ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Friday, 13 April 2012

കണി

പൊന്‍വെയില്‍ പൂക്കുന്ന
മേടപ്പുലരിയിലേക്ക്
‍രാവ്  മിഴി തുറക്കെ
ഇരുട്ട് പാര്‍ക്കുന്ന
അകത്തെ മുറിയില്‍  
മരപ്പലകയിട്ട്
ചെമ്പട്ട്  വിരിച്ചു
പൊന്നുരുളി നിറയെ 
പിടിയരിമണികള്‍
ഒരു ചെമ്പരത്തിപ്പൂ
അരമുറി തേങ്ങ 
ഒരു പടന്ന ഏത്തയ്ക്ക  
ചന്ദനം പടര്‍ത്തി തിരികള്‍
സ്വര്‍ണ വെള്ളരി 
ഇത്തിരി കൊന്നപ്പൂ 
ഒറ്റരൂപാ നാണയങ്ങള്
അഞ്ചാറു വെറ്റില
മടക്കിവെച്ച പട്ടുകോടി
കുഴലൂതി നില്‍ക്കുന്ന 
കണ്ണനു  കാവലായി 
എണ്ണത്തിരിയിട്ട് പകര്‍ന്ന 
രണ്ടു നിലവിളക്കുകള്‍ 
കണ്ണ് പൊത്തി
 തപ്പി തടഞ്ഞു
ഇടനാഴി പിന്നിട്ടു 
കണിയൊരുക്കിയ
അകത്തെ മുറിയിലേക്ക് 
ഇനി  മിഴി തുറന്നാലും
സ്നേഹസമൃദ്ധിയുടെ
പുതു പുലരിയിലേക്ക്.... 
(ഒറ്റമൈനയുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് ഹൃദ്യമായ വിഷു ആശംസകള്‍)  

Wednesday, 11 April 2012

പറയാതെ വയ്യ! (ഗുന്തര്‍ ഗ്രാസ്)


ഞാനെന്തിനാണ് മൌനിയായിരുന്നത്,
കാലങ്ങളായി മറയേതുമില്ലാതെ
യുദ്ധക്കളിയില്‍ യഥാ നടന്നുവരുന്നതിനെപ്പറ്റി
എല്ലാത്തിനുമൊടുക്കം നമ്മളില്‍ അതിജയിച്ചവര്‍ 
മികച്ച അടിക്കുറിപ്പുകളായി മാറിയിട്ടും 

അപ്രഖ്യാപിതാവകാശമാണ് ആദ്യപ്രഹരം 
ഇറാനികള്‍ക്ക്  നാശം വിതക്കുവാനെന്നത് 
വലിയ വായാല്‍ ശബ്ദമുഖരിതമാക്കി 
സംഘടിതാഘോഷങ്ങളിലേക്ക് നയിച്ച്‌ 
കാരണമോ, തങ്ങളുടെ അധികാരമണ്ഡലത്തില്‍
ആറ്റംബോംബുകള്‍ നിര്മ്മിക്കപ്പെടുന്നുണ്ടാവാം

അതെ, ഞാനെന്തിനു മടിക്കണം 
ആ നാടിന്റെ പേര് പറയാന്‍ 
കാലങ്ങളായി (രഹസ്യമാണെങ്കിലും)
ഒരു ആണവഭീമന്‍ നിലനില്‍പ്പുണ്ടെന്നു
മേല്‍നോട്ടമില്ലാതെ വിധേയത്വമില്ലാതെ 
ഒരു നിരീക്ഷണത്തിനും അവസരം കൊടുക്കാതെ 
സത്യത്തിനു നേരെയുള്ള ഈ ആഗോള നിസ്സംഗത  
എന്റെ മൌനം പോലും അതിന്റെ സന്തതിയാവാം
അതെന്നില്‍ കുറ്റകരമായ കള്ളമായങ്ങനെ വളരുന്നു
തമസ്കരണത്തിന്റെ നിമിഷം മുതല്ക്കതെന്നെ
ഒരു ശിക്ഷാപാത്രമാവാന്‍ നിര്‍ബന്ധിതമാക്കുന്നു
ജൂതവിരോധിയെന്നു തുല്യം ചാര്‍ത്തിയേക്കാം
ഏറെ പരിചിതമായിക്കഴിഞ്ഞിട്ടുണ്ട് ഈ വിധിക്കല്‍

Tuesday, 3 April 2012

വേനല്‍ ഡയറി


പുഴയെന്നോ ആറെന്നോ പേര് വിളിക്കും 
നൂല് പോലെയെന്തോ ബാക്കിവെച്ച്
ഓരോവ്ചാല്‍ കണക്കെ ശുഷ്കിച്ച് 
സായാഹ്നത്തിലെത്തിയ മുത്തശ്ശിയെപ്പോലെ 
തലമുറകളെയൂട്ടിയതിന്റെ ഞരമ്പടയാളം  
മാറില്‍ തൊലി തുളച്ചു തിണര്‍പ്പിച്ചു കാട്ടി 
ആഴിക്കേഴയലത്ത് വെച്ച് തന്നെ
നീരൊട്ടി ചത്ത്‌ മലച്ചങ്ങനെ... 

നെല്ല് പാറ്റുന്ന പെണ്ണുങ്ങള്‍
കാറ്റെടുത്ത പതിരില്‍ വിയര്‍ത്തൊട്ടി 
തിണര്‍ത്തു ചുവന്ന തൊലിമടക്കുകളില്‍   
ഒരായുസ്സിന്റെ മുഴുവന്‍ തീപാടുകള്‍
കനലെന്നോ വെയിലെന്നോ പരാതി പറയില്ല
പത്തായം നിറച്ചാല്‍ അര പറ നെല്ല്
ഇല്ലേല്‍ കള്ളിന് കാശ് ചോദിച്ചു കണവന്റെ തല്ല്
കതിരൂറ്റി പതിരെടുത്ത  വയ്ക്കോല്‍ കണക്കെ
നനവു വറ്റിയ ഒരുപിടി പാഴ്ജന്മങ്ങള്‍
വിതച്ചും കൊയ്തും മെതിച്ചും കൊണ്ടേയിരിക്കുന്നു
കിനാവറ്റ ഉള്ളിന്റെ  ഉറവ നിലച്ച തരിശില്‍ പിന്നെയും...   

ചുവപ്പ് കറുപ്പ്  മഞ്ഞ  പച്ച  
തുമ്പൊടിഞ്ഞ  ഓലയില്‍ ഊയലാടി വേനല്‍തുമ്പികള്‍  
വേട്ടയുടെ നേരം നോക്കിയിരിപ്പാണ് താഴെ
തൊടി നിറഞ്ഞ തൊട്ടാവാടിയെ ചവിട്ടി മെതിക്കും  
മുള്ള് കൊണ്ട നീറ്റലില്‍ കാലില്‍ ചോര പൊടിയും
പിന്നാലെ പമ്മിയെത്തി വാലിലൊരു പിടുത്തം
വാല്‍മടക്കി വിരലിലേക്കൊടിഞ്ഞു വന്നൊരു കടിയുണ്ട്
കൈ കുടഞ്ഞിട്ടാല്‍ വാല്മുറിഞ്ഞു കയ്യില്‍ പോരും
പ്രാണവേദനയില്‍ ഒരു പിടച്ചിലാണ്
പിന്നെ ഉയര്‍ന്നു പൊങ്ങി താഴേക്കൊരു വരവുണ്ട്
കൂപ്പു കുത്തി ഉറുമ്പിന്‍പുറ്റിലേക്ക് സദ്യയായി

ആനത്തുമ്പിയെ വാലില്‍ പിടിക്കരുത്
ഇരുവശത്ത് നിന്നും വിരല്‍ക്കെണി  തീര്‍ത്തു വരണം
ചിറകിനിട്ടു പിടുത്തം വീഴണം
പിന്നെ നൂലില്‍ കെട്ടി ഭാരം വലിപ്പിക്കാം
കൈകാലുകളാല്‍ ‍കല്ലെടുപ്പിക്കാം
ഒടുവില്‍ രസം മാറുമ്പോള്‍ ഒരേറാണ്
കെട്ട് വീണു പാതി മുറിഞ്ഞ വാലും കൂടെ നൂലും 
ഒരു വേനലാകെ പറന്നു തീര്‍ക്കാനുള്ള മോഹവും 
വല്ല മരക്കൊമ്പിലോ മതില്കെട്ടിലോ തൂങ്ങിയാടും....

Thursday, 22 March 2012

അധരചിത്രങ്ങള്‍

   


   പവിഴാധരങ്ങള്‍ക്കിടയിലൂടെ  കാമനപൂത്ത രസമുകുളങ്ങളില്‍ നാവേറ്റപ്പോള്‍ പൂവുടലാകെ  പടര്‍ന്നു കയറിയ 
ഒരു വിദ്യുത് തരംഗത്തില്‍ അവളൊന്നുലഞ്ഞതായി തോന്നി.
 കോട വന്നു പൊതിഞ്ഞ ജനല്‍ ചില്ലിലൂടെ പുലരി കീറി വരുന്നതിന്‍റെ നേര്‍ത്ത വെട്ടം കാണാം. പാദം മുതല്‍ ശിരസ്സ്‌ വരെ തണുപ്പ് അരിച്ചു കയറിയതിനാല്‍ മരവിപ്പ് മാറ്റാന്‍ ഉടലിന്‍റെ ചൂട് പരസ്പരം പകര്‍ത്തി ഞങ്ങള്‍ കട്ടിപ്പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറി.
മദിരാശിയിലെ ഈയൊരു ശിശിരം എനിക്കേറെ പ്രിയപ്പെട്ടതാവുന്നത്  മഞ്ഞു പൂത്തുനിന്ന കഴിഞ്ഞ പകലിലാണ്  അവിചാരിതമായി  ജാനറ്റ് ഒരു ഉഷ്ണമായി എന്നിലേക്ക് പടര്‍ന്നു കയറിയത്.

