ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Friday 24 September 2010

ഓര്‍മ‍ക്കൂട്ടില്‍

  ഇതൊരു തിരിഞ്ഞുനോട്ടമാണ് , എന്‍റെ ബാല്യത്തിലേക്ക്, വസന്തം വിരിയിച്ചു കൊഴിഞ്ഞു പോയ സ്കൂള്‍ദിനങ്ങളിലേക്ക്, ചിറകു നിവര്‍ത്തി അകലേക്ക്‌ പറന്നുപോയ കൗമാരസ്വപ്നങ്ങളിലേക്ക് ,നിറങ്ങളുടെ ഘോഷയാത്രകളുമായി പുറകോട്ടു മാഞ്ഞുപോയ കലാലയ നാളുകളിലേക്ക്, തിരിച്ചറിവുകളുടെയും ആത്മഹര്‍ഷങ്ങളുടെയും നാളുകള്‍ സമ്മാനിച്ച അധ്യാപനകാലത്തിലേക്ക് .......... ഒരു വീണ്ടെടുപ്പിന് അവസരമില്ലെന്നറിയാമെങ്കിലും മനസ്സിനെങ്കിലും ഒരു മടക്കയാത്ര സാധ്യമാവുന്നു എന്നത് തന്നെ ഏറെ മനോഹരം.
ഞാനാരുടെ സ്വപ്നമാണെന്ന വ്യഥയോടെ, ഒരു കുമ്പസാരക്കൂട് പോലെ എല്ലാമറിയുന്ന, എല്ലാം പൊറുക്കാന്‍ ധൈര്യപ്പെടുന്ന, ഉള്ളില്‍ സ്നേഹത്തിന്‍റെ കനലുകള്‍ സൂക്ഷിക്കുന്ന ഒരു മനസ്സ് മാഞ്ഞു മാഞ്ഞു പോകുമോയെന്നോര്‍ത്ത്‌ നിശബ്ദം കണ്ണും നട്ടിരിക്കുന്ന ഏകാന്തമായ ചില നേരങ്ങളില്‍ ഇങ്ങനെ ചില വാക്കുകള്‍ ഉതിര്‍ന്നു വീഴാറുണ്ട്‌. നിശബ്ദ താഴ്‌വരയുടെ രഹസ്യങ്ങളിലേക്ക് മറഞ്ഞു പോകുന്ന മിന്നലുകള്‍ പോലെ, കാണാത്ത നിറങ്ങളായ്‌, കേള്‍ക്കാത്ത സ്വരങ്ങളായ്, അങ്ങനെയങ്ങനെ...
വാക്കുകള്‍ വര്‍ണ്ണശബളമായ പൂമരങ്ങളാകുന്ന ഗൃഹാതുരതയുടെ മുറുകിയ ആശ്ലേഷങ്ങളില്‍, ആത്മാവിന്‍റെ മിടിപ്പുകള്‍ ക്രമം തെറ്റിയിട്ടായിരിക്കാമെങ്കിലും അക്ഷരങ്ങള്‍ ഇവിടെയെവിടെയൊക്കെയോ....സത്യം! കാതോടു ചേര്‍ത്ത് വെച്ച് നോക്കൂ... ശംഖില്‍ നിന്നും ഇരമ്പിയാര്‍ക്കുന്ന കടലിനെ കേള്‍ക്കുന്നില്ലേ? ഇടയ്ക്കോര്‍ത്തു പോകാറുണ്ട്, യാത്രകള്‍ നമ്മുടെ ശിരസ്സില്‍ വരച്ച നിയോഗമാണെന്ന്. വഴികളില്‍ നിറയെ ആകസ്മികതകള്‍. യാത്ര പോകുന്നവന്‍റെ മാറാപ്പില്‍ ഭാരങ്ങള്‍ പാടില്ലെന്ന സഞ്ചാരിയുടെ നിയമങ്ങള്‍ തെറ്റിപ്പോകുന്നു. അറിയാതെ പലതിനോടും പ്രണയത്തിലാകുന്നു. പിന്നെയത് പറിച്ചു മാറ്റാനാകാതെ ഹൃദയത്തില്‍ കൊണ്ട മുള്ള് പോലെ, എത്ര കരഞ്ഞാലും നോവിച്ചു കൊണ്ടേയിരിക്കുന്ന ഓര്‍മയുടെ നൊമ്പരങ്ങള്‍......


തീയും ഗന്ധകവും ഉഷ്ണക്കാറ്റും നിറഞ്ഞ പ്രവാസത്തിന്‍റെ പാനപാത്രങ്ങളില്‍ നിന്ന് അശാന്തമായ രാപകലുകള്‍ ബാഷ്പീകരിച്ചു കടന്നു പോകുന്നു. ഓര്‍മകളുടെ അധിനിവേശം മനസ്സില്‍ കലഹങ്ങളും കലാപങ്ങളും ആഘോഷങ്ങളും നിറയ്ക്കുന്നു. എപ്പോഴാണെങ്കിലും എഴുതുമ്പോഴൊക്കെ നമ്മളറിയാതെ നീയും നിലാവും ഗസലും  പാട്ടും പരാതിയും കവിതയും എല്ലാം വന്നു പോകുന്നു. പെയ്തു തീരാത്ത ഘനശ്യാമത്തിന്‍റെ ഒരു തുണ്ട് ഓരോരുത്തരും ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുണ്ട്. അപൂര്‍വ്വം ചിലരുടെ സൗമ്യസാന്നിധ്യങ്ങള്‍ക്ക് മുന്നില്‍ മാത്രം അവ കണ്ണീര്‍മഴകളായ് പെയ്തിറങ്ങുന്നു. ആ നനുത്ത ഓര്‍മ്മകള്‍ ഒക്കെയും പച്ചപ്പിലൊളിപ്പിച്ചു ഇപ്പോഴും സൂക്ഷിക്കുന്നു, ഒരു ഹെര്‍ബേറിയം പോലെ....


