‍ പങ്കെടുത്തു 
കൊണ്ടാണ് ജോസഫ്‌ സ്റ്റാലിന് ‍രാഷ്ട്രീയ ഭൂമികയില്‍ കാലെടുത്തു വെക്കുന്നത്. വളരെ പെട്ടെന്ന്  തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലാവുകയും പിന്നീട് സൈബീരിയയിലേക്ക് നാട് 
കടത്തപ്പെടുകയുമായിരുന്നു. പിന്നീട് സ്റ്റാലിനെ കാണുന്നത് സോഷ്യല്‍  ഡെമോക്രാറ്റിക് ലേബര്‍ പാര്‍ടിയില്‍
ജൂലിയസ് മാര്‍തോവുമായി ഉണ്ടായ  അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്തു വന്ന വ്ലാദിമര്‍ ലെനിന്റെ ബോള്‍ഷെവിക്സ് എന്ന പുതിയ ഗ്രൂപ്പിനകത്താണ്. ശേഷം സെന്റ്‌പീറ്റര്‍സ് ബര്‍ഗില്‍ വന്നു 
ആദ്യകാല  കമ്മ്യുണിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള  'പ്രവ്ദ' യുടെ പത്രാധിപരായി സ്റ്റാലിന്‍. വീണ്ടും സൈബീരിയയിലേക്ക്‌ നാടുകടത്തപ്പെട്ട സ്റ്റാലിന്‍ നിക്കോളാസ് 
രണ്ടാമന്റെ പതനത്തോടെ  റഷ്യയില്‍ തിരിച്ചെത്തി 'പ്രവ്ദ'യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. റഷ്യയില്‍  തിരിച്ചെത്തിയ ലെനിന്‍ നിക്കോളാസ് രണ്ടാമന്റെ പതനത്തിനു ശേഷം വന്ന താല്‍കാലിക ഭരണകൂടത്തോട് സഹകരിക്കുന്ന തന്റെ സ്വന്തം ഗ്രൂപ്പിലുള്ളവരെ 'വര്‍ഗ വഞ്ചകരെന്നു' 
വിളിച്ചു ആക്ഷേപിച്ചു. ഈ അവസരത്തില്‍ ലെനിന്റെ ആഹ്വാനവും ചെവിക്കൊണ്ടു ഒരു വിപ്ലവത്തിന് ശ്രമിക്കുന്നത് മറ്റൊരു സാറിന്റെ  ഉദയത്തിലേക്കാകും  നയിക്കുക എന്ന് മനസ്സിലാക്കിയ പലരും പാര്‍ട്ടി 
വിട്ടു.  എവിടെ നില്‍ക്കണമെന്ന് ഒട്ടും പിടിയില്ലാതെ  നിന്ന സ്റ്റാലിന്‍ ഒടുവില്‍ ലെനിന്റെ കൂടെ നില്‍ക്കാന്‍ 
തീരുമാനിക്കുകയും പാര്‍ട്ടിയുടെ അനവസരത്തിലുള്ള വിപ്ലവാഹ്വാനത്തെ എതിര്‍ത്ത് നിന്ന  വിക്ടര്‍ 
ചെര്നോവ്, അലക്സാണ്ടര്‍ കെറെന്‍സ്കി തുടങ്ങിയ സഖാക്കളെ  'കൂലം കുത്തികള്‍'  എന്ന് വിളിച്ചു  
'പ്രവ്ദ'യില്‍  ഒരുഗ്രന്‍ ലേഖനം പാസാക്കുകയും ചെയ്തു.   


ഒക്ടോബര്‍ വിപ്ലവത്തില്‍ തന്റെ കൂടെ നിന്നതിന്റെ നന്ദിയായി ലെനിന്‍ രാജ്യത്തിനകത്തെ റഷ്യന്‍ ഇതര ജന 
വിഭാഗങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതിനുള്ള സുപ്രധാന രാഷ്ട്രീയ കാര്യ ചുമതല കൂടി സ്റ്റാലിന് നല്‍കി. 
പാര്‍ട്ടിയില്‍ അനന്തമായ അധികാരങ്ങളാണ് ഈയൊരു പദവിയിലൂടെ സ്റ്റാലിന് കൈവന്നത്‌. തുടക്കത്തില്‍ റഷ്യന്‍ ഇതര ജനവിഭാഗങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശം  വാഗ്ദാനം നല്‍കിയ സ്റ്റാലിന്‍ പിന്നെ പിന്നെ 
സ്വന്തമായ നിലപാടുകളെടുത്തവരെ ബൂര്‍ഷ്വാസികളെന്നു വിളിച്ചു നേരിടാന്‍ തുടങ്ങി.
ജോര്‍ജിയന്സും ഉക്രൈനികളുമൊക്കെ സോവിയറ്റ് യൂണിയന്റെ ഭാഗമാകാത്തിടത്തോളം അവരുടെ സ്വയം നിര്‍ണയാവകാശം വക വെച്ച് കൊടുക്കില്ലെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ചുണ്ടായ 
സിവില്‍ യുദ്ധത്തില്‍ വരാന്‍ പോകുന്ന സോവിയറ്റ് യൂണിയന്റെ ഭാഗമാകാന്‍ വിസമ്മതിച്ചു സ്വതന്ത്ര
 സ്റ്റേറ്റുകളായി നിന്നിടത്തെ പ്രാദേശിക ഭരണാധികാരികളെ കൊന്നു നദിയില്‍ തള്ളുകയായിരുന്നു 
സ്റ്റാലിന്റെ പ്രധാന പരിപാടി. ലെനിന്‍ അക്രമിക്കപ്പെട്ടതറിഞ്ഞ സ്റ്റാലിന്‍ ഒരു തുറന്ന ഭീകരാക്രമണത്തിനു 
ഓര്‍ഡര്‍ നല്‍കുകയും തല്‍ഫലമായി പതിനായിരത്തിനടുത്ത് സോഷ്യലിസ്റ്റുകള്‍  വിചാരണ പോലും കൂടാതെ  മൃഗീയമായി കൊല ചെയ്യപ്പെടുകയും ബോള്‍ഷെവിക് വിരുദ്ധമാധ്യമങ്ങള്‍ മുഴുവന് അടച്ചു പൂട്ടപ്പെടുകയും ചെയ്തു. 