        മദിരാശി സെന്ട്രലിനു പുറത്തു അഡയാര്‍ ബ്രിഡ്ജ്  തുടങ്ങുന്നിടത്ത്  താഴെ ഒരു കരിങ്കല്‍ കുറ്റിയിലിരുന്നു റോഡിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്ന എന്‍റെ മുന്നിലൂടെ കമ്പിളിക്കുപ്പായത്തില്‍ പൊതിഞ്ഞ കുറെ ആണ്‍-പെണ്‍ രൂപങ്ങള്‍ നിരനിരയായി ജോഗ് ചെയ്തു നീങ്ങുന്നു. മിക്കവരും കോടമ്പാക്കത്തും  മദ്രാസിലും പരിസരത്തുമായി സിനിമാ ഭ്രാന്തു കേറി 
വര്‍ഷങ്ങള്‍ക്കു മുമ്പേ ചേക്കേറി പ്രതികൂലതകളോട് മല്ലടിച്ച് താരങ്ങളായവരും അവരുടെ 
സില്‍ബന്തികളും കുടുംബാംഗങ്ങളും ആണ്. അലസ ജീവിതത്തിന്‍റെ ദുര്‍മേദസ്സുകളെ
 ഉരുക്കിക്കളയാന്‍ അവരനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടു എനിക്ക് ഉള്ളില്‍ ചിരി വന്നു. 
അവര്‍ക്ക് പിന്നില്‍ അനുസരണയോടെ മെല്ലെ നീങ്ങുന്ന ആഡംബര കാറുകളില്‍ നിന്നുമുള്ള
 മഞ്ഞ വെളിച്ചം പടര്‍ത്തിയ നിഴലുകള്‍ കൂറ്റന്‍ സത്വങ്ങളെപ്പോലെ അവര്‍ക്ക് മുമ്പേ 
പരന്നു നടക്കുന്നുണ്ടായിരുന്നു. ഡിസംബറിന്‍റെ കാഠിന്യം മുഴുവന്‍ അന്തരീക്ഷത്തില്‍ മൂടി നില്‍പ്പുണ്ട്. നിശ്വാസങ്ങള്‍ക്കൊപ്പം പുറത്തേക്കു വരുന്ന മഞ്ഞുപുകയില്‍ വിണ്ടു കീറിയ 
ചുണ്ടുകള്‍ എരിഞ്ഞു തുടങ്ങി. ശൈത്യം സൂചിമുന പോലെ ഓവര്‍കോട്ടിനകത്തേക്ക് 
കുത്തിയിറങ്ങുന്നു.

Tuesday, 29 November 2011

ഓര്‍മ്മക്കൂട്ടില്‍ 3 - ഓര്‍മയിലെ രണ്ടാം ക്ലാസ്


ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം

   പ്രവാസത്തിന്‍റെ ഊഷരതയില്‍ നിന്നും പിറന്ന മണ്ണിന്‍റെ ഊഷ്മളതയിലേക്ക് പറന്നിറങ്ങിയ ഇക്കഴിഞ്ഞ ഓണക്കാലത്തെ ഒരു സുന്ദര പകല്‍. വീട്ടിലെ സ്വീകരണമുറിയിലെ സോഫയില്‍  അട്ടം നോക്കിക്കിടക്കുകയായിരുന്ന എന്‍റെ അടുത്തേക്ക് ഒരാള്‍  കടന്നു വരുന്നു. വെളുത്ത കുപ്പായത്തിന്‍റെ കീശയില്‍ കുത്തി നിറച്ച ഒരു പാട് കടലാസുകള്‍ക്കിടയില്‍ നിന്നും നാലായി മടക്കിയ ഒരു മുഷിഞ്ഞ പേപ്പര്‍ കഷ്ണം പുറത്തേക്കെടുത്തു എന്‍റെ മുന്നിലേക്ക്‌ നീട്ടിക്കൊണ്ടദ്ദേഹം അരികിലായി ഇരുന്നു. കൊല്ലങ്ങളുടെ പഴക്കം കൊണ്ടാവണം ആ പേപ്പര്‍ കഷ്ണത്തിന്‍റെ അരികുകള്‍ ദ്രവിച്ചു ഉടനീളം ഒരു പിങ്ക് നിറം പരന്നിരിക്കുന്നു. ഞാന്‍ ഒന്നും മനസ്സിലാകാതെ  അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു.
"സൂക്ഷിച്ചു വെച്ചിരുന്ന പഴയ കുറെ പേപ്പറുകള്‍ വെറുതെ പരതി നോക്കിയപ്പോള്‍ കിട്ടിയതാണ്. അതിലേക്കു നോക്കിയിരുന്നു ഞാന്‍ ഇന്നലെ ഒരുപാട് കരഞ്ഞു"
 
പ്രായം തളര്‍ത്തി തുടങ്ങിയ അദ്ദേഹത്തിന്‍റെ കണ്‍കോണുകളില്‍ ഈറന്‍ മുത്തുകള്‍ നിറഞ്ഞു തിളങ്ങുന്നത് കണ്ടതോടെ അനിയന്ത്രിതമായ ആകാംക്ഷയില്‍ ഞാന്‍ ആ കടലാസിലൂടെ കണ്ണോടിച്ചു.  എന്‍റെ അകം ഇരുപത്തൊന്നു വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു സ്കൂള്‍ ക്ലാസ് മുറിയിലേക്ക് അതിവേഗം ചുരുങ്ങി. ഞാനൊരു രണ്ടാം ക്ലാസുകാരനായി പുനരവതരിച്ചു. ഒരുപാട് ഓര്‍മചിത്രങ്ങളുടെ ഒരു തിരനോട്ടമായിരുന്നു പിന്നെ കുറേ നേരത്തേക്ക്.  പ്രിയപ്പെട്ട പാത്തുമ്മ ടീച്ചര്‍ കയ്യില്‍ ഒരു കൂരിമരത്തിന്റെ വടിയുമായി മേശയില്‍ ഉച്ചത്തില്‍ അടിച്ചു രണ്ടാം ക്ലാസിലെ പോക്കിരികളെ അടക്കിയിരുത്തുന്ന   ചിത്രം, ആറാം വയസ്സിലെ ഡിഫ്തീരിയക്കോ മറ്റോ ഉള്ള കുത്തിവെപ്പ് കഴിഞ്ഞു ചന്തിയില്‍ കൈയുഴിഞ്ഞു ആര്‍ത്തുകരഞ്ഞു ക്ലാസ്സിലേക്കോടി വരുന്ന സഹപാഠികളെ കണ്ടു മുട്ട് വിറച്ചു രണ്ടാം ക്ലാസിന്റെ മുന്നില്‍ നിന്നും കുത്തിവെപ്പ് നടക്കുന്ന സ്റ്റാഫ് മുറിയിലേക്ക് നീളുന്ന വരിയില്‍ തങ്ങളുടെ ഊഴവും കാത്തു  നിലവിളിയോടെ നില്‍ക്കുന്ന ചിത്രം, കടലാസ് തുണ്ടുകള്‍ പ്ലാസ്റ്റിക് കവറില്‍ കുത്തിനിറച്ചു ചാക്ക് നൂല് കൊണ്ട് വരിഞ്ഞുണ്ടാക്കിയ കെട്ടുപന്തു കൊണ്ട് ക്ലാസ്സിനകത്തു ഫുട്ബാള്‍ കളിച്ചു ബെഞ്ചിന്‍റെ കാലില്‍ കൊണ്ട് മുറിഞ്ഞ തള്ളവിരലുമായി പീ റ്റീ മാഷുടെ റൂമില്‍ ടിന്ചെര്‍ അയഡിന്‍റെ എരിവു കൊള്ളാന്‍ കാത്തിരിക്കുന്ന വേദനാചിത്രം, സ്കൂളിനു മുന്നിലെ പെട്ടിപ്പീടികയില്‍ നിന്നും വാങ്ങിയ ഉപ്പുവെള്ളത്തില്‍ പുഴുങ്ങിയ സ്വീറ്റ് കോണിന്‍റെ ബാക്കിയാകുന്ന തണ്ട് കൊണ്ട് സ്കൂളിന്‍റെ ഓടെറിഞ്ഞു പൊട്ടിച്ചതിന് ഹെഡ്മാഷ്‌ കുര്യന്‍ സാറിന്‍റെ കയ്യില്‍ നിന്നും ചൂരല്‍ കഷായം ഏറ്റുവാങ്ങുന്നതിന്‍റെ ദയനീയ ചിത്രം,

Saturday, 12 November 2011

കുറ്റവും ശിക്ഷയും



നിന്‍റെ നിശ്വാസങ്ങള്‍ക്ക്
ഇത്ര ഉഷ്ണം പകരുന്നത്
അകമേ എരിയുന്ന
കാമനയുടെ നെരിപ്പോടാവും  
അതില്‍ എണ്ണ തൂവി
ആളിപ്പടര്‍ത്തിയതിനുള്ള 
ശിക്ഷയും കാത്തു ഞാനീ 
കവിളിന്‍റെ ഓരത്ത്
രാവേറെ നേരമായി 
ഉഷ്ണിച്ചു നില്‍ക്കുന്നു  

Tuesday, 11 October 2011

മേരെ ഗീത് അമര്‍ കര്‍ ദോ....



   ആസ്വാദകര്‍ക്ക് അവരുടെ കുട്ടിക്കാലവും മഴയും കടലാസുതോണിയും തിരികെ കൊടുത്ത...., കൂട്ടുകാരും പ്രണയകഥയിലെ പ്രതിനായകനുമില്ലാത്ത വിചിത്ര നഗരത്തിലൂടെ സഹചാരിയെ തേടിയലഞ്ഞ...., മുല്ലപ്പൂക്കളെ ദ്യോതിപ്പിക്കുന്ന കുഞ്ഞു നയനങ്ങളുള്ള പ്രേയസിയെക്കുറിച്ച് കാമുക ഹൃദയങ്ങളെ പാടിയുലച്ച... ഗസല്‍ സംഗീതത്തിലെ ഒരു ഇതിഹാസം പാട്ട് നിര്‍ത്തി അനശ്വരതയിലേക്ക് നടന്നു നീങ്ങി...
ആ ശബ്ദ സൌകുമാര്യത്തിനു മുന്നില്‍ ഒരു പിടി ഗസല്‍ പൂക്കള്‍...  

Monday, 3 October 2011

നന്ദി സൗഹൃദമേ നന്ദി....


 ഒട്ടും വിചാരിച്ചതല്ല, കാലങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു കൂടിച്ചേരല്‍ ഉണ്ടാകുമെന്ന്. കാലിക്കറ്റ്‌ യൂനിവേര്‍സിറ്റി കാന്‍റീന്‍  മുറ്റത്തെ പേരാലിന്‍റെ ചുറ്റുതറയില്‍ ഓര്‍മകളുടെ വേലിയേറ്റങ്ങളുമായി ഞങ്ങള്‍ നാലുപേര്‍. തൃശൂര്‍ പൂരനഗരിയിലെ  ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഇതുപോലൊരു ആല്‍ത്തറയില്‍ ഇതേ കൂട്ടം ഒരിക്കല്‍ ഇരുന്നിട്ടുണ്ട്. അതിനും മുമ്പ് കണ്ണൂര്‍ യൂനിവേര്‍സിറ്റി കാമ്പസിന്‍റെ മുന്നില്‍ ഊഞ്ഞാല്‍പ്പടി പോലെ താഴ്ന്നു കിടന്ന ഒരു മരക്കൊമ്പിലും. അന്നഞ്ചു പേര്‍. 
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിതള്‍ കൊഴിഞ്ഞു പോയിരിക്കുന്നു. ഹേമന്തത്തെ വരവേല്‍ക്കാന്‍ വസന്തത്തില്‍ തളിര്‍ത്തു വിരിഞ്ഞ അഞ്ചിതള്‍പൂവില്‍ നിന്നൊരിതളിന്‍റെ അനിവാര്യമായ പൊഴിച്ചില്‍.
ചില പിന്‍മടക്കങ്ങള്‍ അങ്ങിനെയാണ്, അറിയാത്ത തുരുത്തുകളിലേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോള്‍ ആദ്യത്തെയൊരന്ധാളിപ്പ്, പിന്നെ ഒരു നിഷേധിയെപ്പോലെ മനസ്സിനെ ഫാന്‍റസികളിലേക്ക് മേച്ചു വിടുന്നു, പിന്നെ പിന്നെ മടുപ്പിന്‍റെ കുപ്പായമണിഞ്ഞു ഒരു പാകപ്പെടലിന്‍റെ ജീവിതപ്പെട്ടു പോകല്‍...  
ഓര്‍മ മരുന്നും ഒപ്പം മാരണവും ആകുന്ന ചില നേരങ്ങള്‍, നേരറിവുകള്‍‍, നെരിപ്പോടുകള്‍...
ഇനിയും പൊഴിയുവാന്‍ ഋതുഭേദങ്ങള്‍ക്ക് കാതോര്‍ത്ത്‌ ശേഷിക്കുന്ന ഇതളുകള്‍....