ബാല്യം


പ്രവാസത്തിന്‍റെ എല്ലാ ഭാവങ്ങളും അതിന്‍റെ പൂര്‍ണാര്‍ഥത്തില്‍ അനുഭവിപ്പിച്ചു പോയ ഒരു കുടുംബ പശ്ചാതലമാണെന്‍റെത്. എഴുപതുകളില്‍ ശരാശരി മലയാളിയെ മോഹിപ്പിച്ചുകൊണ്ട് അറേബ്യ അതിന്‍റെ ഊഷരമായ മണ്ണിലേക്ക് പൊന്നു വിളയിക്കാന്‍ ക്ഷണിക്കുന്ന കാലം. പഠിച്ചവനും പഠിക്കാത്തവനുമെല്ലാം ഒരു പോലെ ഭ്രമിച്ചു കടല്‍ കടന്നു ഇവിടേയ്ക്ക് വന്നു തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഉള്ളതെല്ലാം വിറ്റു പെറുക്കി കടല്‍ കടന്നവരില്‍ പലരും നഷ്ട്ടങ്ങളുടെയും നഷ്ട്ടപ്പെടലുകളുടെയും ബാലന്‍സ് ഷീറ്റുമായി നാട് പിടിച്ചു. ചില ഭാഗ്യവാന്‍മാര്‍ അലാവുദ്ദീന്‍റെ അത്ഭുതവിളക്ക് കിട്ടിയ പോലെ ദ്രുതം പച്ച പിടിച്ചു. ചില മിടുക്കന്‍മാര്‍ അക്ഷരാഭ്യാസമില്ലാത്ത അറബികളെ പറ്റിച്ചു നാട്ടില്‍ ആകാശമന്ദിരങ്ങള്‍ തീര്‍ത്തു. ജീവിതത്തില്‍ അല്പം നേരും നെറിയും വേണമെന്ന ദുശ്ശീലമുള്ളവര്‍ പിന്നെയും പിന്നെയും നാട് ഒരു സ്വപ്നമായി ഈ ചുടുകാറ്റു വിളയുന്ന നാട്ടില്‍ ഇന്നും നുകം പേറി ജീവിക്കുന്നു. ഓര്‍മവെച്ച നാളു മുതലേ ഞാനൊരു ഗള്‍ഫുകാരന്‍റെ മകനാണ്. കയറു കൊണ്ട് വരിഞ്ഞു കെട്ടിയ പെട്ടി ഏറ്റി ഒരാള്‍ പിന്നിലും പഴയ ബെല്‍ ബോട്ടം പാന്‍റ്സും ഇറുകിയ മസ്ലിന്‍ തുണിയുടെ കുപ്പായവുമിട്ട് ഗള്‍ഫുകാരന്‍ മുന്നിലും നടന്നു വരുന്ന ഒരു പഴയ ചിത്രം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.  ചതുരത്തില്‍ ഇരുമ്പ് കൊണ്ട് ലഗേജ് കാരിയെര്‍ മുകളില്‍ പിടിപ്പിച്ച മഞ്ഞയും കറുപ്പും നിറമടിച്ച പഴയ ടാക്സി കാര്‍ തറവാട് വീടിന്‍റെ മുമ്പിലുള്ള മലയില്‍ വന്നു നില്‍ക്കുന്നതും കുട്ടികള്‍ ഓടിക്കൂടുന്നതുമെല്ലാം ക്ലാവ് പിടിച്ചു നിറം മങ്ങി തുടങ്ങിയ ഓര്‍മയുടെ കാന്‍വാസില്‍ മാഞ്ഞുപോകാന്‍ കൂട്ടാക്കാതെ ബാക്കി നില്‍ക്കുന്നു. സ്കൂളില്‍ പോകാന്‍ ചേട്ടന്‍ ഉപയോഗിക്കാറുള്ള വലിയ ഇരുമ്പ് പെട്ടിയും ചോക്ലേറ്റ് നിറത്തില്‍ കറുത്ത വരകളുള്ള ഷര്‍ട്ടും ഇപ്പോഴും ഓര്‍മയില്‍ തെളിയുന്നു. തറവാട് വീടിനു പിന്നിലുള്ള സമൃദ്ധമായ തെങ്ങില്‍ തോപ്പും അതിനപ്പുറം തോട്ടത്തിനും വയലിനുമിടയില്‍ ഒരു അരഞ്ഞാണം പോലെ ഒഴുകുന്ന ചെറിയ തോടും അതിലെ നെറ്റിമാന്‍ എന്ന് പേരുള്ള ചെറിയ മീന്‍ കുഞ്ഞുങ്ങളെ ഒറ്റലിട്ടും തോര്‍ത്തുമുണ്ടില്‍ കോരിയും നടത്തുന്ന നായാട്ടുകളും നഷ്ട്ടവസന്തങ്ങളുടെ ഉത്സവങ്ങളായി ഇപ്പോഴും..... ആഘോഷങ്ങളുടെ കാലമായിരുന്നു തറവാട്ടു വീട്ടിലെ ബാല്യം. അച്ഛന്‍റെ സഹോദരിമാരുടെ മക്കള്‍ എല്ലാവരും ഉണ്ടാവും. എല്ലാ തരം കളികളും പയറ്റി നോക്കിയ കാലം. കുട്ടിയും കോലും, ഗോലി കളി, തമ്പ്, സാറ്റ്, അങ്ങനെയങ്ങനെ അറ്റമില്ലാത്ത കളികള്‍. കവുങ്ങില്‍ നിന്നും വീഴുന്ന പാളയില്‍ ഇരുന്നു അതിന്‍റെ അറ്റം പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് അന്നത്തെ ഞങ്ങളുടെ പ്രധാന ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉപാധിയായിരുന്നു. മാമ്പഴക്കാലമായിരുന്നു ബാല്യം മുഴുവന്‍. തത്തയുടെ ചുണ്ട് പോലെ കൂര്‍ത്തു വളഞ്ഞ അറ്റമുള്ള തത്തമ്മ ചുണ്ടന്‍ മാങ്ങ തരുന്ന മലയിലെ കല്ലുവെട്ടുകുഴിക്കടുത്തുള്ള വലിയ മാവ്, തോട്ടിലേക്ക് ചാഞ്ഞു കിടന്നു കോമാങ്ങ എന്ന് ഞങ്ങള്‍ വിളിക്കുന്ന മിതമായ വലിപ്പമുള്ള മാമ്പഴം ഏറിയപങ്കും തോട്ടിലെ ഒഴുക്കിലേക്ക്‌ പൊഴിക്കുന്ന തടിയന്‍ മാവ്, ചെറുതായിരിക്കുമ്പോള്‍ കടുത്ത പുളിയും എന്നാല്‍ പാകമാവുമ്പോള്‍ മറ്റൊന്നിനുമില്ലാത്ത കിടിലന്‍ മധുരവും തരുന്ന പഞ്ചാരമാവ്‌, അങ്ങിനെയങ്ങിനെ ഒരുപാട് നാവില്‍ തേനൂറുന്ന സ്മരണകളുമായി മാമ്പഴക്കാലങ്ങള്‍. ചക്കയും കൈതച്ചക്കയും തണ്ണിമത്തനും സര്‍ബത്ത് കായയും പേരയ്ക്കയും വാളന്‍ പുളിയും ഓര്‍ക്കാപുളിയും നെല്ലിക്കയും പേരറിയാത്ത ഒരു പാട് കാട്ടു കായകളും ഇലകളും...തൊടിയില്‍ അങ്ങിങ്ങായി മനോഹരമായ മഞ്ഞയും ഓറഞ്ചും അല്ലികളുള്ള കൊച്ചുപൂക്കള്‍ വിരിയിക്കുന്ന ചെറിയ കുറ്റിച്ചെടികളുണ്ട്, പേരോര്‍മയില്ല. അതിന്‍റെ ഇലയും പൂക്കളും മിക്സ്‌ ചെയ്തു കുറച്ചു ഉപ്പും ചേര്‍ത്തു അടിക്കുന്നത് ഇന്നും നാവില്‍ കപ്പലോട്ടുന്ന ഓര്‍മയാണ്.