ഏക പാര്‍ട്ടി കേന്ദ്രീകൃത സ്റ്റേറ്റിന്റെ ഭരണ സൗകര്യങ്ങളെക്കുറിച്ച് സ്വപ്നം കണ്ട സ്റ്റാലിന്‍ ലെനിന്റെ നവ 
സാമ്പത്തിക നയങ്ങളെ ആദ്യം പിന്തുണച്ചു. എന്നാല്‍ പുതിയ സാമ്പത്തിക നയത്തിനെതിരെ രാജ്യത്ത് 
ഉയര്‍ന്നു വരുന്ന പ്രതിഷേധ സ്വരങ്ങള്‍ മനസ്സിലാക്കിയ ലെനിന്‍ തനിക്കൊരു ശക്തനായ പിന്‍ഗാമിയെ 
തേടുകയായിരുന്നു. വെടിയേറ്റതിനു ശേഷം  ആരോഗ്യപരമായി അങ്ങേയറ്റം ദുര്‍ബലനായിരുന്ന ലെനിന്‍ 
പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ സ്റ്റാലിനെ ഏല്പിച്ചു. അങ്ങനെയാണ് 1922 -ല്‍  സോവിയറ്റ് കമ്മ്യുണിസ്റ്റ്  പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയി സ്റ്റാലിന്‍ സ്ഥാനമേല്‍ക്കുന്നത്. സ്റ്റാലിനെ പാര്‍ട്ടി ഏല്പിച്ചു ശരീരത്തില് തുളച്ചു കിടക്കുന്ന വെടിയുണ്ട കീറിയെടുക്കാന്‍ പോയ ലെനിന്‍ ഒരു ഭാഗം പാടെ തളര്ന്നാണ് പിന്നെ 
തിരിച്ചു വരുന്നത്. ലെനിന്‍ തീര്‍ത്തും അവശനാണെന്ന് കണ്ടതോടെ സ്റ്റാലിന്‍ പാര്‍ട്ടിയെ സ്വന്തം മുഷ്ടിയില്‍ വരിഞ്ഞു മുറുക്കി. ഭരണ സിരാകേന്ദ്രങ്ങളില്‍ തന്റെ വാലാട്ടികളെ മാത്രം പ്രതിഷ്ഠിച്ചു. ലെനിന്റെ വിദേശ 
വ്യാപാര നയത്തെ പരസ്യമായ  എതിര്‍ത്ത സ്റ്റാലിന്‍ പാര്‍ട്ടിയിലെ മുഴുവന് എതിര്‍ ശബ്ദങ്ങളെയും പിടിച്ചു 
പുറത്തിട്ടു. പാര്‍ട്ടിയിലെ സ്റ്റാലിന്‍ വിരുദ്ധ ചേരിയിലെ പ്രമുഖനായ ലിയോ ട്രോസ്കിയുടെ അനുയായികളെ  ഏറെയും ‍ സ്റ്റാലിന്‍ പുറത്താക്കുകയോ ജീവനെടുക്കുകയോ ചെയ്തു. 


പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ വ്യാപാരനയം ചര്‍ച്ചക്ക്  വന്നപ്പോള്‍ സ്റ്റാലിന്റെ നിലപാട്  അംഗീകരിക്കപ്പെട്ടതോടെ പാര്‍ട്ടി സ്റ്റാലിനാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടതായി  ലെനിന്‍ തിരിച്ചറിഞ്ഞു.  ഇതോടെ ലെനിന്‍ ട്രോസ്കിക്കൊരു കത്തെഴുതി . പാര്‍ട്ടിയിലെ അവശേഷിക്കുന്ന സ്റ്റാലിന്‍  വിരുദ്ധരെ ഒന്നിപ്പിച്ച് വ്യാപാരനയത്തെ  പുന:പരിശോധനയ്ക്ക്‌  വിധേയമാക്കാന്‍ ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു കത്തിന്റെ ഉള്ളടക്കം. ശേഷം വന്ന പാര്‍ട്ടി സീ സിയില്‍ സ്റ്റാലിന്റെ വിദേശനയത്തെ തിരുത്തുന്നതില്‍ ട്രോസ്കിയും കൂട്ടരും വിജയം കണ്ടു. അതോടെ സ്റ്റാലിന്‍ വിമത ശബ്ദങ്ങള്‍ക്കെതിരെ കൂടുതല്‍ കര്‍ക്കശമായി നീങ്ങി. സ്റ്റാലിന്റെ  ഭാര്യ നാദ്യ അലിലുയെവ ലെനിന്റെ പ്രൈവറ്റ് ഓഫീസില്‍ നിന്നും  ലെനിന്‍ ട്രോസ്കിക്കെഴുതിയ കത്ത്  കണ്ടെടുത്തു സ്റ്റാലിന് കൈമാറിയതോടെ രംഗം കൂടുതല്‍ വഷളായി. ആ ചൂടില്‍ ലെനിന്റെ ഭാര്യ നദേഷയെ വിളിച്ചു സ്റ്റാലിന്‍ തെറിയഭിഷേകം നടത്തി. ഇതോടെ ഏറെക്കുറെ മരണാസന്നനായിരുന്ന ലെനിന്‍ തന്റെ സെക്രട്ടറിയെ  കൊണ്ട് മരണപത്രമെഴുതിച്ചു. അധികാരങ്ങളൊക്കെയും സ്വയം കേന്ദ്രീകരിച്ചിരിക്കുന്ന സഖാവ് സ്റ്റാലിന്‍ ഈ അധികാരങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുമെന്ന് തനിക്കൊരു  വിശ്വാസവും ഇല്ലെന്നും  അത് കൊണ്ട് തന്നെ  സഖാക്കള്‍ സ്റ്റാലിനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും  നീക്കം ചെയ്തു പകരം കുറേ കൂടെ പരജീവി  ബഹുമാനവും  സഹന സ്വഭാവമുള്ള, വിശ്വസ്തനും വിനയാന്വിതനുമായ, സഹസഖാക്കളെ മാന്യമായി പരിഗണിക്കുന്ന ഒരാളെ തല്‍സ്ഥാനത്ത് കൊണ്ട് വരണമെന്നുമായിരുന്നു ഒസ്യത്തിന്റെ ഉള്ളടക്കം.    
         