സൗഹൃദമേ.....
നിങ്ങളെ
ന്‍റെ പ്രാണനുതിര്‍ന്നു വിങ്ങി തുടങ്ങിയ ഉള്ളിന്‍റെ പൊള്ളലില്‍ തളിച്ച് പോയ തീര്‍ത്ഥം പുനര്‍ജ്ജനിയുടെ നാമ്പുകള്‍ മുളപ്പിച്ചു. അതില്‍ ഇലകളും പൂക്കളും കനികളും ഉണ്ടായി. വേരുകള്‍ മണ്ണിന്‍റെ മാറിലേക്ക് ആഴ്ത്തി അത് നിലയുറപ്പിച്ചു. നിങ്ങള്‍ പകര്‍ന്ന സ്നേഹത്തിന്‍റെ ധാതുവൂറ്റി പല ശിഖരങ്ങളായി പടര്‍ന്നു. 

സൗഹൃദമേ...
ആയുസ്സി
ന്‍റെ കണക്കുപുസ്തകത്തില്‍ ജീവിതാഭ്യാസത്തിന്‍റെ സൂത്രവാക്യങ്ങള്‍ ഒന്നുമില്ലാത്ത, മത്സരത്തിന്‍റെ കുറുക്കുവഴികള്‍ അടയാളപ്പെടുത്താത്ത ഏതാനും താളുകള്‍ നിങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. അലയും നിലാവും പൂക്കളും പൂമ്പാറ്റയും പാട്ടും കവിതയും പരിഭവവും പരാതിയും ഒക്കെ ചേര്‍ന്ന്  ജലച്ചായത്തില്‍ തീര്‍ത്ത ഒരു സുന്ദരചിത്രം പോലെ പല വര്‍ണങ്ങള്‍ ചാര്‍ത്തിയ താളുകള്‍...

സൗഹൃദമേ...
നിങ്ങള്‍ക്കെങ്ങനെയാണ് ഞാന്‍ നന്ദി കാണിക്കേണ്ടത്? വഴി മറന്നു മറവിയിലേക്ക് നടന്നു പോകുന്ന പഥിക
ന്‍റെ പിന്നില്‍ ഒരു ഒറ്റത്തിരി റാന്തലുമായി വന്നു നല്ല ഓര്‍മകളുടെ നിലാപെയ്ത്തില്‍ കുളിച്ച ലക്ഷ്യവിതാനത്തിലേക്ക് തിരികെ നടത്തിയതിന്, അക്ഷരക്കൂട്ടുകള്‍ക്കൊപ്പം ആഘോഷക്കൂട്ടുകളൊരുക്കി ഒരു ഉത്സവകാലം സമ്മാനിച്ചതിന്, കരുതലും കാമനയും പ്രണയവും വിരഹവും വിഷാദവും എല്ലാം ചേര്‍ത്ത ഒരു  വിശേഷകൂട്ട് ഒരുക്കി ഇനിയും നിര്‍വ്വചിക്കപ്പെടേണ്ടതായ ഒരു സവിശേഷ ബന്ധം (അതോ ബന്ധനമോ?) കൊരുത്ത് തമ്മില്‍ തമ്മില്‍ കാത്തതിന്,

സൗഹൃദമേ...
പകരം തരാന്‍ ഈയുള്ളവന്‍റെ കയ്യിലെന്തുണ്ട്? പുറംപൂച്ചിനാല്‍ തീര്‍ത്ത  സിരകളും ഗര്‍വ്വിന്‍റെ അശുദ്ധി പേറും ചുവപ്പിനെ വഹിക്കുന്ന ധമനികളും നിറഞ്ഞ ഒരു മിടിക്കുന്ന മാംസപിണ്ഡ മല്ലാതെ!  ഇതെടുത്തു കൊള്‍ക, ഓരോ മിടിപ്പും നിങ്ങള്‍ക്കുള്ള ഈയുള്ളവന്‍റെ  നന്ദി പ്രഘോഷണമാകട്ടെ. 

Monday, 22 August 2011

രാഹുല്‍ ദ്രാവിഡ്‌ - ക്ലാസിക് ക്രിക്കറ്റിന്‍റെ എന്‍സൈക്ലോപിഡിയ

      
  അയാള്‍ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ പാകിയ വഴികളിലൂടെ  നടക്കും, എത്ര ദൂരവും...., സാഹചര്യം അയാളോട് അത് ആവശ്യപ്പെടുന്നുവെങ്കില്‍.....


 വേഗത പോലും നിര്‍ണയിക്കാനാവാത്ത വിധം ചാട്ടുളി പോലെ പന്ത് കുത്തി തിരിയുന്ന ആസ്ട്രേലിയന്‍  മണ്ണിലെ പെര്‍ത്തില്‍, 


നെഞ്ചു വരെ ഉയര്‍ന്നു പൊങ്ങുന്ന ബൌണ്‍സറുകളുടെ മരണക്കെണിയൊരുക്കുന്ന ബ്രിസ്ബേനില്‍,  


പ്രവചനാതീതമായ പന്തിന്‍റെ കറക്കം കൊണ്ട് സ്പിന്നര്‍മാരുടെ ഇഷ്ട ഗ്രൗണ്ടായി മാറിയ  സിഡ്നിയിലെയും,  അഡലൈഡിലെയും ഈര്‍പ്പം വറ്റി വരണ്ട പിച്ചുകളില്‍, 


സീമര്‍മാരുടെ വിളനിലമായ മെല്‍ബണില്‍, റിവേര്‍സ് സിംഗുകള്‍ യഥേഷ്ടം പിറക്കുന്ന ഇംഗ്ലിഷ് മണ്ണിലെ ഓവലില്‍, 
ഫാസ്റ്റ് ബൌളര്‍മാരുടെ പറുദീസയായ ന്യൂസിലാന്റിലെ  ഈഡന്‍ പാര്‍കിലും ഓക് ലാന്‍ഡിലും, 


ബാറ്റ്സ്മാന്‍മാരുടെ ചങ്കിടിപ്പ് കൂട്ടുന്ന വിണ്ടു കീറിയ കരീബിയന്‍ പിച്ചുകളില്‍, 


ചുട്ടു പഴുത്തു കിടക്കുന്ന ഏഷ്യന്‍ ഗ്രൌണ്ടുകളില്‍....


 ഇവിടങ്ങളിലെല്ലാം വില്ലോമരത്തില്‍ കടഞ്ഞെടുത്ത ഒരു മാന്ത്രികവടിയുമായി വന്‍മതിലുപോലെ പ്രതിരോധത്തിന്‍റെ  ആള്‍രൂപമായി ഒരു അവധൂതനെപ്പോലെ അയാള്‍.....

Saturday, 20 August 2011

ജോണ്‍സണ്‍ - മെലഡിയുടെ ഗുല്‍മോഹര്‍...