സ്കൂള്‍ കാലം


     എന്‍റെ ജീവിതത്തിലെ ഏറ്റവും നിറമുള്ള ഓര്‍മകളുടെ കാലമാണ് സ്കൂള്‍ ദിനങ്ങള്‍. നാട്യങ്ങളറിയാത്ത പ്രായമായതു കൊണ്ടാവാം, കലാലയകാലത്തേക്കാള്‍ ബന്ധങ്ങളുടെ ഊഷ്മളത എന്നും നിലനിന്നിരുന്നത് സ്കൂളിലായിരുന്നപ്പോഴാണ്. ഒളിച്ചുവെയ്ക്കാന്‍  ഒന്നുമില്ലാത്ത ഉള്ളും പുറവും മത്സരങ്ങളില്ലാത്ത സൗഹൃദങ്ങളും ആഘോഷങ്ങളുടെ സീമകളില്ലാത്ത സ്കൂള്‍മുറ്റങ്ങളും നാടന്‍ പാട്ടിന്‍റെയും നാടോടിശീലുകളുടെയും കവിതകളുടെയും  പാലാഴി തീര്‍ക്കുന്ന പഴയ എല്‍ പി സ്കൂള്‍ അധ്യാപകരും കണക്കു പഠിപ്പിക്കുന്ന ഭീകര ശിങ്കങ്ങളും എല്ലാം ഒരു തിരനോട്ടചുരുള്‍  പോലെ മനസ്സില്‍.....