എന്നാല്‍ അധികം വൈകാതെ ലെനിന്‍ പരലോകം പൂകി. ഒസ്സ്യത്തെഴുതി ഏറെക്കഴിയും മുമ്പേ സംഭവിച്ച  
ലെനിന്റെ മരണത്തിനു പിന്നില്‍ സ്റ്റാലിന്റെ കൈകള്‍ സംശയിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.  ലെനിന്‍ യുഗം അവസാനിച്ചതോടെ പിന്നീടങ്ങോട്ട് അപ്രാമാദിയായ സ്റ്റാലിന്റെ അതികിരാതമായ സ്വേച്ചാധിപത്യത്തിന്റെ നാളുകളായിരുന്നു സോവിയറ്റ് യൂണിയനിലും സമീപ ഭൂപ്രദേശങ്ങളിലും. സ്വന്തമായി അല്പം കൃഷി ഭൂമിയുള്ള കര്‍ഷക തൊഴിലാളികളായ കുളകുകളിലെ  ആയിരങ്ങളെ കൊന്നു തള്ളിയും അഞ്ചു മില്യനോളം പേരെ മധ്യേഷ്യയിലേക്കും സൈബീരിയയിലേക്കും നാട് കടത്തിയും ആ കൃഷി ഭൂമിയെല്ലാം സ്റ്റേറ്റിന്റെതാക്കി മാറ്റി. നാട് കടത്തപ്പെട്ടവരില്‍ മുക്കാല്‍ ശതമാനം മാത്രമാണ് സൈബീരിയയിലെത്തുമ്പോള്‍ ബാക്കിയായത്. ലെനിന്‍  അവസാനിച്ചതോടെ സ്റ്റാലിന്റെ അടുത്ത ഉന്നം സ്വാഭാവികമായും ട്രോസ്കിയിലേക്ക് തിരിഞ്ഞു. പോളിറ്റ് ബ്യുറോ അംഗങ്ങളായ ഗ്രിഗറി സിനോവിച്ചിനെയും ലെവ് കാമിനെവിനെയും ഉപയോഗിച്ച് ട്രോസ്ക്കിക്കെതിരെ കരുക്കള്‍ നീക്കി. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കാത്ത 
സ്വേച്ചാധിപതിയെന്നു ട്രോസ്കി സ്റ്റാലിനെ വിമര്‍ശിച്ചപ്പോള് പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടാക്കുകയാണ് ട്രോസ്കിയെന്നു സ്റ്റാലിനും വാദിച്ചു. സ്റ്റാലിന്റെ തനി നിറം വ്യക്തമാക്കാന്‍ ലെനിന്‍ സഖാക്കള്‍ക്കായി 
എഴുതിയ ഒസ്യത്ത് പാര്‍ട്ടി സീ സിയില്‍  പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യവുമായി ട്രോസ്കിയും ലെനിന്റെ 
വിധവയും രംഗത്ത് വന്നു.  അതോടെ സ്റ്റാലിന്‍ ട്രോസ്കിയെ അധികാരത്തില്‍ നിന്നും പുറത്താക്കി 
കസാക്കിസ്ഥാനിലേക്ക്  നാട് കടത്തി. ട്രോസ്കിക്കെതിരായ നീക്കത്തില്‍ പേടി കൊണ്ടാണെങ്കിലും 
 തന്റെ കൂടെ നിന്ന പീ ബി അംഗങ്ങളായ ഗ്രിഗറി സിനോവിച്ചിനെയും ലെവ് കാമിനെവിനെയും 
തനിക്കു എതിരാളികളായി വളരുമോ എന്ന പേടിയില്‍ വിഭാഗീയതയുടെ പേര് പറഞ്ഞു സീ സിയില്‍ നിന്നും
പുറത്താക്കി പഴുതടച്ചു കളഞ്ഞു പിന്നീട് സ്റ്റാലിന്‍. 


ദ്രുതഗതിയിലുള്ള വ്യവസായവല്‍ക്കരണത്തിന്റെ പേര് പറഞ്ഞു പിന്നീടങ്ങോട്ട് രാജ്യത്തെ തൊഴിലാളികള്‍ക്ക് പീഡനപര്‍വങ്ങളുടെ ദുരിതകാലം സമ്മാനിച്ചു സ്റ്റാലിന്‍.  ഇരുന്നൂറും മുന്നൂറുമൊക്കെ 
ശതമാനം ഉത്പാദന ലക്‌ഷ്യം അടിച്ചേല്‍പ്പിച്ചു ടാര്‍ഗെറ്റ് എത്താന്‍ കഴിയാത്തവരെ ക്രൂരമായി പീഡിപ്പിച്ചു. 
രാജ്യത്തിന്റെ വളര്‍ച്ചക്ക് വിഘാതമാകുന്ന ഒറ്റുകാരെന്നു പറഞ്ഞു ഒരുപാട് തൊഴിലാളികളെ വെടി വെച്ച് 
കൊന്നു തള്ളി. ഫാക്ടറിക്ക് മുന്നില്‍ ഓരോ  തൊഴിലാളിയുടെയും ഉത്പാദനക്ഷമത വലിയ ബോര്‍ഡുകളില്‍ 
പ്രദര്‍ശിപ്പിച്ചു അവരുടെ മനോവീര്യവും ആത്മസൗഖ്യവും കവര്‍ന്നു ഈ  ചുവപ്പന്‍ നരാധമന്‍. 
യുക്തിരഹിതമായ ഇത്തരം ടാര്‍ഗെറ്റുകള്‍  എത്താന്‍ കഴിയാതെ ജീവച്ചവമായ തൊഴിലാളികളെയെല്ലാം 
പിടിച്ചു ബാള്‍ട്ടിക് കടലിടുക്കിലെയും സൈബീരിയന്‍ റെയില്‍ നിര്‍മാണ മേഖലയിലെയും അതികഠിനമായ 
ജോലി സ്ഥലങ്ങളില്‍ കൊണ്ട് തള്ളി. സ്റ്റാലിന്റെ തെമ്മാടിത്തരത്തില്‍ മനം മടുത്ത പാര്‍ട്ടിയിലെ  ഒരു വിഭാഗം
 ട്രോസ്കിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന് പീ ബിയില്‍ ആവശ്യമുന്നയിച്ചു. പാര്‍ട്ടിയിലെ ഇത്തരം വിമര്‍ശകരെ അറസ്റ്റ് ചെയ്തു വിചാരണ ചെയ്യാനാണ്  സ്റ്റാലിന്റെ ആഹ്വാനമുണ്ടായത്. ഇതോടെ സ്റ്റാലിന്‍ അനുകൂലിയായിരുന്ന ‍ സെര്‍ഗി കിരോവ് അടക്കമുള്ളവര്‍ സ്റ്റാലിനെതിരെ രംഗത്ത് വന്നു. 
വ്യാവസായികവല്‍ക്കരണത്തിന്റെയും കൃഷി ഭൂമി പിടിച്ചെടുക്കലിന്റെയും ഭാഗമായി അന്യായമായി 
ജയിലിലടക്കപ്പെട്ടവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കിരോവ് പീ ബിയില്‍ തെറ്റുതിരുത്തല്‍ 
രേഖ  കൊണ്ട് വന്നു. ഇതോടെ കിരോവിനെ അനുനയിപ്പിച്ചു കൂടെ നിര്‍ത്താന്‍ ലെനിന്ഗ്രാഡില് ആയിരുന്ന കിരോവിനെ സ്റ്റാലിന്‍ മോസ്കോവിലേക്കു വിളിപ്പിച്ചെങ്കിലും സ്റ്റാലിന്റെ നയങ്ങളെ പിന്താങ്ങാന്‍ കിരോവ് വഴങ്ങിയില്ല. തൊട്ടടുത്ത ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ സെര്‍ഗി കിരോവ് ക്രൂരമായി വധിക്കപ്പെട്ടു. ശേഷം നടന്നതാണ് സമകാലിക കേരളീയ സംഭവങ്ങളെ പഠിക്കുന്നവര്‍ സൂക്ഷ്മമായി ഓര്‍ത്തു വെക്കേണ്ടത്. കൊലയുടെ പിന്നില്‍ ട്രോസ്കിയുടെ ആളുകളാണെന്ന് പ്രചരിപ്പിച്ച  സ്റ്റാലിന്‍ ‍നേരത്തെ തന്നെ സഹായിച്ച പീ ബി അംഗങ്ങളായിരുന്ന ഗ്രിഗറി സിനോവിച്ചിനെയും ലെവ് 
കാമിനെവിനെയും അടക്കം പതിനഞ്ചോളം പാര്‍ട്ടി ഉന്നതരെ തൂക്കിലേറ്റി. 