        മൂന്നു പതിറ്റാണ്ട് കാലം കൊണ്ട് മലയാളത്തില്‍ വിരിയിച്ചെടുത്ത  ഒരു പിടി മെലഡികളുടെ മാത്രം  മാസ്മരികത മതി ജോണ്‍സണ്‍ എന്ന കുറിയ മനുഷ്യന്‍ അനശ്വരനായി ഇവിടെ നില നില്‍ക്കാന്‍. ശാസ്ത്രീയമായി കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി ഒന്നും അഭ്യസിക്കാത്ത   ജോണ്‍സണ്‍  സുധ ധന്യാസിയിലും കല്യാണിയിലും മോഹനത്തിലും ആഭേരിയിലും പഹാടിയിലും കാപി രാഗത്തിലുമെല്ലാം കടഞ്ഞെടുത്ത പാട്ടുകള്‍ ജന്മസിദ്ധമായ സര്‍ഗ വൈഭവത്തിന്‍റെ കയ്യൊപ്പുകള്‍ ചാര്‍ത്തിയ സംഗീതാല്ഭുതങ്ങളാണ്.  
     പ്രണയിനിക്ക് കൊടുക്കാന്‍ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടേതാണെന്നു ചോദിച്ചാല്‍  ആദ്യം വരുന്നവയിലൊന്ന് തീര്‍ച്ചയായും പൂവച്ചല്‍ ഖാദറിന്‍റെ  വരികള്‍ക്ക്  ജോണ്‍സണ്‍ ഈണമിട്ടു യേശുദാസ് പാടിയ 'ഒരു കുടക്കീഴില്‍' എന്ന ജോഷി ചിത്രത്തിലെ "അനുരാഗിണീ ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍...."
ആയിരിക്കും എന്നതില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. 
      ഗായകനെന്ന നിലയില്‍ എം ജി ശ്രീകുമാറിന് മേല്‍വിലാസമുണ്ടാക്കി കൊടുത്ത കിരീടത്തിലെ " കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി....", കൗമാര സ്വപ്നങ്ങളില്‍ ഗന്ധര്‍വ സാന്നിധ്യം നിറച്ച 'ഞാന്‍ ഗന്ധര്‍വന്‍' എന്ന ചിത്രത്തിലെ " ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...", തെരുവുഗീതത്തിനും ക്ലാസ് മെലഡിയുടെ സങ്കേതങ്ങള്‍ പറ്റുമെന്ന് കാണിച്ച ചെങ്കോലിലെ "മധുരം ജീവാമൃത ബിന്ദു...",  കെ എസ്   ചിത്രയുടെ എന്നത്തെയും മാസ്റ്റര്‍ പീസ്‌ ആയ ചമയത്തിലെ "രാജഹംസമേ....", ഓ എന്‍ വി യുടെ തൂലികയില്‍ നിന്നുതിര്‍ന്നു വീണ വരികള്‍ക്ക് മെലഡിയുടെ തേന്‍ പുരട്ടി ജോണ്‍സണ്‍ അവതരിപ്പിച്ച പൊന്‍മുട്ടയിടുന്ന താറാവിലെ "  കുന്നിമണി ചെപ്പു തുറന്നു..", കാവാലത്തിന്‍റെ വരികള്‍ക്ക് ജോണ്‍സണ്‍ ജീവന്‍ നല്‍കിയ "  ഗോപികേ നിന്‍ വിരല്‍തുമ്പുരുമ്മി..." , കൈതപ്രവുമായി ചേര്‍ന്നൊരുക്കിയ സല്ലാപത്തിലെ "പൊന്നില്‍ കുളിച്ചു  നിന്ന... ", നമുക്ക് പാര്‍ക്കാന്‍  മുന്തിരിതോപ്പുകളില്‍ ഓ  എന്‍ വി യുമായി ചേര്‍ന്ന് "പവിഴം പോല്‍ പവിഴാധരം പോല്‍..", വരവേല്‍പ്പിലെ "ദൂരെ ദൂരെ സാഗരം...",     ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലെ "മെല്ലെ മെല്ലെ  മുഖപടം..." അങ്ങിനെ എത്രയെത്ര ഗാനോപഹാരങ്ങള്‍....
        തൃശ്ശൂരിലെ നെല്ലിക്കുത്ത് ഫെറോന ചര്‍ച്ചിലെ ക്വയറില്‍ പാടി തുടങ്ങി 'വോയിസ്‌ ഓഫ് തൃച്ചുര്‍' എന്ന ഗാനമേള ട്രൂപില്‍  ഹാര്‍മോണിയം മുതല്‍ കോങ്ഗോ ഡ്രം വരെയുള്ള ഒട്ടുമിക്ക സംഗീതോപകരണങ്ങളും ഒറ്റയ്ക്ക് വായിക്കുന്ന അത്ഭുത ബാലനായി വളര്‍ന്നു, ദേവരാജന്‍ മാഷിന്‍റെ ശിഷ്യനായി, സഹായിയായി, 1974 -ല്‍ ഭരതന്‍റെ ആരവത്തില്‍ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ഒരുക്കി ഇന്‍ഡസ്ട്രിയിലേക്ക് വരവറിയിച്ച്, 1981  -ല്‍ സില്‍ക്ക് സ്മിതയുടെ ആദ്യ പടമായ ഇണയെ തേടിയില്‍ ആര്‍ കെ ദാമോദരന്‍റെ വരികള്‍ക്ക് ഈണമിട്ടു ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായി, ആര്‍ കെ ശേഖറിന് ശേഷം അര്‍ജ്ജുനന്‍ മാഷിന്‍റെയും ദേവരാജന്‍റെയും എ ടി ഉമ്മറിന്‍റെയുമെല്ലാം പാട്ടുകള്‍ക്ക്  , ഓര്‍ക്കസ്ട്രെഷന് ഒരുക്കി, , കാവാലം , ഓ  എന്‍ വി, ചുള്ളിക്കാട്, കെ ജയകുമാര്‍, കൈതപ്രം, ഗിരീഷ്‌ പുത്തഞ്ചേരി തുടങ്ങി ഒട്ടുമിക്ക പാട്ടെഴുത്തുകാരുടെയും ‍വരികള്‍ക്ക് ഈണം  തീര്‍ത്തു പാട്ടാക്കി, ഇടയിലെ ബീജിയം കമ്പോസ് ചെയ്തു, പാട്ടിന്‍റെ മുഴുവന്‍ ഓര്‍ക്കസ്ട്രെഷന്‍ നിര്‍വഹിച്ചു,  സിനിമകള്‍ക്ക്‌ മുഴുനീളം പശ്ചാത്തല സംഗീതം രചിച്ചു,   വയലാര്‍ - ദേവരാജന്‍, പി ഭാസ്കരന്‍ - എം എസ് ബാബുരാജ്, ശ്രീ കുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി,  ഓ എന്‍ വി - എം ബി ശ്രീനിവാസ്  എന്നിങ്ങനെയുള്ള എഴുത്തും ഈണവും ചേര്‍ന്നുള്ള ഹിറ്റ്‌ കോമ്പിനേഷനുകളിലേക്ക്  കൈതപ്രം - ജോണ്‍സണ്‍   എന്ന പുതിയ ഒരു  കൂട്ടുകെട്ട് കൂടി എഴുതി ചേര്‍ത്ത് അയാള്‍ കാലത്തിനപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നു, തന്‍റെ സന്തതസഹചാരിയായ ഗിറ്റാറിന്‍റെ തന്ത്രികളില്‍ ശോകഹാരിയായ ഒരു  നോട്ട് ബാക്കി വെച്ച്.....
ഗാനാഞ്ജലികള്‍....

Tuesday, 9 August 2011

ഓര്‍മ്മക്കൂട്ടില്‍ 2 - പ്രീഡിഗ്രിക്കാലവും പര്‍ദ്ദക്കറുപ്പിലൊളിച്ചു വന്ന ആദ്യാനുരാഗവും

        
         ആഘോഷങ്ങളുടെ പെരുമഴയിരമ്പി വന്ന പ്രീഡിഗ്രീ കാലം, നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ കടന്നു സ്വാതന്ത്ര്യത്തിന്‍റെ അനന്തസാഗരത്തിലേക്കുള്ള  ഒരു ക്രാഷ് ലാന്ടിംഗ് ആയിരുന്നു സത്യത്തില്‍ സ്കൂളില്‍ നിന്നും കോളേജിലേക്കുള്ള ആ പറിച്ചു നടല്‍. നൂറോളം പേരുള്ള ക്ലാസ് മുറികള്‍ ഒരു പൂരപ്പറമ്പ് പോലെ ഹരം പകരുന്നതായിരുന്നു. "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'  എന്ന പോലെയായിരുന്നു  മിക്ക അവറുകളും. ആരൊക്കെയോ കയറി വന്നു മൈക്‌ വെച്ച് ഘോരഘോരം പ്രസംഗിക്കുന്നു. കോളേജില്‍ ടീച്ചര്‍മാര്‍ അല്ല, ലെക്ചര്‍മാരാണുണ്ടാവുക എന്ന് നേരത്തെ സ്കൂള്‍ സാറമ്മാര്‍ പറഞ്ഞു തന്നിരുന്നത് കൊണ്ട് ഇത്തരം പ്രഘോഷണങ്ങള്‍ തുടക്കത്തില്‍ ഞങ്ങള്‍ വളരെ ഭയഭക്തിബഹുമാനത്തോടെ കേട്ട് കൊണ്ടിരുന്നു. 

     പിന്നെ പിന്നെ  ഹാജര്‍ അറിയിക്കാന്‍ മാത്രമായി കയറ്റം. ഹാജരറിയിച്ചാല്‍ പിന്നെ താല്പര്യമില്ലാത്തവര്‍ക്ക് പോകാമെന്ന് പ്രത്യേകം അറിയിപ്പ് തരുന്ന വിശാലമനസ്കരായ കുറച്ചു അധ്യാപകര്‍ ഉണ്ടായിരുന്നതിനാല്‍ അവരെ മാതൃകാധ്യാപകരായി ഞങ്ങള്‍ വാഴ്ത്തി പാടി. അവരെ പുറത്തു വെച്ച് കാണുമ്പോള്‍ എണീറ്റ്‌ നിന്ന് ബഹുമാനിച്ചു, ബസില്‍ സീറ്റൊഴിഞ്ഞു കൊടുത്തു പകരം അതില്‍  അവരെ പിടിച്ചിരുത്തി, സ്റ്റാഫ്‌ ക്ലബ്ബിലേക്ക് സിഗറെറ്റും പാന്‍ പരാഗും എത്തിച്ചു കൊടുത്തു, കാമ്പസിലെ മൂത്രപ്പുരകളില്‍ നടത്തുന്ന കൊത്തുപണികളില്‍ നിന്നും അവരുടെ പേരുകളും  ചിത്രങ്ങളും  പ്രത്യേകം ഒഴിവാക്കി, അങ്ങിനെയൊരുപാട് സ്നേഹാദരങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ അവര്‍ക്ക് നേരെ പ്രിയ ശിഷ്യഗണങ്ങളായ ഞങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പകരം നന്ദിയായി ഞങ്ങളുടെ അറ്റെന്‍ഡന്‍സ് കൃത്യമായി അവര്‍ മാര്‍ക്ക് ചെയ്തു. 


ഇടമഴ പോലെ ചില ഗസ്റ്റ് ലക്ചറര്‍മാര്‍

       നീരൊട്ടി വരണ്ട മണ്ണിലേക്ക് പുതുമഴയിരമ്പിയിറങ്ങുന്നത് പോലെയാണ് ചില പ്രത്യേക പിരീഡുകളില്‍ ഞങ്ങള്‍ ഇടിച്ചു കയറിയിരുന്നത്. കാരണം ചില വിഷയങ്ങളെടുക്കാന്‍ വരുന്ന ഗസ്റ്റ് ലെക്ചര്‍മാരെ ഞങ്ങള്‍ക്കു പെരുത്ത്‌ ഇഷ്ട്ടമായിരുന്നു. പോസ്റ്റ്‌ ഗ്രാജ്വേഷന്‍ കഴിഞ്ഞ ഉടനെ പഠിപ്പിക്കാനിറങ്ങുന്ന ഇത്തരം പെണ്‍ ലെക്ച്ചര്‍മാര്‍ എന്ത് കൊണ്ടോ ഞങ്ങളില്‍ ക്ലാസില്‍ കയറാനുള്ള ഒരു ത്വരയുണ്ടാക്കുന്നതില്‍ വിജയിച്ചു (ഇതിനെയാണോ ഫിസിക്സില്‍ 'ത്വരണം' എന്ന് പറയുന്നത് ആവോ? . കാരണം പ്രീഡിഗ്രീ ഫിസിക്സിലെ സ്പെസിഫിക് ഹീറ്റ് കപ്പാസിറ്റിയുടെ ഡെഫിനിഷന്‍ എന്നോട് ചോദിച്ചു നോക്കൂ ,  മണി മണി പോലെ ഞാന്‍ ഉത്തരം പറയും, ഇപ്പോഴും!! ഹീറ്റ് ട്രാന്‍സ്ഫര്‍ പഠിപ്പിച്ച ആ ടീച്ചറുടെ ഒറ്റ ക്ലാസ് പോലും ഞാന്‍ മിസ്സാക്കിയിട്ടില്ല! സത്യം!! ഹി  ഹി..)

Monday, 11 July 2011

A Letter to Sam from My Heart....


Dear Sam,

       You know very well that I do often hesitate to blog something in English and it doesn't belong to any regret to that language but rather its my compassion towards my native Malayalam, my second mom. But,now, do feel, its the right time to tell something what I honestly earned from you in these hardly two years of companionship and living together. 

      Still I recollect, it was a terrific afternoon of a worst stormy and hottest day in July of the year 2008, I was in a cab sent from the company which was occupied to its maximum with the employees who were back from their happy holidays. Their gloomy faces made me flashing back the glimpses of the teary moments that I had gone through whenever I was taken back to boarding school after my two months summer holidays. I couldn't see anything through the windshields but just the smog resulted from a suspension of the wriggling tiny sand and humid air. 