     പാലായനത്തിന്‍റെ കാലമായിരുന്നു സ്കൂളിംഗ്. ഒന്നും രണ്ടും ക്ലാസുകള്‍ അമ്മയുടെ നാട്ടിലെ യു  പി സ്കൂളില്‍, മൂന്നും നാലും അച്ഛന്‍റെ നാട്ടിലെ എല്‍ പി സ്കൂളില്‍, അഞ്ചും ആറും ഏഴും വീണ്ടും അമ്മയുടെ നാട്ടില്‍, ഹൈസ്കൂള്‍ ബോര്‍ഡിംഗ് ഹോസ്റ്റലില്‍... ഒരു പ്രവാസിയുടെ മകനുണ്ടാവുന്ന സ്കൂള്‍ വിദ്യാഭ്യാസകാലത്തെ സ്വാഭാവിക വിഹാരങ്ങളാണിതൊക്കെ. പണ്ട് ഇത്തരത്തിലായിരുന്നെങ്കില്‍, ഇപ്പോള്‍ കുറച്ചു നാട്ടില്‍, പിന്നെ ഗള്‍ഫില്‍, വീണ്ടും നാട്ടില്‍, അങ്ങിനെയാണ് രീതി. ഒടുക്കം നാടന്‍ ഭാഷയില്‍ പറയാറുള്ള പോലെ മണ്ണും ചാണകവും തിരിച്ചറിയാത്ത പരുവമാകും.  നാട്ടിലെ സ്കൂളുകളില്‍ ഇത്തരം കുട്ടികള്‍ അധ്യാപകര്‍ക്ക് ഒരു ബാധ്യതയാകാറുണ്ട്. ഒന്നുകില്‍ സിലബസ്സില്‍ ഒരു പാട് മുന്നോക്കം പോയിട്ടാവും ഇവര്‍ നാട്ടിലെ സ്കൂളില്‍ വന്നു ചേരുന്നത്. അതോടെ ക്ലാസ്സില്‍ ഇവരുടെ സാന്നിധ്യം ഒരു തലവേദനയായി വരുന്നു. ചിലപ്പോള്‍ അങ്ങേയറ്റം ലാഗ് ചെയ്തോ ക്ലാസ്സുകള്‍ നഷ്ട്ടപ്പെട്ടോ ആയിരിക്കും ഇത്തരം ബ്രോയലെര്‍ കുട്ടികളുടെ വരവ്. അതോടെ അവസാന പീരീഡ്‌ കഴിയുന്നതിനു മുമ്പേ കുട്ടികളേക്കാള്‍ തിരക്കോടെ പോകാന്‍ ബാഗുമായി ഇറങ്ങുന്ന അധ്യാപകന്‍റെ മുമ്പില്‍ പിച്ചക്കാരെപ്പോലെ സഞ്ചിയും പിടിച്ചു ഇവര്‍ പ്രത്യക്ഷപ്പെടും, നഷ്ട്ടപ്പെട്ടു പോയ പാഠങ്ങള്‍ ചോദിച്ചു പഠിക്കാന്‍ ഒട്ടും അമാന്തിക്കരുതെന്നു ക്ലാസ്സില്‍ ഗീര്‍വാണം മുഴക്കിയ തന്‍റെ ചെയ്തിയില്‍ സ്വയം ശപിച്ചു കൊണ്ട് അയാള്‍ പുസ്തകം വാങ്ങി പറഞ്ഞു കൊടുക്കാന്‍ തുടങ്ങും. ഇടയ്ക്കിടെ വാച്ചില്‍ നോക്കി തന്‍റെ പ്രതിഷേധം അറിയിച്ചാലും ഒരു കൂസലുമില്ലാതെ ഇവറ്റകള്‍ കേട്ട് നില്‍ക്കാനും.

     പറഞ്ഞു വന്നത് എന്‍റെ എല്‍ പി സ്കൂള്‍ കാലത്തെ കുറിച്ചാണ്. ഒന്നും രണ്ടും ക്ലാസ്സുകളെ കുറിച്ച് ഓര്‍മയില്‍ വളരെ മങ്ങിയ ചിത്രങ്ങളേ ഉള്ളൂ. ഇപ്പോള്‍ ഹെഡ് മാഷുടെ ഓഫീസും മറ്റുമൊക്കെയിരിക്കുന്ന പുതിയ കെട്ടിടം വരുന്നതിനു മുമ്പ് അവിടെയുണ്ടായിരുന്ന  വിസ്താരമേറിയ ഒരു ക്ലാസ് മുറിയും സുന്ദരിയായ ഒരു ക്ലാസ് ടീച്ചറും മാത്രമേ ഒന്നാം ക്ലാസ്സിനെ കുറിച്ച് ഓര്‍മയില്‍ ബാക്കിയുള്ളൂ.  രണ്ടാം ക്ലാസ് എവിടെയായിരുന്നെന്നോ ആരൊക്കെ കൂടെയിരുന്നിരുന്നെന്നോ ഒട്ടും ഓര്‍മയില്ല. പക്ഷെ അമ്മ വീടിനടുത്തുള്ള ഈ യു പി സ്കൂള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. നിലവാരമുള്ള കെട്ടിടങ്ങളും വലിയ കളിമുറ്റവും ഉള്ള ഇവിടെ രണ്ടാം ക്ലാസിനു ശേഷം ഞാന്‍ വീണ്ടുമെത്തുന്നത് അഞ്ചാം ക്ലാസിലേക്കാണ്. മൂന്നും നാലും അച്ഛന്‍റെ നാട്ടിലേക്ക് പറിച്ചു നട്ടു. അവിടെ വീട്ടില്‍ നിന്നും ഒത്തിരി ദൂരം നടക്കാനുണ്ട് സ്കൂളിലെത്താന്‍. തറവാട് വീടിരിക്കുന്നതു അങ്ങാടിയില്‍ നിന്നും പോകുന്ന ഒരു മണ്‍റോഡിന്‍റെ അങ്ങേ അറ്റത്താണ്. അവിടെ റോഡ്‌ അവസാനിച്ചു വയല്‍ തുടങ്ങുന്നു. രാവിലെ മദ്രസയിലേക്കും സ്കൂളിലേക്കുമുള്ള പുസ്തകങ്ങള്‍ ഒന്നിച്ചെടുത്താണ് പോക്ക്. ഇത്രേം പുസ്തകങ്ങള്‍ ഉണ്ടായാലും ഇന്നത്തെ ഒരു എല്‍ കെ ജി കുട്ടി ഏറ്റുന്ന ചുമടിന്റെ നാലിലൊന്ന് വരില്ല. രാവിലെ 7 മുതല്‍ 10 വരെ മദ്രസയാണ്. എന്നാല്‍ 9 മണിയാകുമ്പോഴേ ഒരു കൂട്ടര്‍ പോകും. അവര്‍ തൊട്ടടുത്ത പഞ്ചായത്തിലുള്ള ഹൈസ്ക്കൂളില്‍ പഠിക്കുന്നവരാണ്. അന്ന് അവരെ കാണുമ്പോള്‍ നിറഞ്ഞ അസൂയയായിരുന്നു. അവര്‍ നേരത്തെ പോകുന്നു എന്നത് കൊണ്ട് മാത്രമല്ല അസൂയ, അവര്‍ പോയി ഒരു മണിക്കൂര്‍ കഴിഞ്ഞു ഞങ്ങള്‍ സ്കൂളിലേക്ക് നടന്നു പോകുമ്പോള്‍ കാണാം മേലെ റോഡില്‍ നിന്നും ഇവര്‍ കൂട്ടമായി ആര്‍പ്പുവിളികളുമായി തിരിച്ചു വരുന്നു. അന്ന് സ്കൂള്‍ രാഷ്ട്രീയം പൊടിപൊടിക്കുന്ന സമയം.  അവര്‍ക്കെന്നും സമരവും വിദ്യാര്‍ഥി ഐക്യവും കൊണ്ട് ആഘോഷവും . എല്‍ പി സ്കൂളുകാരായ ഞങ്ങള്‍ക്കെങ്ങനെ സമരം ചെയ്യാന്‍ പറ്റും. അവരുടെ ആര്‍പ്പു വിളികളും മുദ്രാവാക്യങ്ങളും കേട്ട് കൊതിപൂണ്ടു ഞങ്ങള്‍ ക്ലാസ്സിലിരിക്കും.  ഒരു ഈച്ച ചത്താല്‍ മതി ഇവരുടെ സ്കൂള്‍ വിടാന്‍ എന്നൊരു സ്ഥിരം പല്ലവിയും ഞങ്ങള്‍ ജൂനിയര്‍ കിടാങ്ങളുടെ വകയായുണ്ടായിരുന്നു.
      