ശേഷം 1934 -ല്‍  NKVD  എന്ന സോവിയറ്റ് രഹസ്യ പോലിസിനെ ഉപയോഗിച്ച് പാര്‍ട്ടിയില്‍ തനിക്കെതിരെ സംസാരിക്കുന്ന മുഴുവന്‍ സഖാക്കളെയും അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു അവരെ കൊണ്ട് ട്രോസ്കിയോടൊപ്പം ചേര്‍ന്ന് രാജ്യദ്രോഹം ചെയ്തുവെന്ന് കള്ളകുറ്റസമ്മതം ചെയ്യിച്ചു.  രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇവരെയൊക്കെയും തൂക്കിലേറ്റി പാര്‍ട്ടിയില്‍ തന്റെ അപ്രമാദിത്വം സ്റ്റാലിന്‍ അരക്കിട്ടുറപ്പിച്ചു. 


അടുത്ത നീക്കം റെഡ് ആര്‍മി എന്ന തന്റെ സൈനിക ഗ്രൂപ്പിലേക്കായിരുന്നു. ജര്‍മ്മനിയുമായി ചേര്‍ന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തിയവര്‍ സൈന്യത്തിലുണ്ടെന്നു വരുത്തി തീര്‍ത്തു ഏതാണ്ട് 30000 ആര്‍മി 
ഓഫീസര്‍മാരെ സ്റ്റാലിന്‍ വക വരുത്തി. മൊത്തം ഉന്നത ആര്‍മി ഓഫീസര്‍മാരുടെ പകുതിയോളം വരും 
ഈ സംഖ്യ. 


എതിരാളികളെയും തന്റെ സ്ഥാനത്തിനു ഭീഷണിയായി വരാന്‍ സാധ്യതയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന 
സഖാക്കളെയുമൊക്കെ  അതി വിദഗ്ദ്ധമായി ഉന്മൂലനം ചെയ്യാന്‍ തനിക്കു ഉപകരണമായി വര്‍ത്തിച്ച
 NKVD എന്ന രഹസ്യ പോലിസ് ആയിരുന്നു സ്റ്റാലിന്റെ അടുത്ത ഉന്നം. തന്റെ യഥാര്‍ത്ഥ മുഖം
 ഒരിക്കലും അനാവരണം ചെയ്യപ്പെടരുതെന്ന നിര്‍ബന്ധം ആയിരുന്നു ഈയൊരു നീക്കത്തിന് പിന്നില്‍. രാജ്യത്തെ ഒരുപാട് നിരപരാധികളുടെ കൂട്ടക്കുരുതിക്ക് കാരണം രഹസ്യ പോലീസിനകത്തെ ചില 
ഫാഷിസ്റ്റുകളാണെന്നായിരുന്നു സ്റ്റാലിന്റെ NKVD  യിലെ തന്റെ രഹസ്യങ്ങള്‍ അറിയാവുന്നവരെ കശാപ്പു 
ചെയ്യാനുള്ള നീക്കത്തെ ന്യായീകരിക്കാന്‍ പടച്ചു വിട്ട നുണ. ഫാഷിസ്റ്റുകളെ പോലെ തന്നെ ഗീബത്സിന്റെ കടുത്ത ആരാധകരും പ്രയോക്താക്കളുമാണ് കമ്മ്യുണിസ്റ്റുകളും. ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പിറ്റേ ദിവസം പിണറായി വിജയന്റെയും ഈ പി ജയരാജന്റെയുമൊക്കെ പ്രസ്താവനകളും കൈരളി പീപ്പിള്‍ ചാനലിന്റെ 'മാഷാ അല്ലാഹ്' സ്റ്റിക്കര്‍ ‍സ്ക്രോളിംഗ് പ്രയോഗവുമൊക്കെ ഒന്ന് ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.  രഹസ്യ പൊലീസിനെതിരെയുള്ള ഈയൊരു നുണബോംബിനു ശേഷം മുഴുവന്‍ സീനിയര്‍ ഓഫീസര്‍മാരെയും സ്റ്റാലിന്‍ കൊന്നു തള്ളി.    


രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി ജര്‍മ്മനിയുമായുള്ള യുദ്ധത്തില്‍ ചെകുത്താനും കടലിനുമിടയില്‍ 
പെട്ട പരുവത്തിലായിരുന്നു സോവിയറ്റ് പട്ടാളം. ജെര്‍മ്മന്‍ സൈന്യത്തിന്റെ കയ്യില്‍ പെട്ടാല്‍  
ക്രൂരമായ പീഡനം, മറിച്ചു പരിക്കുകളുമായി സ്വന്തം ക്യാമ്പിലേക്ക് മടങ്ങിയെത്തിയാല്‍ കഴിവ് കെട്ടവനെന്ന മുദ്ര ചാര്‍ത്തി സ്റ്റാലിന്റെ ഓര്‍ഡര്‍ പ്രകാരം തലയ്ക്കു പിന്നില്‍ വെടി വെച്ച് കൊലപ്പെടുത്തല്‍. അത് കൊണ്ട് തന്നെ പരാജയം മണക്കുമ്പോഴും തന്ത്രപരമായ ഒരു പിന്മാറ്റം പോലും സാധ്യമാകാതെ ഓരോ  സൈനികനും സ്വന്തം മരണം ഉറപ്പാക്കാതെ യുദ്ധ വഴിയില്‍ നിന്നും 
മാറാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. രണ്ടാംലോകമഹായുദ്ധത്തില്‍ ജര്‍മനിക്ക് മേല്‍ റഷ്യക്ക് വിജയം 
നല്‍കുന്നതില്‍ പ്രധാന പങ്കു വഹിച്ച സൈനിക മുഖ്യന്‍ ഗോഗി ഴുകോവിനെ തനിക്കൊരു പാരയായി വരുമോ 
എന്ന ഭയത്താല്‍ സ്റ്റാലിന്‍ അധികാരത്തില്‍ നിന്നും നിഷ്കാസിതനാക്കി കളഞ്ഞു.  പ്രായാധിക്യത്താല്‍ 
രോഗങ്ങള്‍ കൊണ്ട് വലഞ്ഞു തുടങ്ങിയ സ്റ്റാലിന്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ സ്വാധീനിച്ചു 
തന്നെ വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്  പീ  ബിയിലെ പല പ്രമുഖരെയും കശാപ്പു ചെയ്യാന്‍ രഹസ്യ 
പോലീസിനെ ചട്ടം കെട്ടിയെങ്കിലും അതിനു മുമ്പേ സ്റ്റാലിന്‍  മരണത്തിനു കീഴടങ്ങിയതിനാല്‍ നടക്കാതെ 
പോവുകയായിരുന്നു. 


ലോക ചരിത്രത്തിലെ ഒട്ടേറെ ചുകപ്പന്‍ ഭീകരതകളില്‍ല്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്ന് സ്റ്റാലിന്റെ കാലം
 തന്നെയാണ്. 700000  പേരെയാണ് 1937  - 38  കാലത്ത് തലയ്ക്കു പിന്നില്‍ വെടിയുതിര്‍ത്തു ഈ ഭീകരന്‍ 
കൊന്നു തിന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ പാതിരിമാരും കന്യാസ്ത്രീകളും ഇതര മത വിഭാഗങ്ങളുമടക്കം 100000 പേര്‍, ഭൂമി പിടിച്ചെടുക്കല്‍ കാലത്ത് കര്‍ഷകരായ 370000 കുളകുകള്‍, 
പോളണ്ട് അധിനിവേശക്കാലത്ത് 22000  പേര്, രഹസ്യ പോലീസിനെ കൊണ്ട് കശാപ്പു ചെയ്യിച്ച
 സ്വന്തം പാര്‍ട്ടി സഖാക്കളായ 300000 പേര്‍, അങ്ങിനെ ചരിത്രത്തില്‍ രേഖപ്പെട്ടതും പെടാത്തതുമായ മില്യന്‍ കണക്കിന്  മനുഷ്യജന്മങ്ങള്‍ ഈ കമ്മ്യുണിസ്റ്റ് നരഭോജിയുടെ കൊലവെറിക്ക് പാത്രീഭൂതമായി ഒരു വലിയ നിലവിളിയായി ഇന്നും ലോക മനസ്സാക്ഷിക്കു മുന്നില്‍ പ്രതിധ്വനിക്കുമ്പോഴാണ് ഈ കശ്മലന്റെ  മീശ പിരിച്ചു
പട്ടാള യൂണിഫോമില്‍ ഞെളിഞ്ഞിരിക്കുന്ന പടവുമായി പാര്‍ട്ടി സമ്മേളങ്ങളും പാര്‍ട്ടി കോണ്ഗ്രസ്സും നടത്തി
 മനുഷ്യ സ്നേഹത്തിന്റെ പാര്‍ട്ടി പാരമ്പര്യം കാമറകള്‍ക്ക് മുന്നില്‍ പഴയ മാടമ്പികളുടെ ശരീര ഭാഷയുമായി 
ചിലര്‍ ചര്‍ദ്ധിക്കുന്നത്.

സ്റ്റാലിന്റെ മരണ ശേഷം പാര്‍ട്ടി നേതൃത്വത്തിലേക്കും ഭരണത്തിന്റെ  തലപ്പത്തുമെത്തിയ ക്രൂഷ്ചേവ് 
പിന്നാലെ വന്ന ഇരുപതാം പാര്‍ട്ടി കോണ്ഗ്രസ്സില്‍ സഖാവ് സ്റ്റാലിന്റെ തനിസ്വരൂപം സഹസഖാക്കള്‍ക്ക് 
മുന്നില്‍ അനാവരണം  ചെയ്യുകയുണ്ടായി. ഭരണകൂട ഭീകരതയുടെ പ്രതീകമായിരുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്നും ആളുകളെ മോചിപ്പിച്ചു. അവരുടെ ക്യാമ്പിലെ പീഡനാനുഭവങ്ങള്‍ ലോകത്തോടെ വിളിച്ചു
 പറയാനുള്ള സ്വാതന്ത്ര്യം നല്‍കി. അങ്ങനെയാണ് അലക്സാണ്ടര്‍ സോല്ഴെനിസിന്‍ ലോക മനസ്സാക്ഷിയെ
 ഞെട്ടിച്ചു കളഞ്ഞ സ്റ്റാലിന്റെ  ക്രൂരതാ കഥകളുമായി  'ഇവാന്‍ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം'  എന്ന പുസ്തകം എഴുതുന്നത്‌.  സ്റ്റാലിന്റെ പ്രതിമകളും ചിത്രങ്ങളും പൊതു നിരത്തുകളില്‍ നിന്നും 
തച്ചുടച്ചു മാറ്റിക്കളഞ്ഞ ക്രൂഷ്ചേവ് സ്റ്റാലിന്‍ഗ്രാഡ് എന്ന പട്ടണത്തെ വോള്‍ഗഗ്രാഡ് എന്ന് പുനര്‍നാമകരണം
വരെ ചെയ്ത് റഷ്യന്‍ ജനതയുടെ പകല്‍സ്വപ്നങ്ങളില്‍ പോലും ഈ ഭീകരന്റെ ചിത്രം വരില്ലെന്ന് ഉറപ്പു 
വരുത്താനുള്ള മാര്‍ഗങ്ങള്‍ തേടി. 