Sam,

     When I entered to the company, different varieties of people, more precisely, a cross sectional representation of all the classes of human traits that I have had acquainted during my academics, were exposed in front of me. Really speaking, it is an awesome experience to get a plenty of human beings (I do like to call them human 'characters' as we are all good actors in being 'being')  at a hand away when you are really interested in studying traits, behavior, psychological defense mechanisms of individuals, attitudes etc etc. When you own yourself enough experience of getting hurt from those called 'friends' of your past, you will be cautious at its most to scan for a matching wave having a closest wavelength, amplitude and a same phase of interference to have a constructive output in the resulting relationship. 

Saturday, 25 June 2011

അനുയാത്ര

                    ആദ്യമാദ്യം  പ്രണയനിര്‍ഭരങ്ങളായിരുന്നു വാക്കുകളും എഴുത്തുകളും.  പരസ്പരം കണ്ടെത്താന്‍ എന്തേ ഇത്ര വൈകിപ്പോയെന്ന പരിഭവങ്ങളുടെ വേലിയേറ്റങ്ങളുമായി നിരതെറ്റിയ അക്ഷരങ്ങള്‍. പുലരി പോലെ വെട്ടം നിറഞ്ഞ ഉള്ളിനെക്കുറിച്ച്, ഉറക്കം പിടിതരാതെ ഒളിച്ചുപാര്‍ക്കുന്ന രാവിന്‍റെ  കുസൃതിയെക്കുറിച്ച്, തൊലിപ്പുറം തുളച്ചു അകത്തേക്ക് കയറുന്ന തണുപ്പിനെ തടുക്കാനാവാതെ വിറയാര്‍ന്നു പൊട്ടിയ അധരങ്ങളെക്കുറിച്ച്,  പൂക്കളും ഇലയും വീണു പല നിറം ചാലിച്ച ഊടുവഴികളിലൂടെ മരപ്പെയ്ത്തില്‍ നനഞ്ഞുള്ള ഒരു സന്ധ്യാസവാരിയെക്കുറിച്ച്,  കൊന്ന പൂക്കുന്ന മേടമാസത്തിലെ ചൂടില്‍  വിയര്‍പ്പിലൊട്ടിയുള്ള ഒരു ഉച്ചമയക്കത്തെക്കുറിച്ച്, നിലാവിറ്റ് വീഴുന്ന ഒരു തെളിഞ്ഞ രാത്രിയില്‍ പുഴയോര മണലില്‍ മാനം നോക്കി കിടന്നുള്ള ഒരു കൂട്ടു സതിരിനെക്കുറിച്ച്, ചിറ പൊട്ടി വന്ന  ഒഴുക്കില്‍ കുതിച്ചു പായുന്ന  വികാരനൗകയെ   പിടിച്ചു കെട്ടാനുള്ള പെടാപാടിനെക്കുറിച്ച്, അങ്ങിനെയങ്ങിനെയൊരുപാട് ....   

 **********************

"പ്രണയമൂറ്റുന്നത്‌  ഒരു കലയാണോ?" 
ചോദ്യം അപ്രതീക്ഷിതമായിരുന്നു. അത് കൊണ്ട് തന്നെ ഉത്തരം മൗനത്തില്‍ അവസാനിപ്പിച്ചു ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു.
"ആണല്ലേ, നിന്‍റെ കണ്ണുകള്‍ അങ്ങിനെ പറയുന്നു"
ഞാനൊന്ന് തല കുലുക്കി. ആണെന്നോ അല്ലെന്നോ എന്ന് തിരിച്ചറിയാനാകാത്ത പരുവത്തില്‍‍. 

"എന്നും നോവ്‌ തിന്നുന്നവളുടെ, വിരഹത്തിലൊട്ടി  മൗനമേറുന്നവളുടെ, പിന്നില്‍ ഇരുട്ട് മറക്കുന്നവളുടെ, വഴിയിലെന്നുമൊറ്റപ്പെടുന്നവളുടെ, ഇവരുടെയൊക്കെ പ്രണയമൂറ്റിയെടുക്കുന്നത് ഒരു തരം കല തന്നെ!". 

Wednesday, 25 May 2011

ജില്ലയുടെ അഭിമാനമായി ഇര്‍ഫാന്‍, ഓര്‍മ്മകളില്‍ പ്രിയപ്പെട്ട വീ എം സാര്‍

       മലപ്പുറം ജില്ല അതിന്റെ കഠിനാധ്വാനത്തിന്റെ ഫലക്കൊയ്ത്തു നടത്തി കൊണ്ടിരിക്കുകയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ട്‌. എസ് എസ് എല്‍ സി, പ്ലസ്‌ ടു, എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, സിവില്‍ സര്‍വീസ് തുടങ്ങി സമസ്ത മേഖലകളിലും വിജയഭേരി മുഴക്കി ജില്ല മധുരതരമായ ഒരു പകരം വീട്ടലിന്റെ പാതയിലാണ്. പിന്നോക്കത്തിന്റെ നുകം പേറി ഒരു പാട് കാലം പലരുടെയും പരിഹാസത്തിനും അവഹേളനങ്ങള്‍ക്കും പാത്രമായിക്കൊണ്ടിരുന്ന ഒരു ജില്ല വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുടെ വെന്നിക്കൊടി പാറിച്ചു തുടങ്ങിയിരിക്കുന്നു എന്നത്  ഈയൊരു നല്ല നാളിന്‍റെ പുലര്‍ച്ചക്കായി അഹോരാത്രം പണിയെടുത്ത നിസ്വാര്‍ത്ഥരും സാത്വികരുമായ മുന്‍കാല മഹാമനീഷികളുടെ സേവനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്. അവര്‍ തെളിച്ച പാതയിലൂടെ ആഷിക് കാരാട്ടിലും അന്‍വര്‍ അലിയും ഡാരിസ് മുഹമ്മദും അസ്‌ലം കുഞ്ഞിമുഹമ്മദും നിഖില്‍ ചന്ദ്രനും ഇസ്ഹാക്ക് ഹസനും കടന്നു ഇപ്പോള്‍ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി ഇര്‍ഫാനില്‍ എത്തി നില്‍ക്കുന്നു നേട്ടങ്ങളുടെ ഈ ഘോഷയാത്ര.
  
   മലപ്പുറം പാണക്കാടിനു  സമീപം മറ്റത്തൂര്‍ മൂലപ്പറമ്പ് എന്ന ഒരു തനി നാട്ടിന്‍പുറത്തു നിന്നും 2011 മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം സ്ഥാനത്തേക്കുള്ള ദൂരം ഇര്‍ഫാന്‍ താണ്ടിക്കടന്നത് കഠിനാധ്വാനത്തിലൂടെയായിരുന്നു.  ഈ വിജയം എന്നിലുണ്ടാക്കുന്ന സന്തോഷം ഒരു നൊമ്പരത്തിന്റെ അരികു പറ്റിയാണ്. തിരൂരങ്ങാടി പി എസ് എം ഓ കോളേജില്‍ എന്നെ ഏഴു വര്‍ഷത്തോളം കെമിസ്ട്രി പഠിപ്പിച്ച, ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ്  തലവനായിരുന്ന പ്രിയപ്പെട്ട വീ എം സാറിന്‍റെ മകനാണ് ഇര്‍ഫാന്‍. ഈ മഹാവിജയം കാണാന്‍ പക്ഷെ അദ്ദേഹം ഇല്ലാതെ പോയി എന്ന ദുഃഖം ഇര്ഫാനെപ്പോലെ തന്നെ എന്നെയും നൊമ്പരപ്പെടുത്തുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ മകന്‍റെ കൂടെ ബൈക്കില്‍ കോളേജിലേക്ക് പുറപ്പെട്ട വീ എം സാര്‍ പാണക്കാട്-വേങ്ങര റോഡിലെ ഒരു വളവില്‍ എതിരെ വന്ന സുമോയില്‍ തട്ടി ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നമ്മെ വിട്ടു പിരിഞ്ഞു പോയി. ആ വിവരം അറിയിച്ചു കൊണ്ട് സുഹൃത്തിന്റെ ഫോണ്‍ വന്ന ദിനം വിശ്വസിക്കാനാകാതെ പകച്ചു നിന്നത് ഇന്നും ഓര്‍മ്മയിലേക്ക് കടന്നു വരുന്നു. അദ്ധേഹത്തിന്റെ സ്വപ്നം മകന്‍ സാക്ഷാല്‍ക്കരിച്ചു കാണുമ്പോള്‍ നിറഞ്ഞ സന്തോഷവും അഭിമാനവും തോന്നുന്നു. ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍  പഠിക്കാനും ഒരു മിടുക്കനായ ന്യുറോളജിസ്റ്റ് ആകാനുമുള്ള ഇര്ഫാന്റെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്നും ഞങ്ങളുടെ പ്രിയപ്പെട്ട വീ എം സാറിന്‍റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്നും ആത്മാര്‍ഥമായി പ്രാര്‍തഥിക്കുന്നു. മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ ഇര്‍ഫാന് ഹൃദ്യമായ അഭിനന്ദനങ്ങള്‍.....    

Monday, 7 March 2011

പെണ്ണടയാളങ്ങള്‍

പെറ്റും പോറ്റിയും ഒരുത്തി
നേരിന്റെ പകലില്‍
നോവിന്റെ നിഴല്‍ മറച്ചു
സഹ്യനോളം സഹിച്ചു
ആര്‍ദ്രതയുടെ അമ്മിഞ്ഞ നുണച്ച് 
അലിവിന്റെ അഴക്‌ പാകി
അറിവിന്റെ വിത്തിട്ട്
ഒരമ്മ, എന്റെ മാത്രം 

അപ്പുറം
ഒരു ജനല്‍ കമ്പിയില്‍
മുഖം ചേര്‍ത്ത്
അനന്തതയൊക്കെയും
മിഴിക്കുഴികളില്‍ പകര്‍ത്തി
പരിഭവങ്ങളില്ലാതെ
പരാതിപ്പൊതി അഴിക്കാതെ 
ഒറ്റയുടെ തുരുത്തില്‍
വീണ്ടുമൊരമ്മ
അതാരുടേതാണാവോ?

കൂട് കൂട്ടാന്‍
ഒരു ചില്ല വേണം
അലഞ്ഞു കുഴയും മുമ്പേ
ഒരു കൂടുമായി അവള്‍
ഞാന്‍ ആകാശമാകാം
നീ ചിറകാകുക
കാണുന്നതൊക്കെ
കണ്ണിനു വിരുന്നാവുക
കാണാത്തതിന്റെ
പൊരുളറിയുക
എത്ര സുന്ദരമെന്നവള്‍
എത്ര മനോഹരിയെന്ന് ഞാന്‍

കൂട് ബാക്കിയുണ്ട്
ചില്ലയില്ല പേറാന്‍
ഇരുട്ട് മൂടി ആകാശം
ഒടിഞ്ഞ അസ്ഥിയില്‍
ഭാരമായി ചിറക്‌
നീയെവിടെയെന്നവള്‍
നിയതിയുടെ ചുവരില്‍ തട്ടി
പോയ  ചോദ്യം തിരിച്ചു വന്നു
നീയെവിടെ?