        മൂന്നാം ക്ലാസില്‍ നാരായണന്‍ മാഷായിരുന്നു ക്ലാസ് ടീച്ചര്‍. മലയാളം അതിമനോഹരമായി പഠിപ്പിക്കുന്ന അദ്ദേഹം പിന്നീട് മാനസികാസ്വാസ്ഥ്യങ്ങള്‍ കാരണം ഹെഡ് മാഷ്‌ പദവിയില്‍ ഇരിക്കാതെ പോയി എന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി. നാലാം ക്ലാസില്‍ ആണ് ഞങ്ങള്‍ ഒരു ടീം ആകുന്നത്. ഇന്നും ഒരുവിധം അറ്റുപോകാതെ സൂക്ഷിക്കുന്ന സൗഹൃദങ്ങള്‍ ഉരിത്തിരിഞ്ഞു വരുന്നത് നാലാം ക്ലാസില്‍ സുന്ദരേശന്‍ മാഷുടെ ക്ലാസിലാണ്. ഫസല്‍, അക്ബര്‍, അഷ്‌റഫ്‌, അനൂപ്‌, ചന്ദ്രന്‍, സമദ്  തുടങ്ങിയ ഒരു കൂട്ടം. ഇതില്‍ അഷ്‌റഫ്‌ കണക്കില്‍ മിടുക്കനായിരുന്നു. എന്‍റെ തൊട്ടടുത്ത്‌ ഇരുന്നിരുന്ന അവന്‍റെ നോട്ടുബുക്കിലെ  ഉരുട്ടിയുള്ള വടിവൊത്ത കയ്യക്ഷരം, ഒരുപാട് കോപ്പിയടിച്ചെഴുതിയത് കൊണ്ടാവാം, ഇന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു. എല്‍ പി സ്കൂള്‍ ആയതിനാല്‍ നാലാം ക്ലാസുകാര്‍ ആണ് അവിടത്തെ സീനിയര്‍ മോസ്റ്റ്‌. സ്കൂളിലെ അന്നത്തെ ചോട്ടാ ദാദാമാരില്‍ മിക്കവരും ഞങ്ങളുടെയും അപ്പുറത്തെ  കെട്ടിടത്തിലുള്ള എ ഡിവിഷനിലെയും മഹാന്മാരായിരുന്നു. 
     