ഇനി പിണറായി വിജയനിലേക്ക് വരാം. 1964 -ല്‍ പാര്‍ട്ടിയില്‍ വന്നു വിദ്യാര്‍ഥി ഫെഡറേഷനിലും യുവജന ഫെഡറേഷനിലും ഒക്കെ പയറ്റി തെളിഞ്ഞ് ഒളിവു കാലത്ത് ഒന്നര കൊല്ലത്തോളം ജയില്‍ വാസവും അടിയന്തിരാവസ്ഥക്കാലത്ത്  പോലീസിന്റെ ബൂട്ട് കൊണ്ടുള്ള തവുമൊക്കെ  കൊണ്ട് വന്ന ഒരു സഖാവ്  അധികാരത്തിന്റെ സുഖ ശീതളിമയിലേക്ക് എത്തപ്പെട്ടതോടെ പരിണാമം സംഭവിച്ചു ഇന്നത്തെ രീതിയിലേക്കെത്തപ്പെട്ടതെങ്ങനെ എന്നുള്ളതിന്റെ ഉത്തരമാണ് മുന്നേ പറഞ്ഞ സ്റ്റാലിന്‍ ചരിതം. എന്തിനാണ് നമ്മള്‍ ചരിത്രം പഠിക്കേണ്ടത് എന്ന ചോദ്യത്തിന് അതിനൊരു ആവര്‍ത്തന സ്വഭാവമുണ്ടെന്നതാണ് ഉത്തരം. 


കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ പിണറായിസത്തിനു സ്റ്റാലിനിസത്തിന്റെ എല്ലാ സവിശേഷതകളും കൈവന്നു കൊണ്ടിരിക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം. മലപ്പുറം സമ്മേളനാനന്തരം ഭിന്നാഭിപ്രായമുള്ളവരെ സംസ്ഥാന സമിതിയിലേക്ക്  തെരഞ്ഞെടുക്കപ്പെടുന്നതിനെ തന്ത്രപരമായി ചെറുത്ത പിണറായി വിജയന്‍ പിന്നീടങ്ങോട്ട് നടന്ന ഓരോ നീക്കങ്ങളിലും ഈ സ്ട്രാറ്റജി തുടര്‍ന്നു. വിമത ശബ്ദങ്ങളെ പാര്‍ട്ടിയില്‍ നിന്നും നിഷ്ക്കാസിതമാക്കുന്ന പണി നിര്‍ബാധം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. വടക്കന്‍ കേരളം കേന്ദ്രീകരിച്ചു  ജയരാജന്മാരും എളമരം കരീമും എം പ്രകാശനും പിണറായി വിജയന്റെ നേതൃത്വത്തില്‍ രൂപം കൊടുത്തിട്ടുള്ള അത്യന്തം  പ്രതിലോമകരമായ ഒരു  കോക്കസാണ് ഈ പാര്‍ട്ടിയുടെ അന്ത്യകൂദാശ നടത്താനുള്ള ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്. 


ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റിയും കടന്നു കണ്ണൂര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റികളിലേക്കും തുടര്‍ന്നു എ കെ ജി സെന്ററിലേക്കും ചോര പതിഞ്ഞ കാല്പാടുകള്‍ കയറിപ്പോകുന്നത്  ജനം  ഒരു പേക്കിനാവ് പോലെ കണ്ടു തുടങ്ങിയപ്പോഴാണ് ജയരാജന്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്  ചെയ്യാനും പിണറായി വിജയന്‍ പാര്‍ട്ടി ഒരു തീപന്തമാകുമെന്നു ഭീഷണിപ്പെടുത്താനുമൊക്കെ തുടങ്ങിയിരിക്കുന്നത്. ഇവനൊക്കെ തീപന്തമാകുമ്പോള്‍ അതിനെ തല്ലിക്കെടുത്താനുള്ള ജലപീരങ്കിയുമായി മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലാത്ത മലയാള മനസ്സാക്ഷി  ഉണര്‍ന്നിരിക്കുക തന്നെ ചെയ്യുമെന്ന് പ്രത്യാശിക്കാം. 


 ഈ പാര്‍ട്ടി ഒരു ഫോസ്സിലായി ചരിത്ര പുസ്തകത്തിലേക്ക് ചേക്കേറാതെ ബാക്കിയാകണമെന്നു  ആഗ്രഹിക്കുന്ന വല്ലവനുമുണ്ടെങ്കില്‍ പണ്ട്  സ്റ്റാലിന്‍ യുഗം അവസാനിച്ചു ക്രൂഷ്ചേവ് വന്നപ്പോള്‍ സോവിയറ്റ് കവി യെവാഗനി യെവ്തുഷെങ്കോ സ്റ്റാലിന്റെ ശവമടക്കിനെ അധികരിച്ച്  എഴുതിയ 'സ്റ്റാലിന്റെ അനന്തരക്കാര്‍' എന്ന കവിതയിലെ ഈ വരികള്‍ ഇടയ്ക്കിടെ ഓര്‍ത്തിരിക്കുന്നതും അതിനൊത്ത്  ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതും നല്ലതാണ്.
 