കൂട്ട് കൂടിയതിനെ
കൂട്ടിക്കൊടുത്തവന്‍ 
അടുത്ത ചില്ല തേടി
അക്കരയ്ക്ക്


Sunday, 20 February 2011

ഹൈപ്പോതെസിസ്

 ചില്ലിട്ട ജാലകത്തിലൂടെ ഇളം നിറത്തിലുള്ള വിരിയും കടന്നു മുറിക്കകത്ത് നിഗൂഡതകളെ പേറുന്ന ഒരു നീലവെളിച്ചം പടര്‍ത്തിയിരിക്കുന്നു പുറത്തു നിന്നും അരിച്ചെത്തിയ നിലാവ്.  ഒരു ചീവിട് പോലും ചിലയ്ക്കാത്ത കനത്ത നിശബ്ദതയെ ഭേദിച്ച് കട്ടിലിനടിയില്‍ ഘടിപ്പിച്ച സ്റ്റീരിയോയില്‍ നിന്നും ഹൃദയം പിടിച്ചു നിര്‍ത്തുന്ന ശബ്ദത്തില്‍ മെഹ്ദി ഹസന്‍ പാടുന്നു:                  

                                       യൂ സിന്ദഗി കി രാഹ് മേം ഠക് രാ  ഗയാ കൊയീ
                                     ഇക് രോഷ്നി അന്ധേരാ മേം ബികരാ ഗയാ കൊയീ

മനസ്സ് ഒരു ഫ്ലാഷ്  ബാക്കിനുള്ള ഒരുക്കത്തിലാണെന്നറിഞ്ഞു ഞാന്‍ പതിയെ കട്ടിലിലേക്കമര്‍ന്നു. ഒറ്റക്കിരിക്കുന്നവനെ സങ്കടങ്ങള്‍ക്ക് ഒറ്റു കൊടുക്കുന്ന ദുഷ്ടനാണ് ഓര്‍മ്മയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒട്ടും അനുസരണയില്ലാതെ യുദ്ധഭൂമിയില്‍ പായുന്ന ഒരു കുതിരയെപ്പോലെയാണ് ചിലപ്പോള്‍ മനസ്സ്. ചേദിക്കപ്പെട്ട കബന്ധങ്ങള്‍ കണ്ടു പകച്ചു പിടിയിലൊതുങ്ങാതെ എതിര്‍ചേരിയിലേക്ക് പാഞ്ഞു കയറി അശ്വാഭടനെ ശത്രുവിന് മുന്നിലേക്ക്‌ എറിഞ്ഞു കൊടുക്കുന്ന ഒരു ഭ്രാന്തന്‍ യുദ്ധക്കുതിരയെപ്പോലെ. ഞാനൊരിക്കല്‍ ഇതവളോട് പറഞ്ഞിട്ടുമുണ്ട്. അവള്‍ എന്നു പറയുന്നത് മറ്റേതൊരു പെണ്‍കുട്ടിയേയും പോലെ ഒരുവള്‍ എന്നൊരു സാമാന്യവല്‍ക്കരണത്തിനപ്പുറം നില്‍ക്കുന്നവളാണ്. വികാരവിചാരങ്ങളുടെ സംവേദന വഴിയില്‍ രണ്ടുപേര്‍ തമ്മിലെ ബന്ധം എങ്ങനെ പരിവര്‍ത്തിക്കപ്പെടാം എന്നതിനെക്കുറിച്ചൊരു ഗവേഷണം നടത്തിയ ചരിത്രം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമുണ്ട്. ഓര്‍മ്മകളുടെ വേലിയേറ്റങ്ങളില്‍ ഇടയ്ക്കിടെ വന്നു പോകുന്ന അപൂര്‍വമായ ഒരു കാലഘട്ടം.                     
ഞാനൊരു തിരിഞ്ഞു നടത്തത്തിനൊരുങ്ങി പതുക്കെ കണ്ണുകളടച്ചു.

മെഹ്ദി ഹസന്‍ പാട്ട് തുടര്‍ന്ന് കൊണ്ടിരുന്നു:
        
                            പെഹലെ വൊഹ് മുജ്ജ്കോ ദേഖ് കര്‍ ഭര്‍ ഹംസി ഹോഗയീ
                            ഫിര്‍ അപ്നെ ഹി ഹസീന്‍ ഖയാലോന്‍ മേ ഖോ ഗയീ

സര്‍ഗാത്മകതയുടെ ആഘോഷമായി വന്ന  അധ്യാപന പരിശീലന കാലം. മനശാസ്ത്ര വഴിയിലെ സങ്കേതങ്ങള്‍ പുതുമയോട അറിഞ്ഞു വരുന്ന സമയം. അറിഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ പരസ്പരം പരീക്ഷിച്ചു നോക്കുന്നതില്‍ തുടങ്ങി ഞങ്ങളുടെ ഗവേഷണ ത്വര. അത്തരമൊരു ഘട്ടത്തിലാണ് സ്വന്തമായൊരു വീക്ഷണവുമായി അവള്‍ വരുന്നത്. ചിന്തകളുടെ തരംഗദൈര്‍ഘ്യം ക്രിയാത്മകമായി പരിരംഭണം ചെയ്യുമ്പോള്‍ രണ്ടുപേര്‍ പ്രണയാതുരരാകാന്‍ സാധ്യതയേറുന്നുവെന്നും  മറിച്ചായാല്‍ അവരൊരിക്കലും ഒരു നേര്‍രേഖയില്‍ സന്ധിക്കില്ലെന്നുമുള്ള  അത്യന്തം നൂതനമെന്നു അവള്‍ തന്നെ സ്വയം വിശേഷിപ്പിച്ച ഒരു തോട്ട്. അതൊരു തോട്ടല്ലെന്നും പ്രണയിക്കാന്‍ ‍കൊതിക്കുന്ന വിവിധ ആശയക്കാരെ പരസ്പരം അകറ്റാനുള്ള ഒരാട്ടാണെന്നും ഞാന്‍ ചുമ്മാ മനസ്സില്‍ പറഞ്ഞു (നേരിട്ട് പറയാന്‍ പേടിയായിട്ടാ... ദേഹോപദ്രവം ആര്‍ക്കാണ് പേടിയില്ലാത്തത്? ).    

Sunday, 2 January 2011

ജീവനാശിനിയായി മാറുന്ന എന്‍ഡോസള്‍ഫാന്‍

                                                        മുതലാളിത്ത സാമ്പത്തിക ക്രമത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത രീതിയാണ് ഉത്പാദനരംഗത്തെ എളുപ്പവഴികളുടെ പ്രയോഗവല്കരണം. വേഗവും അളവും മുഖ്യമാനദണ്‍ഡങ്ങള്‍ ആകുമ്പോള്‍ ഉല്പന്നത്തിന്‍റെ ഗുണമേന്മയും ഉത്പാദനരീതികളുടെ ശേഷിപ്പുകളും രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെടുന്നത് സ്വാഭാവികം. രാസകീടനാശിനികളും കളനാശിനികളുമെല്ലാം സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ കാര്‍ഷികോല്പാദനത്തിനു വിഘാതമാവുന്നത് ഇവിടെയാണ്‌. അനിയന്ത്രിതവും അശാസ്ത്രീയവുമായ രാസകീടനാശിനികളുടെ ഉപയോഗം ഇവയെ ജൈവനാശിനികളാക്കി മാറ്റിയിരിക്കുന്നു എന്നതാണ് വര്‍ത്തമാന കാലത്തെ ഏറ്റവും അസ്വസ്ഥമാക്കുന്ന സത്യം. രാസകീടനാശിനികള്‍ അപകടകാരികളായി മാറുന്നതിനു ആഗോള സമൂഹം സാകഷ്യം  വഹിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.
       1950 -കളിലാണ് ഇനോര്‍ഗാനിക് രാസവസ്തുക്കളായ കാത്സ്യം ആര്‍സനേറ്റ്, കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്), ലെഡ് ആര്‍സനേറ്റ്, തുടങ്ങിയ മാരകമായ ഹെവി മെറ്റല്‍  സാന്നിധ്യമുള്ള കീടനാശിനികളില്‍ നിന്നും മാറി  ഓര്‍ഗാനിക് സംയുക്തങ്ങളിലേക്ക് കാര്‍ഷികലോകം തിരിയുന്നത്.

Tuesday, 7 December 2010

കാനനപ്രവേശം -രണ്ടാം ഖണ്ഡം

ഇരുട്ടിലൂടെ ഒരാള്‍ 
കോസല ദേശത്തിന്‍റെ
ചുവന്ന മണ്ണിലൂടെ
സൂര്യവംശ സമൃദ്ധിയുടെ
ഓര്‍മകളില്‍ മുഴുകി
ഹരിശ്ചന്ദ്രന്‍റെ
സത്യവും ഘോഷിച്ച് 
രഘുവംശാവലിയുടെ
പൈതൃകം പേറി
ദശരഥന്‍റെ
കാലടികളും പിന്നിട്ടു
സരയുവിന്‍റെ
തീരവും താണ്ടി
ഇരുട്ടിലൂടെ ഒരാള്‍..
"ആരാ...?"
"ഞാന്‍ രാമന്‍"
"അങ്ങ് ഈ രാവില്‍....?
"കാട്ടിലേക്ക്"
"വ്യാഴവട്ടത്തിലധികം കഴിഞ്ഞിട്ടും... വീണ്ടും?"
"വേണ്ടി വന്നു"
തിരിഞ്ഞു നിന്നൊരു
ബാണം തൊടുത്തു
പിന്നെ ഇരുട്ടിലേക്ക്
വീണ്ടും കാട്ടിലേക്ക്...

Monday, 6 December 2010

തോര്‍ച്ച



"ഒരു മഴക്കുള്ള കോളുണ്ടെന്നു തോന്നുന്നു"
     
പുറത്തടിച്ചു തുടങ്ങിയ തണുത്ത കാറ്റിനെ അകത്തേക്ക് വരവേല്‍ക്കാന്‍ കൊതിച്ചു ആവേശപൂര്‍വ്വം കിടപ്പറയുടെ ജനലുകള്‍ തുറക്കുന്ന തിരക്കിലായിരുന്നു  അവള്‍.  
വിരഹച്ചൂടില്‍ പൊള്ളിയിരിക്കുന്ന ഭൂമി അതിന്‍റെ വിള്ളലുകളിലേക്ക്  പെയ്തു തുടങ്ങിയ വലിയ തുള്ളികള്‍ കിനിഞ്ഞിറങ്ങുമ്പോള്‍ വമിപ്പിക്കുന്ന കാതരമായ അതേ വെന്ത മണം കാറ്റിലൂടെ എന്നിലേക്കടിച്ചു കയറി. പൊടിമണ്ണ്  പറക്കുന്ന പകലില്‍ തറവാടിന്‍റെ പിന്‍മുറ്റത്തു  വലിയ കറുത്ത ചെമ്പില്‍ അമ്മമ്മ നെല്ല് പുഴുങ്ങുമ്പോഴാണ് ഇങ്ങനെയൊരു മണം പണ്ടറിയാറുള്ളത്. ഇനി മണ്ണില്‍ ജീവന്‍റെ നാമ്പുകള്‍ പൊങ്ങി തുടങ്ങും. പിന്നെ ഇതുവരെ വസ്ത്രഹീനയായിരുന്ന ഭൂമി പച്ചയുടെ കുപ്പായമണിയും. ജീവന്‍റെ കുഞ്ഞു സ്പന്ദനങ്ങള്‍ ഒക്കെ ഇതുവരെ അതിന്‍റെ മാറില്‍ എങ്ങിനെയാണാവോ ഒളിച്ചു വെച്ചിരുന്നത്?