        തിങ്കളാഴ്ചത്തെ സ്കൂള്‍ അസംബ്ലി ഞങ്ങളുടെയൊക്കെ പേടിസ്വപ്നമായിരുന്നു. ഗ്രാമത്തിന്‍റെ തെക്കേ മൂലയില്‍ നിന്നും വരുന്ന ഞങ്ങള്‍ ഒരു കൂട്ടം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരിക്കലും നേരത്തെ ക്ലാസില്‍ എത്തിയിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം നേരത്തെയെത്തുക  എന്നൊരു സ്വഭാവദൂഷ്യം അന്നുമില്ല, ഇന്നുമില്ല. അസംബ്ലി ദിവസം പത്തരമണിക്ക് കൃത്യം സ്കൂള്‍ ഗേറ്റ് അടക്കും. ശേഷം മുറ്റത്ത്‌ ഡിവിഷന്‍ അടിസ്ഥാനത്തില്‍ കുട്ടികള്‍ അണിനിരക്കുന്നു. പിന്നെ പ്രാര്‍ത്ഥന, സ്കൂള്‍ ലീഡെറുടെ വക പ്രതിജ്ഞ, തുടര്‍ന്ന് ഞങ്ങളുടെയൊക്കെ പേടിസ്വപ്നമായിരുന്ന അന്നത്തെ ഹെഡ് മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ മാഷ്‌ നടത്തുന്ന ഒരു പ്രസംഗം. ഇത്രയും പ്രശ്നമില്ലാതെ പോകും. പിന്നെയുള്ള ഒരു കലാപരിപാടിയുണ്ട്. അതോര്‍ക്കുമ്പോള്‍ ഇന്നും കാലിന്‍റെ  പെരുവിരലില്‍ കുത്തി മുകളിലേക്ക് അറിയാതെ ഉയര്‍ന്നു പോകും.  പരിപാടി എന്താണെന്ന് വെച്ചാല്‍ 'കംപ്ലൈന്റ്റ്‌ ഫോറം' ആണ്. നമ്മുടെ നിയമ സഭയിലൊക്കെയുള്ള ചോദ്യോത്തരവേള പോലെ ഒന്ന്. കുട്ടികള്‍ക്കുള്ള പരാതികള്‍ അസംബ്ലി ലൈനില്‍ നിന്നു കൈ ഉയര്‍ത്തിക്കാണിച്ച ശേഷം ഉറക്കെ വിളിച്ചു പറയാം. ഉദാഹരണത്തിന് "കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കഞ്ഞിയില്‍ നിന്നു ഇരുമ്പിന്‍റെ ആണി കിട്ടി സാര്‍" ഈ ജാതിയിലാണ് പരാതികള്‍ ഉണ്ടാകുക. പക്ഷെ ഇതൊന്നുമല്ല അപകടം. ഈ പരിപാടിയില്‍ ഒരു കുട്ടിക്ക് മറ്റൊരു കുട്ടിയെ കുറിച്ചുള്ള പരാതികള്‍ വിളിച്ചു പറയാം. "നാല് ബി യിലെ വിജേഷ് ഇന്നലെ ക്ലാസില്‍ വന്നില്ല സാര്‍", മൂന്നു എ യിലെ റഹീം ഇന്നലെ വരുന്ന വഴിയില്‍ മാവിന് എറിഞ്ഞു സാര്‍" എന്നൊക്കെയുള്ള കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കാം. ഇവിടെയാണ്‌ പാരവെപ്പുകളുടെ ആദ്യപാഠം ഞങ്ങള്‍ അഭ്യസിക്കുന്നത്. തമ്മില്‍ ദേഷ്യം തീര്‍ക്കാന്‍ കിട്ടുന്ന ഇത്രയും മനോഹരമായ മറ്റൊരു അവസരം വേറെ എവിടെക്കിട്ടും. ഇങ്ങിനെ പരാതി കിട്ടിയാല്‍ ഉടനെ പ്രതി അസംബ്ലിക്ക് മുന്നില്‍ വരണം. സ്കൂള്‍ ലീഡര്‍ ആരോപണം ശരിയാണോ എന്ന് ചോദിക്കും. ശേഷം ഹെഡ് മാഷായ ഉണ്ണിക്കൃഷ്ണന്‍ മാഷിലേക്ക് റഫര്‍ ചെയ്യും. അതോടെ പ്രതിയുടെ പകുതി ജീവന്‍ പോയിട്ടുണ്ടാകും. ഉണ്ണികൃഷ്ണന്‍ മാഷെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ശിഷ്യന്‍മാര്‍  ആദ്യം ഓര്‍ക്കുന്നത് പ്രാണനെടുക്കുന്ന വേദനയുള്ള   അദ്ദേഹത്തിന്റെ പിച്ച് ആണ്. കയ്യിലെ മസിലിനു താഴെ മാംസളമായ ഭാഗത്ത്‌ അദ്ദേഹം പിച്ച് തുടങ്ങുമ്പോഴേ ഞങ്ങളുടെ കാലുകള്‍ തറയില്‍ നിന്നുയരാന്‍ തുടങ്ങും. വേദനയുടെ ആരോഹണാവരോഹണങ്ങള്‍ പെരുവിരലില്‍ കിടന്നുള്ള കുട്ടികളുടെ അഭ്യാസങ്ങളില്‍ നിന്നും വായിച്ചെടുക്കാനാകും. കൂടെ ഒന്നിച്ചു സ്കൂളിലേക്ക് നടന്നു വരുമ്പോള്‍ വഴിയില്‍ നിന്നും അന്യന്‍റെ മാവിലെറിഞ്ഞു കഷ്ട്ടപ്പെട്ടു ഞങ്ങള്‍ വീഴ്ത്തുന്ന പച്ചമാങ്ങയുടെ പങ്കു പറ്റി വിഴുങ്ങിയവന്‍ സ്കൂളിലെത്തുമ്പോള്‍ "ഇവന്‍ വരുന്ന വഴിയില്‍ അന്യന്‍റെ മാവിനെറിഞ്ഞു സാര്‍" എന്ന് അസംബ്ലിയില്‍ ഒറ്റുകൊടുക്കുന്നത്   കണ്ടു കണ്ണു തള്ളിപ്പോയിട്ടുണ്ട് പലവട്ടം. അതോടെ അവനിട്ട് രണ്ടെണ്ണം പെരുമാറാമെന്നു  വെച്ചാല്‍  " ഇവരിന്നലെ എന്നെ കൂട്ടമായി മര്‍ദിച്ചു സാര്‍" എന്നും പറഞ്ഞു അടുത്ത അസംബ്ലിയില്‍ വീണ്ടും ഹെഡ് മാഷുടെ നുള്ളുകൊള്ളേണ്ടി വരും. ഇങ്ങനെ ഞങ്ങളെ ഒപ്പമിരുന്നു ഒറ്റുകൊടുക്കുന്നതില്‍ മിടുക്കനായിരുന്നു  ഞങ്ങളുടെ സുഹൃത്ത്‌ അക്ബര്‍. അവന്‍റെ ശല്യം ഒരുവിധം ഒതുങ്ങിയത് ഞങ്ങളുടെ ഗാങ്ങില്‍ തന്നെയുള്ള ഫസല്‍ സ്കൂള്‍ ലീഡര്‍ ആയതോടെയാണ്. ആദ്യം സ്കൂള്‍ ലീഡര്‍ കാര്യത്തിന്‍റെ നിജസ്ഥിതി മനസ്സിലാക്കിയിട്ടെ ശിക്ഷാവിധി നടപ്പാക്കൂ. ആരോപണം തെറ്റാണെന്ന് പറഞ്ഞു ഫസല്‍ ഞങ്ങളെയൊക്കെ ഒരുപാട് രക്ഷപ്പെടുത്തിയിട്ടുണ്ട്. 