എംബാം ചെയ്തു വെച്ച മുഷ്ടികളെ  ഉഗ്രമായി ചുരുട്ടി 
അവന്‍ ചത്തത് പോലെ നടിച്ചു കിടക്കുന്നു

അവന്‍ അകത്തു നിന്നും നിരീക്ഷിക്കുന്നുണ്ടാവും
അവന്‍ പദ്ധതികള്‍ നെയ്യുകയാവണം
അവന്റെ മയക്കം കപടമാണ്
ഞാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു
ഇവന്റെ കല്ലറയ്ക്ക് കാവലിരിക്കുന്നവരെ
രണ്ടിരട്ടിയോ മൂന്നിരട്ടിയോ അധികരിപ്പിക്കണം
സ്റ്റാലിന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു
ഭൂമിയില്‍  അവതരിക്കുന്നത് തടയാന്‍ 

ലാല്‍ സലാം, ശുഭം...


9 comments:

  1. സി പി എം അംഗങ്ങള്‍ (മറ്റു പാര്‍ട്ടിക്കാരും സംഘടിതമതങ്ങളും ചെയ്തുപോലെ തന്നെ) മുന്‍പ് കൊല ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് കേരളത്തില്‍ നടക്കുന്ന എല്ലാ കൊലയും ചെയ്തത് സി പി എം ആണ് എന്ന് പറയുന്നത് എന്ത് വിഡ്ഢിത്തം! സി പി എമ്മിന്റെ ഒരു എം എല്‍ എയെ അതും നാല്പതു വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരാളെ പണംകൊടുത്തു കോണ്‍ഗ്രസിനു വാങ്ങിക്കാന്‍ കഴിഞ്ഞെങ്കില്‍ വെറും ഒരു താഴെക്കിടയിലുള്ള സി പി എം അംഗത്തെ അല്ലെങ്കില്‍ അംഗങ്ങളെ കോണ്‍ഗ്രസിനു വാങ്ങിക്കാന്‍ പറ്റില്ലേ, ഈ കൊലനടത്താന്‍? അതുകൊണ്ട് സി പി എമ്മിന്റെ ചില അംഗങ്ങലെപ്പോലും ഈ കേസില്‍ അറസ്റ്റുചെയ്തു എന്നതുകൊണ്ട് മാത്രം എങ്ങിനെയാണ് പാര്‍ട്ടി ഇതില്‍ പ്രതിയാകുന്നത്. സാമാന്യ യുക്തിവച്ചു ഒന്ന് ചിന്തിച്ചാല്‍ പോലും ആര്‍ക്കും ഒരു സംശയം വരാം. അല്ലെങ്കില്‍ വ്യക്തിപരമായ വൈരാഗ്യമാണ് ഈ കൊലയുടെ പിന്നില്‍ എന്ന് കൊലനടന്നതിന്റെ അടുത്തദിവസം സംസ്ഥാനത്തെ പോലീസു തലവന്‍ പറഞ്ഞതും അടുത്ത നിമിഷത്തില്‍ തന്നെ ചെന്നിത്തലയും തിരുവഞ്ചൂരും അദ്ധേഹത്തെ ശാസിക്കുന്നതും തിരുത്തി വ്യക്തിപരമല്ല പാര്‍ട്ടിയാണ് പാര്‍ട്ടി തന്നെയാണ് ഈ കൊലയ്ക്കുപിന്നില്‍ എന്ന് ആണയിടുന്നതും നമ്മള്‍ കണ്ടതാണ്.

    ReplyDelete
  2. സി പി എം അംഗങ്ങള്‍ (മറ്റു പാര്‍ട്ടിക്കാരും സംഘടിതമതങ്ങളും ചെയ്തുപോലെ തന്നെ) മുന്‍പ് കൊല ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് കേരളത്തില്‍ നടക്കുന്ന എല്ലാ കൊലയും ചെയ്തത് സി പി എം ആണ് എന്ന് പറയുന്നത് എന്ത് വിഡ്ഢിത്തം! സി പി എമ്മിന്റെ ഒരു എം എല്‍ എയെ അതും നാല്പതു വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരാളെ പണംകൊടുത്തു കോണ്‍ഗ്രസിനു വാങ്ങിക്കാന്‍ കഴിഞ്ഞെങ്കില്‍ വെറും ഒരു താഴെക്കിടയിലുള്ള സി പി എം അംഗത്തെ അല്ലെങ്കില്‍ അംഗങ്ങളെ കോണ്‍ഗ്രസിനു വാങ്ങിക്കാന്‍ പറ്റില്ലേ, ഈ കൊലനടത്താന്‍? അതുകൊണ്ട് സി പി എമ്മിന്റെ ചില അംഗങ്ങലെപ്പോലും ഈ കേസില്‍ അറസ്റ്റുചെയ്തു എന്നതുകൊണ്ട് മാത്രം എങ്ങിനെയാണ് പാര്‍ട്ടി ഇതില്‍ പ്രതിയാകുന്നത്. സാമാന്യ യുക്തിവച്ചു ഒന്ന് ചിന്തിച്ചാല്‍ പോലും ആര്‍ക്കും ഒരു സംശയം വരാം. അല്ലെങ്കില്‍ വ്യക്തിപരമായ വൈരാഗ്യമാണ് ഈ കൊലയുടെ പിന്നില്‍ എന്ന് കൊലനടന്നതിന്റെ അടുത്തദിവസം സംസ്ഥാനത്തെ പോലീസു തലവന്‍ പറഞ്ഞതും അടുത്ത നിമിഷത്തില്‍ തന്നെ ചെന്നിത്തലയും തിരുവഞ്ചൂരും അദ്ധേഹത്തെ ശാസിക്കുന്നതും തിരുത്തി വ്യക്തിപരമല്ല പാര്‍ട്ടിയാണ് പാര്‍ട്ടി തന്നെയാണ് ഈ കൊലയ്ക്കുപിന്നില്‍ എന്ന് ആണയിടുന്നതും നമ്മള്‍ കണ്ടതാണ്.

    ReplyDelete
  3. കൊന്ന് പരിചയമുള്ളവര്‍..

    ReplyDelete
  4. ചരിത്രം ആവര്‍ത്തിക്കുകയാണ്.സ്റ്റാലിന്‍മാരും ഗീബല്‍സുമാരും വീണ്ടും അരങ്ങ് വാഴുന്നു.ഇത്തവണ താല്‍ക്കാലികമായെങ്കിലും സമൂഹ മനസ്സാക്ഷി ഒന്നു ഞെട്ടി.അത്രമാത്രം.