"ആ.... ആര്‍ക്കറിയാം" 

എന്നിലെ കാല്പനികന്‍റെ ആ ചോദ്യത്തിന് ഞാന്‍ തന്നെ അറിയാതെ മറുപടി പറഞ്ഞു പോയി. ഒറ്റക്കിരുന്നുള്ള എന്‍റെ സംസാരം കേട്ടാവണം  ജനാല വിരികളെ ചുരുട്ടി അറ്റങ്ങളില്‍ ബന്ധിച്ചുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയത്. അല്‍പ നേരം എന്നെ വിസ്മയിച്ചു നോക്കിയ ശേഷം അവള്‍ എന്‍റെയടുത്തു വന്നു നിന്നു.

" ആ.... എനിക്കറിയില്ല"

"എന്ത്?"
ഞാന്‍ പെട്ടെന്ന് ചോദിച്ചു പോയി

"നീയല്ലേ ഇപ്പൊ ചോദിച്ചേ, ആര്‍ക്കറിയാമെന്നു?"

"അത് നിനക്കൊട്ടുമറിയാന്‍ വഴിയില്ല"
  എന്‍റെ മറുപടിയില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച  ജിജ്ഞാസയുടെ ഇര കോര്‍ത്ത  കൊളുത്ത്  ഞാനുദ്ധേശിച്ച രീതിയില്‍ തന്നെ കൊണ്ടെന്നു അവളുടെ കടുപ്പിച്ച നോട്ടം ചേര്‍ത്ത് വന്ന ഉടനെയുള്ള ചോദ്യത്തില്‍ നിന്നും എനിക്ക് മനസ്സിലായി

"അതെന്താ, ഞാനറിയാന്‍ പാടില്ലാത്ത ഇത്ര വലിയ കാര്യം?"

പെട്ടുപോയ അപകടത്തില്‍ നിന്നും എങ്ങനെ കര കയറുമെന്ന് ആലോചിച്ചു നില്‍ക്കെ ബെഡ്ഡില്‍ തുറന്നു വെച്ച ലാപ്‌ടോപ്പില്‍ ഒരു പോപ്‌ അപ്പ് ചാറ്റ് വിന്‍ഡോ ഒരു കിളിശബ്ദത്തോടെ തെളിഞ്ഞു വന്നു.

'പുഷ്പിക്കാത്ത ഗര്‍ഭപാത്രം'  ഈ പ്രയോഗം ഓര്‍മ്മയുണ്ടോ?"

എന്‍റെ ദൈവമേ....
മനസ്സിലാണത് പറഞ്ഞതെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു അന്‍പതിനായിരം  ഡെസിബെലിനു മുകളിലുള്ള ഒരു നിലവിളിയായിരുന്നു അത്. അവളിതു കണ്ടിട്ടുണ്ടാകരുതെ എന്ന പ്രാര്‍തഥനയോടെ പുറകിലേക്ക് നോക്കിയതും വിതുമ്പലോടെ ബെഡ്ഡിലേക്ക് കമിഴ്ന്നു വീഴുന്ന അവളെയാണ് കണ്ടത്. ഇടി വെട്ടിയവനെ പാമ്പ് കടിക്കുക എന്ന് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച പരിചയം മാത്രമുണ്ടായിരുന്ന എനിക്ക് അതിന്‍റെ അര്‍ത്ഥതലങ്ങള്‍ ശരിക്കുമറിയാന്‍ കഴിഞ്ഞ നിമിഷങ്ങള്‍.
ഈ നേരത്ത് ചാറ്റാന്‍ വന്ന സുഹൃത്തിനെ ശാപവാക്കില്‍ പൊതിഞ്ഞു ലാപ്ടോപ് അടച്ചു പൂട്ടി മേശപ്പുറത്തേക്കെറിഞ്ഞു ഞാന്‍ അനുനയത്തിനുള്ള വാതിലുകള്‍ തേടി കട്ടിലിനു താഴെ മുട്ടുകുത്തിയിരുന്നു. 
ചാറ്റ് വിന്‍ഡോയില്‍ തെളിഞ്ഞു വന്ന ആ വാക്യത്തിലെ ഓരോ അക്ഷരങ്ങളും എന്‍റെ മുന്നില്‍ പരിഹസിച്ചു നൃത്തം ചെയ്യുന്നതായി തോന്നി.
ആ പ്രയോഗത്തിന്‍റെ ഉറവിടം തേടി ഞാന്‍ പിന്നോട്ട് നടന്നു.

Tuesday, 2 November 2010

ഒരേ കടല്‍....

നീയൊരു
കടലാണ്
അസ്വസ്ഥ മേഘങ്ങള്‍
പറന്നു നടക്കുന്ന
ആകാശത്തിനു കീഴെ
കൊച്ചു കാറ്റില്‍
തിരയടിക്കുന്ന
ഒരു നീലക്കടല്‍

ഇളം നിലാവിന്‍റെ
ഘനമാരിയില്‍
ചിലപ്പോള്‍
ഇന്ദ്രനീലതുള്ളികളിലെവിടെയോ
വഴി തെറ്റിയെത്തുന്ന
പരല്‍ മീനുകളാണ്
എന്നെയിവിടെയെത്തിച്ചത്

എന്‍റെയുള്ളില്‍
കൊടുങ്കാറ്റും
പേമാരിയുമുദിക്കുന്നത്
ഈ കടലില്‍ നിന്നാണ്
വഴി പിരിഞ്ഞു പോകുന്ന
കൊതുമ്പു വള്ളങ്ങളില്‍
ഇളം കാറ്റിന്‍റെ
ലവണഗാനം തേവുന്നത്‌
കനിവുറ്റ ഈ കടലാണ്

Saturday, 23 October 2010

നിഷേധിക്കു ഒരു ആത്മബലി (എ അയ്യപ്പന്....)











(എ അയ്യപ്പന്....)

കലാപകാരി കാല്പനികനാവുമ്പോള്‍ 
ഒരു അയ്യപ്പന്‍ പിറക്കുന്നു 
തെരുവ് വീടും വീട് തെരുവുമാകുമ്പോള്‍
കവിത ജീവിതത്തെ തുണിയുരിക്കുന്നു
നിഷേധിക്ക്  കൂട്ട് നിയതിയുടെ പരീക്ഷണങ്ങള്‍
സഖിയായിരിക്കുന്നത് ഗ്രീഷ്മവും നോവും
ലഹരി ചിത്തമായും ചിലപ്പോള്‍ ചിന്തയായും
പിന്നെ വെടിയുപ്പ് മണക്കുന്ന വാക്കുകള്‍
ഒരു ലാവാ പ്രവാഹമായി പുറത്തേക്ക്
വിരല്‍തുമ്പില്‍ വാക്കിന്‍റെ തീക്ഷണത ഒളിപ്പിച്ചു 
വഴിയോരത്തെ വിളക്കുകാലിന്‍ ചോട്ടില്‍ 
പുതിയ ബോധോദയങ്ങള്‍ തീര്‍ത്ത   
ധിക്കാരിയായ ഒരു പുതിയ ബുദ്ധന്‍
മരണത്തിന്‍റെയും പ്രണയത്തിന്‍റെയും
എരു സമം തീര്‍ത്ത ഒരു കലികാലബിംബം
ഹേ നോവുകളെല്ലാം പൂവുകളാണെന്നു പാടിയ
പ്രിയപ്പെട്ട സുവിശേഷകാ
സൂര്യനെപോല്‍  ജ്വലിച്ചു വരുന്നു നീ
വെച്ചിട്ട് പോയ വാക്കുകളുടെ നെരിപ്പോട്

Thursday, 14 October 2010

ഒരു രാത്രിമഴ പറഞ്ഞത്

വേര്‍പാട്
പ്രകൃതിയുടെ സംഗീതമാണ്
ഏകാന്തതകളില്‍
അതിന്‍റെ തന്ത്രികളില്‍
ചിറകടിച്ചു നടക്കുന്ന
മഴയാണു ഞാന്‍
........
താരകങ്ങളുടെ
ആവര്‍ത്തിക്കുന്ന കണ്ണുനീരും
ഇപ്പോള്‍ സരോദിന്‍റെ

മുറിഞ്ഞ ജാലകങ്ങളാണ്
ചിതലരിച്ച ചില്ലകള്‍
ഇളവെയിലിറ്റു വീഴുന്ന
പ്രഭാതങ്ങളാണ്
.......
ജീവിതം
അനശ്വരമാകുന്നത്
എന്തെന്ന്
ആരോ പാടുകയാണ്
അകലെയാകാശത്തില്‍
മുകിലിന്‍ തിരശീല വകഞ്ഞ്
നനവാര്‍ന്ന
കണ്കളാലെന്നെ നോക്കും
കുരുന്നു നക്ഷത്രങ്ങള്‍

നിറച്ചെന്‍ നെഞ്ചില്‍
കനത്ത തുലാവര്‍ഷം
വേദന കാറ്റായ് വന്നെന്‍
ചില്ലകളുലക്കുന്നു
ഓര്‍മ്മകള്‍ ചിറകടിച്ചുലച്ചു പറക്കുന്നു

Saturday, 9 October 2010

"ആടുജീവിതം" - കഥയ്ക്കപ്പുറം ജീവിതം പറയുമ്പോള്‍.......