         നാലാം ക്ലാസിലെ മലയാള പദ്യപഠനമാണ് മറ്റൊരു ബാലികേറാമല. വല്ലതും വല്ലവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി മനപ്പാഠമാക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഇന്നും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. താല്‍പര്യമുള്ളവ അറിയാതെ തന്നെ മനസ്സില്‍ പതിഞ്ഞു കിടക്കും. അത് പോലെ പതിഞ്ഞു കിടന്ന ഒന്നാണ് നാലാം ക്ലാസില്‍ ക്ലാസ് ടീച്ചര്‍ ആയിരുന്ന സുന്ദരേശന്‍ മാഷ്‌ പഠിപ്പിച്ച "തിങ്കളും  താരങ്ങളും....." എന്ന് തുടങ്ങുന്ന  ഒളപ്പമണ്ണയുടെ 'എന്‍റെ വിദ്യാലയം' എന്ന കവിത. ഇന്നും ഒരു വരി പോലും തെറ്റാതെ മുഴുവനായും ഞാനിത് ചൊല്ലും.  ഒരുപക്ഷെ നാലാം ക്ലാസ് പഠിച്ചു വന്ന ഒരു വിധം എല്ലാവര്‍ക്കും ഈ കവിത മനപ്പാഠമായിരിക്കുമെന്നാണ്  എന്‍റെ വിശ്വാസം.  ഇത് പോലെ ഓര്‍മയില്‍ പച്ചപിടിച്ചു ബാക്കി നില്‍ക്കുന്ന വരികളാണ് മൂന്നാം ക്ലാസിലെ "ഓമന തിങ്കള്‍   കിടാവോ.." എന്ന് തുടങ്ങുന്ന കവിത. ആ കവിത വരുന്ന പുസ്തകത്തിന്‍റെ പേജും ഇല്ലുസ്ട്രഷനും വരെ ഇന്നും ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു. ഒരു പക്ഷെ അബോധ മനസ്സിലൊളിഞ്ഞിരിക്കുന്ന ഈ ഓര്‍മ്മകള്‍ ആവാം   പിന്നീട് കവിതകളിലേക്ക്‌ എന്നെ അടുപ്പിച്ചത്. ചില കവിതകള്‍ എന്തുകൊണ്ടോ മനപ്പാഠമാക്കാന്‍ ഒരിക്കലും കഴിയില്ല. അന്നൊക്കെ പുസ്തകവും പിടിച്ചു ക്ലാസിനു വെളിയില്‍ നിര്‍ത്തി പഠിക്കാന്‍ പറയും. അങ്ങനെ പഠിക്കാന്‍ വിട്ട ഒരു കവിതയായിരുന്നു നാലാം ക്ലാസിലെ കണ്ണനെ ക്കുറിച്ചുള്ള ഒരു കവിത. എത്ര വായിച്ചിട്ടും മനസ്സില്‍ കയറാതെ പോയ  ഒരു കവിതയായിരുന്നു അത്.  അതിലെ കണ്ണന്‍റെ പടത്തിലെ കണ്ണുകള്‍ വെട്ടിയെടുത്തു തൊട്ടു പിന്നിലെ പേജില്‍ രണ്ടു ഉണ്ടക്കണ്ണുകള്‍  വരച്ചു പേജ് ചലിപ്പിച്ചു കണ്ണന് ജീവന്‍ വെപ്പിച്ചു കളിയ്ക്കും. അവസാനം ഇവരിത് പഠിക്കില്ലായെന്നു ഉറപ്പാകുന്നതോടെ  ക്ലാസില്‍ കയറ്റിയിരുത്തുകയല്ലാതെ മാഷിനു നിവൃത്തിയില്ലാതെ വരുന്നു.  