    ReplyDelete
  5. നല്ലൊരു ലേഖനം
    ആശംസകളോടെ

    ReplyDelete
  6. നിന്നോട് ആരാണ് പറഞ്ഞത് മാര്‍ക്സിസത്തിന്റെ പേറ്റന്റ് സിപിഎം ആണെന്ന് ...? സാക്ഷാല്‍ മാര്‍ക്സ് തന്നെ പറഞ്ഞത് ഞാനൊരു കമ്മ്യൂണിസ്റ്റ്‌ അല്ല എന്നാണ് .കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌ )എന്നാ ബോര്‍ഡ്‌ എഴുതി വെച്ച് അതിനു കിഴിലിരുന്നാല്‍ മാര്‍ക്സിസ്റ്റ്‌ വും എന്നത് രാഷ്ടീയ സ്വപ്നടനക്കാരെന്റെ അര്‍ത്ഥ ശൂന്യമായ ജല്പനമാണ് .
    സ്റ്റാലിനും വിജയനും തമ്മിലെന്ത് ?ഒരു തേങ്ങാകുലയും ഇല്ല..ഇവിടെ നീ പറഞ്ഞ സ്റ്റാലിന്റെ ജീവചരിത്രം പിണറായിലൂടെ പുനര്‍ ജനിപ്പിക്കേണ്ട ഒരു കാര്യവും ഇല്ല . മുസ്ലിം വര്‍ഗീയ വാദത്തിന്റെ തീവ്രവാദരൂപമായ ndf ഉം ,തിരിഞ്ഞു ഓടാന്‍ പാകം വിധം കക്കിയുടുത്ത rss ഉം ,ചുവപ്പന്‍ ഗുണ്ടകളും ഇവിടെ വളര്‍ന്നു വന്നതിനു പിന്നില്‍ കേരളത്തിലെ രാഷ്ടീയ പാര്‍ട്ടികള്‍ തന്നെ ആണ് ...മുസ്ലിമിന് വേണ്ടി കൊലക്കിരങ്ങുന്നത്‌ പവിത്രമാണന്നു കണക്കാക്കുന്ന ndf കീടങ്ങളെ വളര്‍ത്തിയത്‌ നിന്റെ പാര്‍ട്ടി അല്ല എന്ന് നിനക്ക് പറയാന്‍ പറ്റുമോ...?
    ഇവിടെ വേണ്ടത് മനുഷ്യരുടെ വേദനകളും ദുരിതങ്ങളും കണ്ടിട്ട് തിരിഞ്ഞു നടക്കാത്ത ഒരു രാഷ്ടീയ ബോധം ആണ് ...
    അല്ലങ്കിലും ismail എഞ്ചിനീയറിംഗ് studentനു നല്ലത് history പറയാതിരിക്കുന്നതാണ് ...

    ReplyDelete
  7. http://rainymonsoonday.blogspot.com/2012/10/different-perspective.html

    ReplyDelete
  8. ടീ പീ വധം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു റഫറന്‍സ് ആണ്. കേരള രാഷ്ട്രീയ പ്രബുദ്ധതയെ 'ടീ പീ വധത്തിനു മുമ്പും ശേഷവും ' എന്ന രീതിയില്‍ കൃത്യമായി വിഭജിക്കാവുന്ന ഒരു സ്ഥിവിശേഷം ഇവിടത്തെ മാധ്യമങ്ങള്‍ ഉണ്ടാക്കി എന്നത് നേരാണ്. അത് തന്നെയായിരുന്നു വേണ്ടതും. കാരണം ഇത് മറ്റേതൊരു രാഷ്ട്രീയമോ വര്‍ഗീയമോ ആയ ഒരു കൊലപാതകത്തിന്റെ ഗണത്തില്‍ പെടുത്തി സാമാന്യവല്ക്കരിക്കാനാവില്ല എന്നതാണ്.

    ഒന്നാമതായി ആ കൊലപാതകത്തിന് പാര്‍ട്ടി തെരഞ്ഞെടുത്ത സമയം, ഒരു ഭരണമാറ്റം തന്നെ പ്രതീക്ഷിക്കാമായിരുന്ന സുപ്രധാന തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍. അതായത് പാര്‍ട്ടിയുടെ രാഷ്ട്രീയഭാവി പോലും ഇതിന്റെ പിന്നണിക്കാര്‍ക്ക് പ്രശ്നമായില്ല എന്നതാണ്.

    രണ്ട്, ആ കൊലപാതകത്തെ വഴി തിരിച്ചു വിടാന്‍ പാര്‍ട്ടിയും അതിന്റെ മീഡിയയും സ്വീകരിച്ച മാര്‍ഗം, പുരോഗമനമെന്ന് വാദിക്കുന്ന ഒരു വര്‍ഗ്ഗത്തിന്റെ പ്രതിലോമകരമായ വര്‍ഗീയ മുഖം വെളുപ്പെടുത്തി ആ ചെയ്തികള്‍.

    മൂന്ന്, ഒരു രാഷ്ട്രീയ ഉന്മൂലനം നടത്താന്‍ ക്വട്ടേഷന്‍ കൊടുത്ത അപൂര്‍വ്വത

    നാല്, കേവലം ഒരു രാഷ്ട്രീയ ശത്രുവിനെ ഉന്മൂലനം ചെയ്യുക എന്നതിനപ്പുറം ആ മൃതദേഹത്തില്‍ കാണിച്ച ഫാഷിസത്തിന്റെ സ്വസ്തിക കൊണ്ടുള്ള എണ്ണമറ്റ വെട്ടുകള്‍, എതിരഭിപ്രായമുള്ളവനൊക്കെ ഒരു താക്കീതെന്ന പോലെ,

    അഞ്ച്, സത്യം പകല്‍ പോലെ പുലര്‍ന്നിട്ടും ബുദ്ധിയുള്ള പൊതുസമൂഹത്തിനു മുന്നില്‍ ഇവരൊക്കെ കാണിച്ച ധാര്‍ഷ്ട്യവും തോന്നിവാസങ്ങളും....

    ഇനിയും അക്കമിട്ടു നിരത്താവുന്ന ഒട്ടേറെ പ്രത്യേകതകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ടീ പീ വധത്തെ വേറിട്ട്‌ നിര്‍ത്തുന്നുണ്ട്.

    ReplyDelete
  9. The Best Free Spins Casino Sites - Lucky Club Live
    The Best Free Spins Casino Sites. Online Casino Games · BetUS: $1,000 and 10 luckyclub.live Free Spins · Slotozilla: $1,000 and 10 Free Spins · Playtech: $1,000 and

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...