             അവിചാരിതമായാണ് പലപ്പോഴും നമ്മള്‍ ചില പുസ്തകങ്ങളിലെത്തിപ്പെടുന്നത്. എവിടെയോ കേട്ടുമറന്നൊരു പേരായിരുന്നു ബിന്യാമിന്‍ എന്ന പ്രവാസി എഴുത്തുകാരനും അദ്ദേഹത്തിന്‍റെ കേരള സാഹിത്യ അക്കാദമി   അവാര്‍ഡ്‌ നേടിയ "ആടുജീവിതം" എന്ന നോവലും. സൈബര്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രവാസികളുടെ വെര്‍ച്വല്‍ കൂട്ടായ്മകളിലൂടെ പലപ്പോഴും ബിന്യാമിനും സൈനുദ്ദീന്‍ ഖുരെഷിയും ശിഹാബുദ്ധീന്‍ പൊയ്തുംകടവും ഷാനവാസ്‌ കൊനാരത്തും  എന്ന് തുടങ്ങി സജീവമായി  എഴുതുന്ന കുറേ  പ്രവാസികളെ  പരാമര്‍ശിക്കപ്പെട്ടു പോകാറുണ്ട്. അപ്പോഴും ഈയൊരു നോവലിന്‍റെ  പ്രമേയത്തെ പറ്റിയോ അതിന്‍റെ കഥാതന്തുവായി മാറിയ ഒരു യഥാര്‍ത്ഥ  ജീവിതത്തെക്കുറിച്ചോ ഒട്ടും അറിയില്ലായിരുന്നു. ഉപരിപ്ലവമായ ഒരു വായനക്കപ്പുറം നമ്മള്‍ കഥാപാത്രമാവുകയും കാലപ്രവേശം ചെയ്യുകയും കഥയോടൊപ്പം സഞ്ചരിച്ചു ഓരോ അണുവും അനുഭവഭേദ്യമാക്കി ക്രമേണ ഒരു അസ്വസ്ഥമായ മനസ്സ് അവശേഷിപ്പിച്ചു നമ്മള്‍ ബാക്കിയാവുകയും ചെയ്യുന്ന ഒരു അപൂര്‍വ വായനാനുഭവം. മരുഭൂരാജ്യങ്ങളിലെ പ്രവാസത്തിനു അത്തറിന്‍റെ  മണവും ചോക്ലേറ്റിന്‍റെ  രുചിയും ആര്‍ഭാടങ്ങളുടെ മോടിയും മാത്രം കണ്ടവര്‍ക്ക് അതിനപ്പുറം കൊടുംചൂടിന്‍റെ ആസുരതയും മാനംമുട്ടെ ചുഴലി പരത്തി വരുന്ന മണല്‍ കാറ്റിന്‍റെ തീവ്രതയും കൊടും വിഷം പേറുന്ന പാമ്പും തേളും നിറഞ്ഞ മരുക്കാടിന്‍റെ ഉള്ളറകളും കാട്ടിത്തരുന്നുണ്ടു ബിന്യാമിന്‍ ഇതില്‍. കോണ്ക്രീറ്റ് കാടുകളില്‍ ശീതീകരണിയുടെ മുരള്‍ച്ചയില്‍ സസുഖം ഉറങ്ങുന്ന നമ്മള്‍ക്കൊക്കെ  പ്രവാസത്തിന്‍റെ  മറുപുറം കാണാന്‍, അതിനപ്പുറം നരകിച്ചു ജീവിക്കുന്ന പേരറിയാത്ത നാടറിയാത്ത ഒരു പാട് മനുഷ്യജന്മങ്ങളെ ഓര്‍ത്തെടുക്കാന്‍ ഒരവസരവും. 
ഒരു നോവെലെഴുത്തിന്‍റെ   പ്രഖ്യാപിത കീഴ്വഴക്കങ്ങളൊന്നുമില്ലാതെ ആരുടെ കഥയാണോ പറയുന്നത് അവന്‍റെ മാനസികവ്യാപാരങ്ങളിലൂടെ, വികാരവിചാരങ്ങളിലൂടെ, വിഹ്വലതകളിലൂടെ, ആത്മ സംഘര്‍ഷങ്ങളിലൂടെ നേരെ ചൊവ്വേ കടന്നു പോകുന്നു നോവലിസ്റ്റ്.

Wednesday, 6 October 2010

The Nobel Prize 2010 in Chemistry announced- "Palladium catalysed cross-coupling in organic synthesis

The 2010 Nobel Prize in chemistry was awarded Wednesday to three professors for a tool to make carbon-carbon bonds in organic chemistry, the Royal Swedish Academy of Sciences announced.
The professors are Richard Heck of the University of Delaware, Ei-Ichi Negishi of Purdue University and Akira Suzuki of Hokkaido University.
The tool the professors devised is called palladium-catalyzed cross-coupling, according to the committee.
Negishi told reporters by phone from the United States that he was asleep when he heard the news an hour earlier. He said winning the prize was a dream of his, but he didn't know whether he would win.
The tool has applications in a wide range of fields, from agriculture and pharmaceuticals to coatings for electronic components, like chips, the Nobel committee said.
"The key word here is versatility," Negishi said. "One of our dreams is to be able to synthesize any organic compounds of importance, whether it is medicinally important compounds ... or important from the point of view of material science. And we believe that our technology or our chemistry will be applicable to a very wide range of compounds, without knowing what they might be." (CNN)
സ്റ്റോക്‌ഹോം: രസതന്ത്രത്തിനുള്ള 2010 ലെ നൊബേല്‍ സമ്മാനത്തിന് മൂന്നു പേര്‍ക്ക്. റിച്ചാര്‍ഡ് ഹെക്ക്, ഐച്ചി നെജിഷി, അകിര സുസുക്കി എന്നിവരാണ് നൊബേലിന് അര്‍ഹരായത്. ഓര്‍ഗാനിക് രസതന്ത്രം വിഭാഗത്തില്‍ പ്രകൃതിദത്തമായുള്ള കാര്‍ബണ്‍ മൂലകങ്ങളുടെ അതേ മാതൃക പല്ലാഡിയം മൂലകത്തിന്റെ സഹായത്തോടെ പരീക്ഷണശാലയിലും ഉണ്ടാക്കാമെന്നതാണ് ഇവരുടെ കണ്ടുപിടിത്തത്തിന്റെ കാതല്‍.

പ്രകൃതിയിലുള്ള മിക്കവാറും എല്ലാ വസ്തുക്കളുടെയും അടിസ്ഥാനഘടകമായ കാര്‍ബണ്‍ ആധാരശിലയെ പിന്തുടരാനുള്ള ശ്രമമായിരുന്നു ഇവരുടെത്. ഔഷധരംഗത്തും ഇലക്ട്രോണിക് സാങ്കേതികതയിലും പുതുവിപ്‌ളവം സൃഷ്ടിക്കാന്‍ ഈ കണ്ടുപിടിത്തത്തിനു സാധിക്കുമെന്നാണു കരുതുന്നത്.

മറ്റു മൂലകങ്ങളുമായി സംയോജിക്കാനുള്ള കാര്‍ബണിന്റെ ന്യൂനത പല്ലാഡിയം ആറ്റത്തിന്റെ സംയോജനത്തോടെ മറികടക്കാന്‍ സാധിച്ചു. ഇതുമൂലം കെമിസ്റ്റുകള്‍ക്ക് കാര്‍ബണ്‍ കലര്‍ത്തിയുള്ള മിശ്രിതങ്ങള്‍ക്ക് പല്ലാഡിയത്തിന്റെ സഹായത്തോടെ വളരെ വേഗത്തില്‍ ഔഷധക്കൂട്ട് തയ്യാറാക്കാന്‍ സാധിക്കും. ഗവേഷണമേഖലയില്‍നിന്ന് കൊമേഴ്‌സ്യല്‍ ഉല്‍പ്പാദനത്തിലേക്ക് മാറുന്നതോടെ ഈ കണ്ടുപിടിത്തം ചരിത്രം സൃഷ്ടിക്കുമെന്നതാണ് ശാസ്ത്രരംഗത്തെ ആവേശഭരിതരാക്കുന്നത്. ന്യൂവാര്‍ക്കിലെ ഡെലാവേര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായ റിച്ചാര്‍ഡ് എഫ്. ഹക്ക് അമേരിരക്കക്കാരനാണ്. ഐഷി നെഡിഷിയും അകിറ സുസൂക്കിയും ജപ്പാന്‍കാര്‍. മൂവര്‍ക്കും എണ്‍പതിനേടടുത്താണ് പ്രായം. (Mathrubhumi)

Tuesday, 5 October 2010

നീ പാടുക, നിലാവലിയുവോളം...

(ഷഹബാസ് അമന്......)

സ്വനതന്തുവിലെ കമ്പനങ്ങളിലെ      
അതിനേര്‍ത്ത ഇടര്‍ച്ചയിലാണ്
ഒരു കടല് മുഴുവന്‍   കുടികൊള്ളുന്നത്
നനവ്‌ ചുരത്തി ആഴങ്ങള്‍ തേടുന്ന
നിന്‍റെ പ്രണയം എന്‍റെയും പ്രണയമാണ്
സതിരിനെ രാഗാതുരമാക്കുന്നത്
നിന്‍ വിരലുകളുടെ ഒഴുക്കും
സ്വരവീചികളിലെ വേദനയുമാണ്
വേര്‍പ്പെടുന്ന ഓരോ ആത്മാവും
ഒരു മുറിവ് ബാക്കിയാക്കുന്നുണ്ട്
അതില്‍ കവിതയുടെ നൂലിനാല്‍ 
മരുന്ന് പുരട്ടുന്നവര്‍ സാഹിറും ഗാലിബും  
അതില്‍ ആര്‍ദ്രതയുടെ പനിനീരൊഴിക്കുന്നവര്‍
ആബിദയും മെഹ്ദിയും നയ്യാര നൂറും
നീ പാടാനോര്‍ത്തൊരാ  മധുരിത ഗാനം
ഇനിയും പാടിയില്ലെന്നു ഓര്‍മപ്പെടുത്തുന്നുണ്ട്
വിഷാദമൂകമായ്  മലബാര്‍ സൈഗാള്‍
കാതങ്ങള്‍ താണ്ടിയെത്തിയ പ്രണയം
നിന്നില്‍ പാടിയുണര്‍ത്തു‍ന്നു റഫിസാഹെബ്
നിന്‍റെ കണ്ണുകളില്‍ കത്തുന്ന പ്രതീക്ഷയെക്കുറിച്ചു
സ്വരമധുരമായ് തിരക്കുന്നു ദൂരെനിന്നു  മെഹ്മൂദ്
മധുമാസ ചന്ദ്രികയൊരുക്കിയ നിലാവില്‍
ഹാര്‍മോണിയത്തില്‍  ‍വിരലോടിച്ചു ബാബുക്ക
ഒരു ഗാനം ഓര്‍ത്തുവെയ്ക്കാനേല്‍പ്പിച്ചു ദൂരെ
വിടപറയാന്‍ മനസ്സില്ലാതെ പാടുന്നു മുകേഷ്ദ
പ്രിയ  പാട്ടുകാരാ, നീ പാടിക്കൊണ്ടേയിരിക്കുക
നീയും നിലാവും നിറങ്ങളും നിശാഗന്ധിയും
മാനും മധുവും മന്ദാരവും മണല്‍പരപ്പും
കാറ്റും കടലും കനവിലെ കോളും കടക്കണ്ണും
എല്ലാം തഴുകി ഒഴുകട്ടെ നിന്‍റെ ഗസലുകളില്‍
നീ പാടുക, നിലാവിലലിഞ്ഞു നിന്‍ സ്വരം
ഒരു പൂമരമായി പൂത്തുലയുവോളം
അതിനരികെ ആ രാഗതന്തുക്കളുടെ നിശ്വാസങ്ങളില്‍
ഒന്ന് മനസ്സറിഞ്ഞു മയങ്ങി വരട്ടെ ഞാന്‍







LinkWithin

Related Posts Plugin for WordPress, Blogger...