       എല്‍ പി സ്കൂളിലെ പിന്നത്തെ ഒരു പ്രധാന  ആകര്‍ഷണം ഉച്ചക്കഞ്ഞിക്കൊപ്പം കിട്ടുന്ന ചെറുപയറായിരുന്നു.  സ്കൂളിനു  പിന്നിലെ വീട്ടിലുള്ള ഒരു സ്ത്രീ ഉണ്ടാക്കുന്ന  ഈ പയര്‍ തൂക്കുപാത്രം നിറയെ വാങ്ങി  കഴിച്ചതിനു  ബാക്കി  വീട്ടിലേക്കു കൊണ്ടുപോയി കഴിച്ചിരുന്നത് രുചിയുടെ ശതഭേദങ്ങളുടെ ഇക്കാലത്തും വേറിട്ട്‌ തന്നെ നാവില്‍ ബാക്കി നില്‍ക്കുന്നു.
ഓഫീസിനു എതിര്‍വശത്തുള്ള സ്കൂള്‍ കെട്ടിടത്തിന്‍റെ വരാന്തയില്‍ നിരയായിരുന്നു  അത് കഴിക്കാന്‍ തന്നെ ഒരു പ്രത്യേക രസമായിരുന്നു. ഇതിനിടയില്‍ ചിലര്‍ക്ക് കഞ്ഞിയില്‍ നിന്ന് കല്ലും ഇരുമ്പാണിയും  പുഴുവുമെല്ലാം കിട്ടും. അതൊക്കെ അടുത്ത അസംബ്ലിയിലെ പരാതിക്കോടതി സമയത്ത് എടുത്തു പ്രയോഗിക്കാനുള്ളതാണ്. പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെങ്കിലും   അസംബ്ലിയില്‍ എന്തെങ്കിലുമൊക്കെ   വിളിച്ചു പറയാനുണ്ടാകുന്നത് ചിലര്‍ക്ക് വലിയ താല്പര്യമുള്ള കേസാണ്. ഒന്നുമില്ലെങ്കില്‍ ഒപ്പമുള്ളവനിട്ടു പണിയുന്നതും ഇത്തരക്കാര്‍ തന്നെ. ഇവര്‍ ഒന്നുകില്‍ ഏതെങ്കിലും അധ്യാപക കുടുംബത്തില്‍ നിന്നും വരുന്നവരോ അല്ലെങ്കില്‍ ക്ലാസിലെ പഠിപ്പിസ്റ്റുകളോ ആകും. അതുകൊണ്ട് തന്നെ അവരുടെ വാക്കുകള്‍ക്കു സത്യത്തിന്‍റെയുംവിശ്വാസത്തിന്‍റെയും ഒരാവരണം അധ്യാപകര്‍ പതിച്ചു നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവന്‍ ഇവന്‍മാരെക്കൊണ്ട്‌ അനുഭവിക്കണം. ഒരിക്കല്‍ ജൂനിയര്‍ ക്ലാസിലെ കുട്ടികള്‍ തമ്മില്‍ തമ്മില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ ഹെഡ് മാഷുടെ ഇരട്ടപ്പേര് ഒരുത്തന്‍ അറിയാതെ പറഞ്ഞു പോയി. അതേ ക്ലാസില്‍ തന്നെയുള്ള മറ്റൊരുത്തന്‍ നേരെ അത് ഒഫീസിലെത്തിച്ചു. അവിടത്തെ അറബി മാഷുടെ മകനായിരുന്നത്‌ കൊണ്ട് അവന്‍റെ തല്‍സമയ റിപ്പോട്ടിങ്ങിനു തല്‍സമയ ഫലവുമുണ്ടായി. പറഞ്ഞവന്‍റെ ചന്തിയില്‍ ചൂരലിന്റെ പാടുകള്‍ എല്ലാവര്‍ക്കുമുള്ള ഒരോര്‍മപ്പെടുത്തല്‍ പോലെ തിണര്‍ത്തു നിന്നു. ഹെഡ്മാഷിനെക്കുറിച്ച് പറയുമ്പോള്‍  ഇരട്ടപ്പേരല്ലാതെ  ഞങ്ങളുടെ നാവില്‍ വരാറില്ല. പിന്നെ മറ്റവന്‍ ചുറ്റുവട്ടത്തുണ്ടോ എന്ന് നോക്കിയിട്ടേ അത്തരം സാഹസങ്ങള്‍ക്ക്‌ ഞങ്ങള്‍ മുതിരാറുള്ളൂ.
  (തുടരും..)

8 comments:

  1. തീ കൊളുത്തപ്പെട്ട റോക്കറ്റിന്റെ ജന്മമാണ് പ്രവസിയുടെത്. നാട്ടിലും മറുനാട്ടിലും നില്‍ക്കാന്‍ സമയമില്ലാതെ ഉത്തരവാതിത്തങ്ങല്‍ക്കൊപ്പം പായുന്ന തിരക്ക് പിടിച്ച ജീവിതത്തില്‍ ഇതൊക്കെ ഓര്‍ത്തുവെക്കാനുംഇതുപോലെ മനോഹരമായി എഴുതാനും കഴിയുന്നതില്‍ സന്തോഷം.ഭാവുകങ്ങള്‍

    ReplyDelete
  2. Nice depiction and it makes me really nostalgic..!!..:(

    ReplyDelete
  3. Nice depiction and it makes me really nostalgic..!!..:(

    I'm keen to read the next pages of this article..!

    ReplyDelete
  4. അന്നത്തെ ഉച്ചക്കഞ്ഞിയും ചെറുപയറും ഇന്നും കൊതിയൂറുന്ന ഓര്‍മ്മകള്‍ തന്നെ, പോസ്റ്റ് നന്നായി.

    ReplyDelete
  5. പോസ്റ്റ് നന്നായി.

    ReplyDelete
  6. എഴുത്തിന്റെ ഒഴുക്ക് വായനക്കാരന്ന് പാൽ പായസം കിട്ടിയപോലെ ഒരു പോസ്റ്റ്...

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...